ന്യൂദല്‍ഹി: ബിജെപി വിരുദ്ധ റാലിയില്‍ പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം അണിനിരത്താനുള്ള ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നീക്കം പൊളിഞ്ഞു. പാട്നയില്‍ നടത്തിയ റാലിയില്‍ പ്രതിപക്ഷ കക്ഷികളുടെ പതിവ് യോഗത്തില്‍ പങ്കെടുക്കുന്ന നേതാക്കള്‍ പോലും എത്തിയില്ല.
ബീഹാര്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അധ്യക്ഷ സോണിയയും ഉപാധ്യക്ഷന്‍ രാഹുലും പങ്കെടുത്തില്ല. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സംബന്ധിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ദ് സോറന്, ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച നേതാവ് ബാബുലാല്‍ മറാണ്ഡി, എന്‍സിപി നേതാവ് താരിഖ് അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.
ബിഎസ്പി നേതാവ് മായാവതി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, എന്‍സിപി നേതാവ് ശരത് പവാര്‍, ബിജെഡി നേതാവ് നവീന്‍ പട്നായിക് തുടങ്ങിയവര്‍ വിട്ടുനിന്നു. റാലിയില്‍ പങ്കെടുത്ത വിമത നേതാവ് ശരത് യാദവിനെതിരെ നടപടിയുണ്ടാവുമെന്ന് ജെഡിയു വ്യക്തമാക്കി. സഖ്യമുപേക്ഷിച്ച നിതീഷ് കുമാറിനെതിരെ രാഷ്ട്രീയ പോരാട്ടത്തിനുള്ള തുടക്കമായാണ് ലാലു റാലി സംഘടിപ്പിച്ചത്.
അഴിമതി ആരോപണം നേരിടുന്ന ലാലു സംഘടിപ്പിക്കുന്ന റാലിയുമായി സഹകരിക്കുന്നതില്‍ ബിഹാര്‍ കോണ്‍ഗ്രസ്സില്‍ ഭിന്നത ഉടലെടുത്തിരുന്നു. സിബിഐ അന്വേഷണം നേരിടുന്ന ലാലുവിന്റെ മകന് തേജസ്വി ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിതീഷ് ആര്‍ജെഡിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്. അഴിമതിക്കാരുടെ ഒത്തുചേരലെന്നാണ് ബിജെപി റാലിയെ വിശേഷിപ്പിച്ചത്.
ആര്‍ജെഡിയുമായുള്ള സഖ്യം ഇനി നഷ്ടമുണ്ടാക്കുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. ഇവരുടെ എതിര്‍പ്പ് കണക്കിലെടുത്താണ് സോണിയയും രാഹുലും വിട്ടുനിന്നത്. ബീഹാര്‍ പ്രളയക്കെടുതി അനുഭവിക്കുമ്പോള്‍ കോടികള്‍ മുടക്കി റാലി സംഘടിപ്പിച്ചതും വിമര്‍ശിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: