കരുനാഗപ്പള്ളി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്ലസ്ടു അധ്യാപകനും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനെതിരെ വിദ്യാര്‍ത്ഥി പോലീസില്‍ പരാതി നല്കി.
കരുനാഗപ്പള്ളി ബോയ്സ് എച്ച്എസ്എസിലാണ് സംഭവം. തുറയില്‍ കുന്ന് ആലുംമൂട്ടില്‍ ബാബുവിന്റെ മകന് അമല്‍ജിത്ത് ബാബു(15)വിനാണ് കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദനമേല്‍ക്കേണ്ടിവന്നത്.
പരീക്ഷ എഴുതാന്‍ ഉച്ചയോടെ സ്കൂളിലെത്തിയ അമലിനെ യാതൊരു കാരണവും കൂടാതെ അധ്യാപകന് ചെകിടത്ത് അടിക്കുകയും, വലിച്ചിഴച്ച് കൊണ്ടുപോയി പ്ലസ്ടു വിദ്യാര്‍ത്ഥികളെ കൊണ്ട് ക്രൂരമായി മര്‍ദിപ്പിച്ചു. മറ്റ് വിദ്യാര്‍ത്ഥികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ അധ്യാപകര്‍ അമലിനെ രക്ഷിക്കുകയായിരുന്നു.
മുന്‍പ് സഹപ്രവര്‍ത്തകയെ അസഭ്യം പറയുകയും അവരുടെ ബാഗ് വലിച്ചെറിയുകയും ചെയ്തതിനെതിരെ കുട്ടികള്‍ സമരം ചെയ്യുകയും മാനേജ്മെന്റ് ഇടപെട്ട് പിഴ ഈടാക്കി പ്രശ്നം പരിഹരിച്ചതുമാണ്.
ഇയാളുടെ പെരുമാറ്റത്തിനെതിരെ പലപ്പോഴും മാനേജ്മെന്റില്‍ പരാതിപ്പെട്ടിട്ടും സിപിഎം നേതൃത്വം നല്കുന്ന മാനേജ്മെന്റ് നടപടി സ്വീകരിക്കാതെ ഇയാളെ സംരക്ഷിക്കുകയാണ്. മര്‍ദനത്തിനെതിരെ ചൈല്‍ഡ് ലൈനിലും, ബാലാവകാശ കമ്മീഷനിലും അമല്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: