കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ ഭവനപദ്ധതിയായ ലൈഫിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ നിര്‍മാണം പാതിവഴിയിലായ 5000 ത്തിലേറെ വീടുകളുടെ പണി 2018 മാര്‍ച്ച് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അറിയിച്ചു. നവകേരളം മിഷനുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും നടപ്പിലാക്കിവരുന്ന വിവിധ ഭവന പദ്ധതികളില്‍ നിര്‍മാണം ആരംഭിച്ച് പല കാരണങ്ങളാല്‍ പണിതീരാത്ത വീടുകളാണ് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കുക. ഒരു വീടിന് 4 ലക്ഷം എന്ന തോതില്‍ കണക്കായി നിലവില്‍ അനുവദിച്ചതിന്റെ ബാക്കി തുക സര്‍ക്കാര്‍ നല്‍കും. നിര്‍മാണം പൂര്‍ത്തിയാവാത്ത വീടുകളുടെ വിവരങ്ങള്‍ അടങ്ങുന്ന ഡുറ്റാ ബാങ്ക് തയ്യാറായി വരികയാണ്. സപ്തംബര്‍ 16 നകം ഇത് പൂര്‍ത്തീകരിക്കാനാണ് ബന്ധപ്പെട്ട ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്പറേഷന് എന്നിവയ്ക്ക് നല്കിയിട്ടുളള നിര്‍ദേശം.
അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് ലൈഫ് പദ്ധതിയില്‍ പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുക. ആദ്യഘട്ടമെന്ന നിലയില്‍ ഒരു റേഷന്‍ കാര്‍ഡിനെ ഒറ്റ യൂണിറ്റായി പരിഗണിച്ചാണ് വീട് അനുവദിക്കുക. റേഷന്‍ കാര്‍ഡിലെ അംഗങ്ങളില്‍ ഒരാള്‍ക്കുപോലും വാസയോഗ്യമായ വീടില്ലാത്തവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് ലഭിക്കുക. നഗരപ്രദേശത്തില്‍ അഞ്ചും ഗ്രാമങ്ങളില്‍ 25 ഉം സെന്റില്കൂടുതല് ഭൂമിയുളളവരുമാവരുത്.
കുടുംബശ്രീ മുഖേന തയ്യാറാക്കിയ പട്ടികയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ പരിശോധിച്ച് 31 ന് പുതിയ പട്ടിക പ്രസിദ്ധീകരിക്കും. ഈ പട്ടികയെക്കുറിച്ചും പരാതിയുളളവര്‍ക്ക് സപ്തംബര്‍ 16 ന് മുമ്പായി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാം. ആദ്യ അപ്പീല്‍ തളളിയതിന് തദ്ദേശ സ്ഥാപനം നല്കിയ കാരണം വ്യക്തമാക്കുന്ന സാക്ഷ്യപത്രം സഹിതമായിരിക്കണം രണ്ടാം അപ്പീല്‍ നല്‍കേണ്ടത്. ഇതു കൂടി പരിഗണിച്ചുളള പട്ടിക സപ്തംബര്‍ 28 ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
ഈ പട്ടിക ഒക്ടോബര്‍ 3 മുതല്‍ 25 വരെ നടക്കുന്ന ഗ്രാമസഭ അംഗീകരിക്കണം. വീടില്ലാത്തവര്‍ക്ക് വീട് നല്കുന്ന പദ്ധതി എന്നതിലപ്പുറം കുടുംബത്തിന്റെ സാമൂഹ്യ-സാമ്പത്തിക സുരക്ഷ കൂടി ഉറപ്പാക്കുന്ന പുനരധിവാസമാണ് ലൈഫിലൂടെ ലക്ഷ്യമിടുന്നതെന്ന് പദ്ധതിക്കുറിച്ച് വിശദീകരിച്ച ദാരിദ്ര്യ ലഘൂകരണവിഭാഗം അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ എ.ജി.ഇന്ദിര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: