വിളപ്പില്‍(തിരുവനന്തപുരം): കാണാതായ മകനെ കണ്ടെത്തണമെന്ന പരാതിയില്‍ അമ്മയ്ക്ക് പോലീസില്‍ നിന്നു ലഭിച്ചത് കടുത്ത അനീതി. മകനെ കണ്ടെത്താന്‍ ഉണരാത്ത പോലീസ് മകന്റെ മരണശേഷം ‘കാണ്മാനില്ല’ പരസ്യം പത്രത്തില്‍ നല്കി കുടുംബത്തോട് അനാദരവ് കാട്ടി. പോലീസിന്റെ പരസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് അമ്മയും ബന്ധുക്കളും നാട്ടുകാരും.
പൂജപ്പുര പോലീസാണ് അനാസ്ഥയും കെടുകാര്യസ്ഥതയും കാട്ടിയത്. കാണാതായ മകനെ കൃത്യം ഒരാഴ്ചയ്ക്കു ശേഷം എറണാകുളത്ത് വല്ലാര്‍പാടം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ വിവരം ആദ്യമറിയിച്ചതും പൂജപ്പുര പോലീസിനെയാണ്. എന്നാല്‍ പഴയ പരാതിയില്‍ പോലീസ് യുവാവിനെ ‘കാണ്മാനില്ലെ’ന്ന് പത്രപരസ്യം നല്‍കിയത് പരേതന്റെ ശേഷക്രിയകളെല്ലാം കഴിഞ്ഞ് ഏതാണ്ട് ഒരു മാസം ആകാറായപ്പോള്‍.
തിരുമല ഐശ്വര്യ ഗാര്ഡന് സൗപര്‍ണ്ണികയില്‍ അയ്യപ്പന് നായര്‍ – സരസ്വതി അമ്മ ദമ്പതികളുടെ മകന് അരുണി(ശ്രീകണ്ഠന്-30) നെയാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നു മുതല്‍ കാണാതായതായി മാതാവ് പൂജപ്പുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അരുണ്‍ മുന്‍പ് ജോലി ചെയ്തിരുന്ന മൂവാറ്റുപുഴയിലെ കമ്പനിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നു പോയത്. ഒരാഴ്ച പിന്നിട്ടിട്ടും അരുണ്‍ മടങ്ങിയെത്തിയില്ല. സരസ്വതിയമ്മയും ബന്ധുക്കളും തിരക്കാത്ത ഇടങ്ങളുമില്ല. ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് അന്വേഷണം ഊര്ജ്ജിതമാകാത്തതിനാല് മാതാവ് വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട എറണാകുളം മുളകുപാടം പോലീസ് വല്ലാര്‍പാടം കായലില്‍ ആഗസ്റ്റ് 10ന് അജ്ഞാത മൃതദേഹം കണ്ടെത്തിയ വിവരം വിവിധ സ്റ്റേഷനുകളില്‍ അറിയിച്ചു. വല്ലാര്‍പാടം കായലില്‍ നിന്ന് കണ്ടെടുത്ത അരുണിന്റെ ആറു ദിവസം പഴക്കമുള്ള മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
മകന്റേത് കൊലപാതകമാണെന്നും ഒരിക്കലും അവന് ആത്മഹത്യ ചെയ്യില്ലെന്നും തന്നെ പിരിയാന്‍ ഒരിക്കലും അവനാവില്ലെന്നും അമ്മ സരസ്വതിയമ്മ വിലപിച്ചിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ പോലീസിന്റെ ‘കാണ്മാനില്ല’ പരസ്യം പ്രത്യക്ഷപ്പെടുന്നത്.
പത്രപ്പരസ്യം കണ്ട് ബന്ധുക്കളുടേയും പരിചയക്കാരുടേയും ഇപ്പോഴത്തെ ചോദ്യം സംസ്കരിച്ചത് മകന്റെ മൃതദേഹമല്ലേ എന്നാണത്രെ. പൂജപ്പര പോലീസിന്റെ നിരുത്തരവാദ പ്രവര്‍ത്തിക്കും പരസ്യം അച്ചടിച്ചു വന്ന പത്രത്തിനും എതിരെ മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: