ചേര്‍ത്തല: നഗരത്തിലെ റോഡുകളുടെ ശോചനിയാവസ്ഥ പരിഹാരിക്കാന്‍ നടപടി. എക്സ്റേ ബൈപ്പാസ് കവല മുതല്‍ ഒറ്റപ്പുന്ന വരെയുള്ള പഴയ ദേശീയപാതയും നഗരത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട 11 റോഡുകളുടെയും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നടപടിയായത്.
ഉപറോഡുകളുടെ നിര്‍മ്മാണത്തിനായി 6.31 കോടിയും പഴയ ദേശീയപാതയുടെ പുനരുദ്ധാരണത്തിനായി 3.52ലക്ഷം രൂപയുമാണ് അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഓണത്തിന് ശേഷം നിര്‍മാണ ജോലികള്‍ ആരംഭിക്കാന്‍ മന്ത്രി പി. തിലോത്തമന് വിളിച്ച് ചേര്‍ത്ത അലോകന യോഗത്തില്‍ തീരുമാനമായി. വടക്കേ അങ്ങാടി കവല വികസനവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് അടക്കമുള്ള നടപടികള്‍ കലക്ടര്‍ ചുമതല ഏറ്റാല്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്കി.
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തടസങ്ങള്‍ അടിയന്തരമായി പരിഹരിക്കാനും നിര്‍ദ്ദേശം നല്കി. ചേര്‍ത്തല -തണ്ണീര്‍മുക്കം, തിരുവിഴ -തുരുത്തന് കവല, മുട്ടത്തിപ്പറമ്പ് -പതിനൊന്നാംമൈയില് എന്നീ റോഡുകളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും വടക്കേ അങ്ങാടി കവലയുടെ മാതൃകയില്‍ കോടതി കവല, സെന്റ് മേരീസ് ജങ്ഷന്, ആശുപത്രി കവല എന്നിവ വികസിപ്പിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശം നല്കി. പൊതുമരാമത്ത്, റവന്യൂ, വൈദ്യുതി വകുപ്പ് മേധാവികളടക്കമുള്ളവര് യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: