ന്യൂദല്‍ഹി: സൗകര്യങ്ങളെപ്പറ്റി പരാതി പറയുന്ന ബിഎസ്എഫ് ജവാന് തേജ് ബഹാദൂര്‍ യാദവിന്റെ വിവാദ വീഡിയോ പാക് ചാര സംഘടനയായ ഐഎസ്ഐ വ്യാപകമായി ഉപയോഗിച്ചതായി ബിഎസ്എഫ് മേധാവി. രാജ്യത്തെയും സൈന്യത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഐഎസ്ഐ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു. ഏറ്റവും മികച്ച സൗകര്യങ്ങളാണ് ജവാന്മാര്ക്ക് നല്‍കുന്നതെന്നും ബിഎസ്എഫ് മേധാവി കെ.കെ. ശര്‍മ്മ അറിയിച്ചു.
ബിഎസ്എഫിന്റെ അടുക്കളകളും ഭക്ഷണവും മികച്ച ഗുണവും ശുചിത്വവുമുള്ളതാണ്. നിരന്തരം പരിശോധനകള്‍ ഇക്കാര്യത്തില്‍ സൈന്യം നടത്തുന്നുണ്ട്. ആര്‍ക്കു വേണമെങ്കിലും ബിഎസ്എഫിന്റെ ഏതു ക്യാമ്പിലും ഏതു പോസ്റ്റുകളിലും പോയി ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാവുന്നതാണ്.
2012ലാണ് താന്‍ ബിഎസ്എഫില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി പ്രവേശിക്കുന്നതെന്നും ഇതുവരെയും ഒരു ജവാനും ഭക്ഷണത്തെപ്പറ്റി പരാതി പറഞ്ഞിട്ടില്ലെന്നും കെ.കെ. ശര്‍മ്മ പറഞ്ഞു.
സ്ഥലം മാറ്റം, നിയമനം എന്നീ വിഷയങ്ങളില്‍ ജവാന്മാര്ക്ക് പരാതികളുണ്ടാകാറുണ്ട്. എന്നാല്‍ ഭക്ഷണക്കാര്യത്തില്‍ ഇത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളും നിലവിലില്ല. അതിനാല്‍ തന്നെ തേജ് ബഹാദൂറിന്റെ വീഡിയോ കണ്ടപ്പോള്‍ ഞെട്ടലാണ് അനുഭവപ്പെട്ടത്. ബിഎസ്എഫ് ക്യാമ്പുകളും പോസ്റ്റുകളും പരിശോധിക്കാന്‍ തയ്യാറാവൂ എന്ന് എംപിമാരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്, കെ.കെ ശര്‍മ്മ പറഞ്ഞു.
ജവാന്മാരുടെ കൈകളിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ അവരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നതിനാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ തെറ്റായ തരത്തില്‍ ഉപയോഗിക്കുക വഴി 2.65 ലക്ഷം വരുന്ന മുഴുവന്‍ സേനയ്ക്കുമാണ് അപമാനം സംഭവിച്ചത്. 22 ഇടങ്ങളിലാണ് പാക്കിസ്ഥാന് തേജ് ബഹാദൂറിന്റെ വീഡിയോ പ്രചരിപ്പിച്ചതെന്നും ബിഎസ്എഫ് മേധാവി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: