കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് ഭവന പദ്ധതിയുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരണം നീളും. കുടുംബശ്രീ മുഖേന സര്‍വ്വെ ചെയ്ത് പ്രസിദ്ധീകരിച്ച ലിസ്റ്റിലെ അനര്‍ഹരെ കണ്ടെത്താനുളള നടപടി എങ്ങുമെത്താത്തതാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീളാന്‍ വഴിയൊരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 30ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്.
ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും സൗജന്യമായി വീട് നിര്‍മ്മിച്ചു നല്കാന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന പദ്ധതിയാണ് ലൈഫ് മിഷന് പദ്ധതി. നൂറുകണക്കിന് അനര്‍ഹര്‍ കുടുംബശ്രീ സര്‍വ്വേയിലൂടെ ലിസ്റ്റില്‍ കടന്നുകൂടി. സര്‍വ്വേയിലൂടെ കണ്ടെത്തിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് ജൂലൈ 30 ന് പ്രസിദ്ധീകരിച്ചിരുന്നു.
തുടര്‍ന്ന് അതിന്മേലുളള ആക്ഷേപങ്ങള്‍ ക്ഷണിച്ച് തിരുത്തിയ പട്ടിക ആഗസ്ത് 10ന് പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശം നല്കി. സര്‍വ്വേ ചെയ്ത പട്ടിക തെറ്റാണെന്നും അര്‍ഹരായവര്‍ പലരും പട്ടികയിലിടം കണ്ടെത്തിയില്ലെന്നും അനര്‍ഹര്‍ കടന്നു കൂടിയെന്നും പരാതി ഉയര്‍ന്നതിനാല്‍ പട്ടിക 20 ന് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.
പിന്നീട് പരാതി പരിഹാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ 30 വരെ നീട്ടുകയായിരുന്നു. എന്നാല്‍ ഇനിയും ഒട്ടുമിക്ക പഞ്ചായത്തുകളിലും അര്‍ഹരായവരേയും അല്ലാത്തവരേയും കണ്ടെത്താനുളള പ്രാഥമിക നടപടിക്രമങ്ങള്‍പോലും ആരംഭിച്ചിട്ടില്ല.
പരാതി പരിശോധിക്കുന്നതിന് ആരോഗ്യ-കൃഷി വകുപ്പ് ജീവനക്കാരേയും അംഗന്‍വാടി വര്ക്കര്മാരേയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ വകുപ്പിലെ സീസണ് സമയത്തെ വര്‍ദ്ധിച്ച ജോലി ഭാരം ചൂണ്ടിക്കാട്ടി പുനര്സര്വ്വേയില് നിന്ന് വിട്ടുനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ സര്‍വ്വേകള്‍ പലയിടത്തും നടന്നിട്ടില്ല. തെളിവുകള്‍ ശേഖരിച്ച് ഹിയറിംഗിന് വിളിച്ച് അപ്പീല്‍ കമ്മിറ്റി പരിശോധിച്ച് യാഥാര്‍ത്ഥ്യം കണ്ടെത്തി വേണം അര്‍ഹരെ കണ്ടെത്താന്‍.
ലൈഫ് മിഷന് പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ്. കാര്‍ഡുടമകളായ മാതാപിതാക്കളുടെ പേരില്‍ വീടുകള്‍ ഉണ്ട് എന്നതിനാല്‍ കാര്‍ഡിലെ അംഗങ്ങളായ മക്കള്‍ക്കുള്‍പ്പെടെ പദ്ധതി പ്രകാരം വീട് ലഭിക്കാന്‍ അര്‍ഹരല്ല. ഭാഗിക്കാത്ത കൂട്ടു സ്വത്തിന് ഉടമകളായ കുടുംബങ്ങള്‍ക്കും വീടിനര്ഹതയില്ല. ഇതിനിടയിലാണ് അര്‍ഹരെ കണ്ടെത്തുന്നത് സംബന്ധിച്ച് സര്‍വ്വത്ര ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.
അഥീല അബ്ദുളള ചീഫ് എക്സിക്യട്ടീവ് ഓഫീസറായ ലൈഫ് മിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് യാതൊരു പരിശീലനവും നിര്‍ദ്ദേശങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. ലൈഫ് മിഷന് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടി തദ്ദേശ സ്ഥാപന ജീവനക്കാരെ എല്പ്പിച്ചത് കടുത്ത ജോലി ഭാരമാണ് തങ്ങള്ക്കുണ്ടാക്കിയിരിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അര്‍ഹരുടെ സമ്പൂര്‍ണ്ണ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ എന്തു ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് സംസ്ഥാനത്തെ പഞ്ചായത്ത് സെക്രട്ടറിമാര്‍. ചുരുങ്ങിയത് 15 ദിവസം കൂടി അധിക സമയം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. അടുത്ത ദിവസം മുതല്‍ ഓണ അവധികള്‍ കൂടി കടന്നുവരുന്നതോടെ പദ്ധതിയുടെ ലിസ്റ്റ് പ്രസിദ്ധീകരണം എന്താകുമെന്ന് പറയാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: