”മാര്‍ക്സിനും ലെനിനും മുമ്പേ സഞ്ചരിച്ച വിപ്ലവകാരിയാണ് മഹാത്മാ അയ്യന്‍കാളി. അദ്ദേഹത്തിന്റെ ജീവിത ദര്‍ശനങ്ങളും കര്‍ക്കശ നിലപാടുകളും മനസ്സിലാക്കിയെങ്കില്‍ മാത്രമേ ആ ചരിത്രപുരുഷന്റെ മഹത്വം ഉള്‍ക്കൊള്ളാനാവൂ. തലമുറകളെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന ഊര്‍ജ്ജസ്രോതസ്സാണ് അയ്യന്‍കാളി.” യശശരീരനായ ജസിസ്റ്റസ് വി.ആര്.കൃഷ്ണയ്യരുടെ ഒരു നിരീക്ഷണമാണിത്.
വര്‍ഗ്ഗവിപ്ലവത്തിന്റെ പിതാമഹന് എന്ന പദവിക്ക് അര്‍ഹനാണ് അയ്യന്‍കാളിയെന്ന് അംഗീകരിക്കുവാന്‍ മേലാള ചരിത്രകാരന്മാര്ക്കോ അതിവിപ്ലവ സാംസ്കാരിക ചരിത്രകാരന്മാര്ക്കോ കഴിഞ്ഞിട്ടില്ല. അവര്‍ ജാതിജന്യമായ അയിത്തം കല്പിച്ച് അകറ്റി നിര്‍ത്തിയെന്നതാണ് യാഥാര്‍ഥ്യം.
വെള്ളത്തില്‍ വളരുന്ന ആമ്പലും താമരയും ജലനിരപ്പ് ഉയരുമ്പോള്‍ തണ്ടുകള്‍ സ്വയം വളര്‍ത്തി പൂക്കളെ ഉയര്‍ത്തി നിര്‍ത്തും. അതുപോലെയാണ് അയ്യന്‍കാളിയുടെ ജീവിതവും വിപ്ലവ പോരാട്ടങ്ങളും ഉയര്‍ന്നു നില്‍ക്കുന്നത്.
പ്രാചീന കേരളത്തിന്റെ വിഹ്വലതകളില്‍ മനംനൊന്ത് കനല്‍വഴികളിലൂടെ സധൈര്യം സഞ്ചരിച്ച് നന്മയുടെ തുരുത്തുകള്‍ വെട്ടിപ്പിടിക്കുവാന്‍ അയ്യന്‍കാളിക്ക് കഴിഞ്ഞു. അദ്ദേഹത്തിന് നേടാനുണ്ടായിരുന്നത് ഒരു ജനതയുടെ മാനുഷിക മൂല്യങ്ങളും സ്വാതന്ത്ര്യവും അവകാശാധികാരങ്ങളുമായിരുന്നു. കര്‍മ്മപഥങ്ങളില്‍ തടസ്സം സൃഷ്ടിച്ചവരെ നിഷ്പ്രഭരാക്കുന്ന ആ മഹാത്മാവിന്റെ വ്യക്തിപ്രഭാവവും ധിഷണയും സ്ഥൈര്യവും അന്യാദൃശമായിരുന്നു.
അവഗണിക്കപ്പെട്ടവരുടെ സംഘബോധവും പോരാട്ടവീര്യവും ആളിക്കത്തിച്ച് ജാതീയതയ്ക്കും തജ്ജന്യമായ തിരസ്ക്കാരത്തിനും അറുതിവരുത്തിയ നവോത്ഥാന പോരാളി മറ്റ് നവോത്ഥാന നായകര്‍ക്കൊപ്പം ഉഴുതുമറിച്ച മണ്ണിലാണ് വിപ്ലവപ്രത്യശാസ്ത്രങ്ങള് മുളച്ചു പൊന്തിയത്.
അയ്യന്‍കാളിയുടെ 155-ാം ജന്മദിനം ആഘോഷിക്കുന്ന ഈ ധന്യവേളയിലും നമ്മെ മുറിവേല്‍പ്പിക്കുന്നതും വ്യാകുലപ്പെടുത്തുന്നതുമായ സംഭവവികാസങ്ങളാണ് നാട്ടില്‍ നടമാടിക്കൊണ്ടിരിക്കുന്നത്. നിരാലംബരായ അധഃസ്ഥിത വിഭാഗങ്ങളുടെ പരിരക്ഷ ഭരണഘടനതന്നെ ഉറപ്പ് വരുത്തിയിട്ടുണ്ട്.
അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമനിര്‍മ്മാണവും നടത്തിയിട്ടുണ്ട്. ഇതൊന്നും പ്രാവര്‍ത്തികമാക്കാതെ അവരുടെമേലുള്ള അതിനിഷ്ഠുരമായ പിഡനങ്ങളും അതിക്രമങ്ങളും കൊലപാതകങ്ങളും അവസരനിഷേധങ്ങളും അവഹേളനങ്ങളും ഭൂമിതട്ടിയെടുക്കലും രാഷ്ട്രീയ പകപോക്കലുകളും ജാതിവിവേചനങ്ങളും തുടരുക തന്നെയാണ്.
രാഷ്ട്രീയ പ്രബുദ്ധതകൊണ്ടും സാംസ്കാരിക – വിദ്യാഭ്യാസ ഔന്നിത്യംകൊണ്ടും സ്വര്‍ഗ്ഗരാജ്യമെന്ന് വാഴ്ത്തുന്ന കേരളത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത വിധം കറുത്തവന്റെ ചോരവീണ് കരിവാളിക്കുകയാണ് മണ്ണ്.
പിഞ്ചുബാലികമാരുടെ മാനവും ജീവനും അപഹരിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും ഭരണകൂടം ഇരയുടെ പക്ഷം പിടിക്കുന്നു. സമ്പത്തും സ്വാധീനവും ഇരകളുടെ നീതിന്യായവ്യവസ്ഥകളെ തകിടംമറിക്കുന്നു.
അയ്യന്‍കാളിയുടെ നേരവകാശികളെന്ന് അവകാശപ്പെടുന്ന കേരളത്തിലെ പ്രബല സമുദായമാണ് പുലയരുടേത്. അവരാകട്ടെ അസംഘടിതരായി വിവിധ രാഷ്ട്രീയ ചേരികളില്‍ അടിമകളായി, വോട്ട് ബാങ്കുകളായി നിലകൊള്ളുന്നു. പുലയര്‍ക്ക് നിരവധി സംഘടനകളും നേതാക്കളുമുണ്ട്.
എന്നാല്‍ അവരെ നയിക്കുന്ന ജനതയുടെ മോചനത്തിനായി ഭാവനാപൂര്‍ണ്ണമായ ചിന്തകളോ സമീപനങ്ങളോ രൂപപ്പെടുന്നില്ല. മഹാനായ ഡോ.ബി.ആര്.അംബേദ്ക്കര്‍ വിവക്ഷിച്ച രാഷ്ട്രീയ അധികാരത്തെക്കുറിച്ച് സ്വപ്നം കാണാന്‍ പോലും നേതൃത്വങ്ങള്‍ക്ക് കഴിയുന്നില്ല.
രാഷ്ട്രീയ വിധേയത്വവും അടിമത്തവും നെഞ്ചേറ്റുന്ന അധഃസ്ഥിത വിഭാഗ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് ബാങ്കായി നിലക്കൊള്ളുന്നിടത്തോളം പട്ടികവിഭാഗങ്ങളുടെ വിഷയങ്ങള്‍ പരിഗണിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ഇല്ല. ഈ കേവല യാഥാര്‍ത്ഥ്യം പലരും തിരിച്ചറിയുകയുന്നില്ല.
അയ്യന്‍കാളിയുടെ ജന്മദിനാഘോഷ വേളയില്‍ പട്ടിക വിഭാഗങ്ങള്‍ നേരിടുന്ന രാഷ്ട്രീയ അധികാര പങ്കാളിത്തം, ഭൂമിയുടെ രാഷ്ട്രീയം, പാര്‍പ്പിടം എന്നീ വിഷയങ്ങള്‍ കൂടി പൊതുസമൂഹങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു. അയ്യന്‍കാളി നയിച്ച അധികാരത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്.
രാജഭരണത്തിന്റെ അധികാര സിരാകേന്ദ്രങ്ങളിലേക്ക് നടന്നുകയറുവാന്‍ അദ്ദേഹത്തിന് അനായാസം സാധിച്ചു. അധികാരത്തിലിരുന്നുകൊണ്ട് നിരവധി ആളുകളെ പ്രജാസഭയിലെത്തിക്കുവാന് ശ്രമിച്ചു. ഉദ്യോഗരംഗങ്ങളില്‍ പ്രാതിനിധ്യത്തിനുവേണ്ടി പോരാടിക്കുകയും നിരവധിപേരെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ എത്തിക്കുയും ചെയ്തു.
ജനാധിപത്യ ഭരണത്തില്‍ ഭരണഘടനയുടെ സംവരണ നിര്‍ദേശ പ്രകാരം ഉദ്യോഗ സംവരണവും ജനപ്രാതിനിധ്യ സംവരണവും ഉറപ്പുവരുത്തി. എന്നാല്‍ മാറി മാറി ഭരിച്ച കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഉദ്യോഗ സംവരണം അട്ടിമറിച്ചു. സംവരണം അനര്‍ഹര്‍ തട്ടിയെടുക്കുന്നത് തടയുവാന്‍ കഴിയുന്നില്ല.
എംഎല്‍മാരും എംപിമാരും മന്ത്രിമാരും ഗവര്‍ണര്‍മാരും ചീഫ് ജസ്റ്റിസ്മാരും രാഷ്ട്രപതിമാരും പട്ടിക വിഭാഗങ്ങളെ പ്രതിനിധാനം ചെയ്ത് അധികാരത്തിലെത്തി. എന്നാല്‍ ഇവരൊന്നും അയ്യന്‍കാളിയോ അംബേദ്ക്കറോ സ്വപ്നം കണ്ട ഭരണാധികാരികള്‍ ആകുന്നില്ല. അവര്‍ അവരവരുടെ രാഷ്ട്രീയ ജന്മിമാരുടെ അടിയാളരായി കാലംകഴിക്കുകയാണ്.
വ്യക്തികള്‍ക്ക് നേട്ടം ഉണ്ടാകുന്നതൊഴിച്ചാല്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് എല്ലിന്‍കഷണങ്ങള്‍ മാത്രം. എത്രയോ പീഡനങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയാധികാരം ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്.
മറ്റൊന്ന് ഭൂമിയുടെ രാഷ്ട്രീയമാണ്. അയ്യന്‍കാളിയുടെ ഭൂമിക്കുവേണ്ടിയുളള പോരാട്ടങ്ങളിലൂടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി അധഃസ്ഥിതര്‍ക്ക് പതിച്ചുകൊടുക്കാന്‍ രാജഭരണം നിര്‍ബന്ധിതമായ ചരിത്രം നമുക്കുണ്ട്. നൂറ്റാണ്ടിനുശേഷവും ഭൂമിക്ക് വേണ്ടിയുളള മുറവിളി ഇന്നും തുടരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ കൊട്ടിഘോഷിക്കുന്ന കേരള ഭൂപരിഷ്ക്കരണ നിയമം പട്ടികവിഭാഗങ്ങളോട് ചെയ്ത ഏറ്റവും വലിയ ചതിയായി പരിണമിച്ചു.
നിരവധി ഭേദഗതികളിലൂടെ നിയമം പാടെ അട്ടിമറിച്ചു. തോട്ടംഭൂമിക്കും കൃഷി ഭൂമിക്കും പരിധി നിശ്ചയിക്കാതെയും, കര്‍ഷക തൊഴിലാളിയെ നിര്‍വചനത്തില്‍ നിന്നും ഒഴിവാക്കിയുമാണ് ചതിക്കുഴി ഒരുക്കിയത്. അതിലൂടെ മിച്ചഭൂമി ജന്മിമാരുടെയും മാഫിയകളുടെയും മതന്യൂനപക്ഷങ്ങളുടെ കൈകളിലെത്തി.
മാര്ക്സിയന്മാരും ഗാന്ധിയന്മാരും അവകാശപ്പെടുന്നത് നിങ്ങളെ ഭൂവുടമകളാക്കിയത് ഞങ്ങളല്ലേ എന്നാണ്. ശരിയാണ്. പിന്നാക്ക അധഃസ്ഥിത വിഭാഗങ്ങള്‍ മൂന്ന് സെന്റിന്റെ ജന്മിമാരായി. അത് പക്ഷേ ഭൂപരിഷ്ക്കരണ നിയമത്തിന്റെ പേരിലല്ല എന്നു പറയണം.
വജ്ര ജൂബിലി ആഘോഷിച്ച കേരളത്തില്‍ ഭൂമിതട്ടിപ്പിന്റെ തിരക്കഥയില്‍ നിന്നാണ് “കൈയ്യേറ്റവും കുടിയേറ്റവും” നിമയ പ്രാബല്യം നേടിയത്. കേരളാ കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ് തുടങ്ങിയ വര്‍ഗ്ഗീയ പാര്‍ട്ടികളെ മതനിരപേഷതയുടെ പുണ്യാഹം തളിച്ച് അധികാരത്തില്‍ പങ്കാളികളാക്കിയപ്പോള് സംഭവിച്ച ദുരന്തങ്ങളില്‍നിന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മതേതര ദേശീയ പാര്‍ട്ടികള്‍ക്ക് ഒളിച്ചോടാനാവില്ല.
പാട്ടക്കാലാവധി കഴിഞ്ഞ തോട്ടംഭൂമി ഏറ്റെടുക്കാനും, വ്യക്തികളും മാഫിയകളും മതസ്ഥാപനങ്ങളും കൈയ്യേറി സ്വന്തമാക്കിയ സര്‍ക്കാര്‍ ഭൂമിക്ക് പരിധി നിശ്ചയിക്കാനും വേണ്ടിയുളള നിയമ നിര്‍മ്മാണം ഇനിയും വൈകിക്കൂടാ. ഭൂമി കൈയ്യേറ്റങ്ങളെക്കുറിച്ചും പാട്ടകാലാവധി കഴിഞ്ഞ തോട്ട ഭൂമിയെക്കുറിച്ചും നിരവധി കമ്മീഷന് റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുമ്പിലുണ്ട്.
ഒത്തുതീര്‍പ്പ് ഭരണത്തിലൂടെ എല്‍ഡിഎഫും യുഡിഎഫും ഭൂമി തട്ടിപ്പിന്റെ കാര്യത്തില്‍ സമവായത്തിലാണ്. രാജമാണിക്യം റിപ്പോര്‍ട്ടാണ് അവസാനമായി പുറത്തുവന്നത്. അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി പാട്ടകാലാവധി കഴിഞ്ഞതും അനധികൃതമായി കൈയ്യേറിയതുമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്കാന് കഴിഞ്ഞാല്‍ കേരളത്തിലെ ഭൂരാഹിത്യത്തിന് പരിഹാരമാകും.
എന്നാലിപ്പോള്‍ രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കം.“നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ,” ഭൂരഹിത-ഭവനരഹിത മുക്ത കേരളം“ തുടങ്ങിയ കാലഹരണപ്പെട്ട മുദ്രാവാക്യങ്ങള്‍ വീണ്ടും അലറിവിളിക്കാന്‍ വിധിക്കപ്പെട്ടവരായി പട്ടികവിഭാഗങ്ങള്‍ മാറി.
മുത്തങ്ങ, ചെങ്ങറ, അരിപ്പ തുടങ്ങിയ ഭൂസമരങ്ങള്‍ വജ്രകേരളത്തിന്റെ നെഞ്ചിലാണ് നടത്തുന്നതെന്ന യാഥാര്‍ഥ്യം ചരിത്രബോധത്തോടെ ഉള്‍ക്കൊള്ളാന്‍ ഏത് ഭരണാധികാരിക്കാണ ് കഴിയുക? ഈ ഭൂസമരങ്ങളെ നക്സല്‍, മാവോയിസ്റ്റ്, തീവ്രവാദ സമരങ്ങളുടെ പട്ടികയില്‍പ്പെടുത്തി മലിനപ്പെടുത്തുന്ന വൈരുദ്ധ്യാത്മക സമീപനമാണ് വജ്രകേരളം സ്വീകരിക്കുന്നത്.
വജ്രകേരളത്തിന്റെ മറ്റൊരു സംഭാവനയാണ് 26000- ലേറെ പട്ടികജാതി വര്‍ഗ്ഗ കോളനികളിലെ രണ്ട് ലക്ഷത്തിന്റെ ഭവന പദ്ധതി. ദീര്‍ഘവീഷണമില്ലാത്ത നിരവധി ഭവന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇപ്പോള്‍ മൂന്ന് സെന്റും കൊടുക്കാന്‍ കഴിയാതെ ഭൂരഹിത-പട്ടികവര്‍ഗ്ഗ വിഭാഗം കുടുംബങ്ങളെ ആകാശത്ത് പാര്‍പ്പിക്കാനുള്ള “ഫ്ളാറ്റ്” സമുച്ചയങ്ങള്‍ എന്ന ആധുനിക കോളനിവല്‍ക്കരണത്തിനുള്ള ഗൂഢാലോചന നടക്കാന്‍ പോകുന്നു. ഈ വിഭാഗങ്ങള്‍ ഒരിക്കലും രക്ഷപ്പെടരുതെന്ന് ആഗ്രഹിക്കുന്ന, മനസ്സില്‍ പുണ്ണുള്ള പുരോഗമന വിപ്ലവകാരികളായ ബ്യൂറോക്രാറ്റുകളുടെ വികലമായ ഭാവനയാണിത്. ഈ ചതിയിലും പട്ടിക വിഭാഗക്കാര്‍ ചെന്നുവീഴും.
പത്തനംതിട്ട ജില്ലയിലെ വിമാനത്താവള പദ്ധതി എതിര്‍ക്കപ്പെടേണ്ട ഒന്നല്ല. പക്ഷേ അതിന്റെ പിന്നിലുള്ള ഭൂമിയുടെ രാഷ്ട്രീയമാണ് എതിര്‍ക്കപ്പെടേണ്ടത്. വിമാനത്താവളത്തിന് 700 ഏക്കര്‍ മതിയാകും. ബാക്കിയുള്ള 2000 ഏക്കര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള ഇച്ഛാശക്തി മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് സര്‍ക്കാരിനും ഉണ്ടാകണം.
വജ്രകേരളത്തിലെ പട്ടികജാതി വര്‍ഗ്ഗ അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ചതികള്‍ക്കുമെതിരെ പ്രതിരോധിക്കുവാനും തുല്യനീതിക്കുവേണ്ടി പൊരുതുവാനും ഇനിയും ഒരു അയ്യന്‍കാളി ജന്മമെടുക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. അദ്ദേഹത്തിന്റെ കര്‍മ്മോര്‍ജ്ജം സ്വാംശീകരിച്ച് പോരാട്ട ഭൂമിയിലിറങ്ങുവാനുള്ള പ്രതിജ്ഞയെടുക്കലാണ് ഈ അവസരത്തില്‍ കരണീയമായിട്ടുള്ളത്.
(കെപിഎംഎസ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: