ന്യൂദല്‍ഹി: വിശ്വാസത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും കുറ്റക്കാരെ സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബുദ്ധന്റെയും ഗാന്ധിയുടെയും നാടാണിത്. അഹിംസയും പരസ്പരമുള്ള ആദരവും നമ്മള് അംഗീകരിക്കുന്നു. അഹിംസാ പരമോധര്‍മ്മഃ എന്ന് കുട്ടിക്കാലം മുതല്‍ പറഞ്ഞുപോരുന്നു.
മതവിശ്വാസത്തിന്റെയോ രാഷ്ട്രീയ വിശ്വാസത്തിന്റെയോ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. അക്രമം നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു. എല്ലാവര്ക്കും നിയമത്തിന്റെ മുന്നില്‍ തലകുനിക്കേണ്ടി വരും.
പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന് കീ ബാത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ദേര സച്ച സൗദ നേതാവ് ഗുര്‍മീത് രാം റഹീം സിങ്ങിന്റെ അനുയായികള്‍ ഹരിയാനയിലും പഞ്ചാബിലും നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമര്‍ശം.
ഒക്ടോബര്‍ രണ്ടിന് മൂന്നു വര്‍ഷം തികയുന്ന സ്വഛ് ഭാരത് പദ്ധതിയിലൂടെ, 39 ശതമാനമായിരുന്ന ശൗചാലയങ്ങള്‍ 67 ശതമാനമായി ഉയര്‍ന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. രണ്ടു ലക്ഷത്തി മുപ്പതിനായിരത്തിലധികം ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജന മുക്തമായി.
ഗുജറാത്തിലുണ്ടായ വെള്ളപ്പൊക്കത്തിനുശേഷം ബനസ്കന്ധ ജില്ലയിലെ ധാനോരയില്‍ ജമാഅത് ഉലമാ യേ ഹിന്ദ് പ്രവര്‍ത്തകര്‍ 22 ക്ഷേത്രങ്ങളും മൂന്നു മസ്ജിദുകളും വൃത്തിയാക്കി. ശുചിത്വത്തിനായുള്ള ഐക്യത്തിന്റെ മാതൃകയാണിത്.
ഇത്തവണത്തെ ഗാന്ധി ജയന്തി ദിനത്തിന് ഇരുപത് ദിവസം മുന്‍പ് തന്നെ ‘ശുചിത്വം തന്നെ സേവനം’ എന്ന മുന്നേറ്റം നടത്തണം. സംഘടനകളും വ്യക്തികളും ഇതിനായി മുന്നിട്ടിറങ്ങണം. സ്വച്ഛതയാണു സേവനം എന്ന മന്ത്രം ഓരോ വീട്ടിലും എത്തിക്കണം.
പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതിക്ക് തിങ്കളാഴ്ച മൂന്നു വര്‍ഷമാകും. മുപ്പതുകോടി പുതിയ കുടുംബങ്ങള്‍ പദ്ധതിയിലൂടെ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ദരിദ്രരും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതിയുടെ മുഖ്യധാരയുടെ ഭാഗമായി.
അവരുടെ ശീലം മാറുകയും പണം മിച്ചം പിടിക്കാന്‍ തുടങ്ങുകയും ചെയ്തു. ഏകദേശം അറുപത്തി അയ്യായിരം കോടി രൂപാ ബാങ്കുകളില്‍ നിക്ഷേപിച്ചു. ഇത് ദരിദ്രരുടെ സമ്പാദ്യമാണ്. വരും നാളുകളില്‍ അവരുടെ ശക്തിയാണിത്. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഓണം സ്നേഹത്തിന്റെ സന്ദേശം
മന് കീ ബാത്തില്‍ കേരളത്തിലെ ഓണാഘോഷം പരാമര്‍ശിച്ച് പ്രധാനമന്ത്രി. കേരളത്തില്‍ ഇപ്പോള്‍ ഓണാഘോഷത്തിന്റെ സമയമാണ്. ഓണം കേരളത്തിന്റെ സമൃദ്ധമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു.
സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകരുന്നതോടൊപ്പം സമൂഹത്തില്‍ പുതിയ ഉത്സാഹവും ആശയാഭിലാഷങ്ങളും വിശ്വാസവുമുണര്‍ത്തുന്നു. വിനോദയാത്രകളെ പ്രോത്സാഹിപ്പിക്കുന്ന ഉത്സവമായി ഓണം മാറിക്കഴിഞ്ഞു.
ഗുജറാത്തില്‍ നവരാത്രി ഉത്സവവും ബംഗാളില്‍ ദുര്‍ഗ്ഗാ പൂജാ മഹോത്സവവും ഇതുപോലെ വിനോദയാത്രയെ ആകര്‍ഷിക്കുന്നുണ്ട്. ഉത്സവങ്ങള്‍ വിദേശികളെ ആകര്‍ഷിക്കാനുള്ള അവസരം കൂടിയാണ്. ഗണേശോത്സവം, ഈദുല്‍ സുഹാ, ജൈനസമൂഹത്തിലെ ‘സംവത്സരി’, ‘പര്യുഷണ്’ ആഘോഷങ്ങളിലും മോദി ആശംസ അറിയിച്ചു.
സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായിരുന്ന ഗണേശോത്സവം ഇപ്പോള്‍ സാമൂഹിക വിദ്യാഭ്യാസം, സാമൂഹികമായ ഉണര്‍വ്വ് സൃഷ്ടിക്കുക എന്നിവയുടെ പ്രതീകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: