പയ്യന്നൂര്‍: മുന്‍ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ തളിപ്പറമ്പ് തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ മരണത്തിലെ ദുരൂഹതയും വ്യാജരേഖയുണ്ടാക്കി ഇദ്ദേഹത്തിന്റെ സ്വത്ത് തട്ടിയെടുത്ത സംഭവത്തിലും അറസ്റ്റിലായ പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയനേതാക്കളുമായി ബന്ധമുള്ളതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. പിടിയിലായ അഭിഭാഷക ഷൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നതായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പിനിടയില്‍ വിവരം ലഭിച്ചിട്ടുണ്ട്.
ഇതുകൂടാതെ ലോയേഴ്സ് കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകയായ ശൈലജക്ക് ഈ മേഖലയിലെ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ളതായും സൂചന ലഭിച്ചിട്ടുണ്ട്. അധികാരകേന്ദ്രത്തില്‍ ബന്ധമുള്ളവര്‍ മുഖേനയാണ് വളരെ സമര്‍ത്ഥമായി എണ്പതു വയസ്സുകാരനായ ബാലകൃഷ്ണനെ കൊലപ്പെടുത്തിയതെന്നും ഇദ്ദേഹത്തിന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളും പണവും തട്ടിയെടുക്കാന്‍ ശ്രമം നടത്തിയതെന്നും സൂചന ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുമ്പില്‍ കീഴടങ്ങിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍വാങ്ങി പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയതിന് ശേഷം ഇന്നലെ രാവിലെയാണ് പയ്യന്നൂരില്‍ തിരിച്ചെത്തിച്ചത്. തുടര്‍ന്ന് തൃച്ചംബരത്തും പരിയാരം അമ്മാനപ്പാറയിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു.
സ്വത്ത് തട്ടിയെടുക്കല്‍ സംഭവത്തില്‍ നേരിട്ട കടമ്പകള്‍ മറികടക്കാനാണ് ഉമ്മന്‍ചാണ്ടിയെ കണ്ടത്. ബാലകൃഷ്ണന്റെ വീട് വില്‍ക്കുന്നതിനും മറ്റുമായി എതിര്‍പ്പ് നേരിട്ടപ്പോള്‍ തിരുവനന്തപുരത്ത് അധികാരകേന്ദത്തില് പിടിപാടുള്ള പയ്യന്നൂരുകാരനായ നേതാവിന്റെ സഹായം ലഭിച്ചതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ഇയാള്‍ മുഖാന്തിരമാണ് അന്ന് മുഖ്യമന്ത്രിയെ കാണാന്‍ സൗകര്യം ലഭിച്ചത്.
പയ്യന്നൂരില്‍ നിന്നും പെന്‍ഷന്‍കാര്യം ശരിയാക്കുന്നതിനായി മുഖ്യമന്ത്രിയെ കാണാന്‍ സഹായിക്കണമെന്നഭ്യര്ത്ഥിച്ചപ്പോള് അതിനുള്ള അവസരം ഒരുക്കിക്കൊടുക്കയേ താന്‍ ചെയ്തിട്ടുള്ളൂവെന്ന് ഈ നേതാവ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോട് എന്താണ് ഇവര്‍ സംസാരിച്ചതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം മൊഴിനല്‍കിയിട്ടുണ്ട്.
ബാലകൃഷ്ണന്റെ മരണ ശേഷം പെന്ഷന് ലഭിക്കുന്നതിനായി സഹകരണ വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ അപേക്ഷയിലെ പോരായ്മയില്‍ ഒന്നിലേറ തവണ മടക്കിയതായി പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പയ്യന്നൂരിലെ ലോയേഴ്സ് കോണ്‍ഗ്രസ് പ്രവര്‍ത്തകയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഗരസഭയിലേക്ക് മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്നു ശൈലജ. അതുകൊണ്ടുതന്നെ പയ്യന്നൂരിലെ യുഡിഎഫ് നേതാക്കളും തിരുവനന്തപുരം ബന്ധത്തിലേക്ക് അഭിഭാഷകയെ സഹായിച്ചുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങളുപയോഗിച്ചാണ് ഏറെ കടമ്പകള്‍ കടന്ന് ബാലകൃഷ്ണന്റെ പെന്ഷന് ശൈലജ തന്റെ സഹോദരിക്ക് ലഭ്യമാക്കിയത്. ഇതുവരെ പെന്‍ഷനായി വാങ്ങിയ ആറരലക്ഷത്തോളം രൂപ തനിക്ക് ലഭിച്ചിട്ടില്ലെന്ന് നേരത്തെ അറസ്റ്റിലായ ശൈലജയുടെ സഹോദരി ജാനകി മൊഴിനല്‍കിയിരുന്നു. ട്രഷറിയില്‍ നല്കിയ വിലാസത്തില്‍ ജാനകിയുടേതായി നല്കിയ ഫോണ്‍ നമ്പര്‍ അഭിഭാഷകയുടേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: