ന്യൂദല്‍ഹി: ആസാം കലാപവുമായി ബന്ധപ്പെട്ട് വ്യാജ എസ്എംഎസുകള്‍ രാജ്യത്ത് പ്രചരിപ്പിച്ചതിനു പിന്നില്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടും ബംഗ്ലാദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്തുള്‍ ജിഹാദ് അല്‍ ഇസ്ലാമിയും. സംഭവം അന്വേഷിച്ച സൈബര്‍ സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. അസമിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്നിന്നുള്ളവര്ക്കുനേരെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ പരക്കെ അക്രമമുണ്ടാകുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ എസ്.എം.എസ് പ്രചിരിച്ചിരുന്നു. 60 ലക്ഷം ആളുകളിലേയ്ക്ക് ഇതുസംബന്ധിച്ച എസ്.എം.എസ് പ്രചരിച്ചതായി അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.
മ്യാന്മറിലെ രോഹിന്‍ഗ്യാ മുസ്ലീങ്ങള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെ കുറിച്ചും അര്‍ക്കന്‍ സ്റ്റേറ്റിലുണ്ടാകുന്ന അക്രമങ്ങളെ കുറിച്ചും ഈ എസ്.എം.എസുകളില്‍ സൂചിപ്പിക്കുന്നുണ്ട്. കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ആസാം ജനതയ്ക്കിടയിലാണ് സന്ദേശങ്ങള്‍ പ്രചരിച്ചത്. റംസാന് നോമ്പുകഴിഞ്ഞാല്‍ വ്യാപക അക്രമമുണ്ടാകുമെന്നായിരുന്നു സന്ദേശങ്ങള്‍. ഇതാദ്യമായിട്ടാണ് സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
എന്നാല്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുക പ്രയാസമാണ്. മൂന്നാമതൊരു സര്‍വറാണ് ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നതെന്നാണ് ഇതിന് കാരണം. ബംഗ്ലാദേശിലെ ജിഹാദ് ഗ്രൂപ്പുകളായ ഹുജി അടക്കമുള്ളവയ്ക്ക് ആയുധങ്ങളും മറ്റു സഹായങ്ങളും ലഭിച്ചു വരുന്നത് പശ്ചിമ മ്യാന്മറിലെ അര്‍ക്കന്‍ സ്റ്റേറ്റില്‍ നിന്നാണെന്നുമാണ് മുന്‍കാല വസ്തുതകള്‍ തെളിയിക്കുന്നത്.
കേരളത്തില്‍ അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിലും പോപ്പുലര്‍ ഫ്രണ്ടാണെന്ന് കണ്ടെത്തിയിരുന്നു. കേരളത്തെ കൂടാതെ കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: