ന്യൂദല്‍ഹി: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹീം സിങ്ങിന് ബലാത്സംഗക്കേസില്‍ ഇരുപത് വര്‍ഷം കഠിനതടവ്. 30 ലക്ഷം രൂപ പിഴയടക്കാനും പഞ്ച്കുല പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ്ങ് വിധിച്ചു. ഇതില്‍ 14 ലക്ഷം രൂപ വീതം ഇരകളായ രണ്ട് സ്ത്രീകള്‍ക്കും നല്‍കണം. രണ്ട് ബലാത്സംഗക്കേസുകളില്‍ പത്ത് വര്‍ഷം വീതം തടവാണ് വിധിച്ചത്. ശിക്ഷ വെവ്വേറെ അനുഭവിക്കണം. അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നാണ് ഗുര്‍മീതിനെതിരായ കേസ്.
കലാപ സാധ്യത കണക്കിലെടുത്ത്, ഗുര്‍മീതിനെ പാര്‍പ്പിച്ചിരുന്ന റോഹ്ത്തക്ക് ജയില്‍ കോടതിയായി പ്രഖ്യാപിച്ചാണ് വിധി പ്രഖ്യാപനം നടത്തിയത്. ജഡ്ജിയെയും രണ്ട് ജീവനക്കാരെയും സൈന്യത്തിന്റെ സുരക്ഷയോടെ ജയിലിലെത്തിച്ചു. ഗുര്‍മീത് കുറ്റക്കാരനെന്ന് വെള്ളിയാഴ്ച കോടതി വിധിച്ചതിന് പിന്നാലെയുണ്ടായ കലാപത്തില്‍ 38 പേര് കൊല്ലപ്പെട്ടിരുന്നു.
എന്നാല്‍ ഇന്നലെ ശിക്ഷാ വിധിക്ക് ശേഷം കാര്യമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വിധി കേട്ട ഗുര്‍മീത് കോടതി മുറിക്കുള്ളില്‍ പൊട്ടിക്കരഞ്ഞു. ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച സാമൂഹ്യ പ്രവര്‍ത്തകനായ ഗുര്‍മീതിന്റെ ശിക്ഷ കുറക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന് വാദിച്ചു. ഗുര്‍മീത് ദയ അര്‍ഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. വര്‍ഷങ്ങളോളമാണ് ഗുര്‍മീത് പരാതിക്കാരായ സ്ത്രീകളെ പീഡിപ്പിച്ചത്. നാല്‍പ്പതിലേറെ സ്ത്രീകള്‍ പ്രതിയുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും സിബിഐ അഭിഭാഷകന് ചൂണ്ടിക്കാട്ടി. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗുര്‍മീതിന്റെ അഭിഭാഷകന് പറഞ്ഞു.
കനത്ത സുരക്ഷ
കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഹരിയാന, ദല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ ഒരുക്കിയത്. അക്രമമുണ്ടാക്കുന്നവര്‍ വെടിയുണ്ടകളെ നേരിടേണ്ടി വരുമെന്ന് റോഹ്ത്തക് ജില്ലാ കളക്ടര്‍ അതുല്‍ കുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈന്യം, അര്‍ധ സൈനികര്‍, പോലീസ് എന്നിവരുടെ മൂന്ന് ഘട്ടങ്ങളായുള്ള സുരക്ഷാ സംവിധാനമാണ് റോഹ്ത്തക്കിലും ദേര സച്ച സൗദയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിര്‍സയിലും ഒരുക്കിയത്. പുറത്തുനിന്നുള്ളവര്‍ റോഹ്ത്തക്കില്‍ പ്രവേശിക്കുന്നത് വിലക്കി.
സിര്‍സയിലെ ആസ്ഥാനത്ത് മുപ്പതിനായിരത്തോളം അനുയായികള്‍ ദിവസങ്ങളായി തമ്പടിച്ചിട്ടുണ്ട്. ഇവരെ ഒഴിപ്പിക്കാന്‍ സാധിച്ചിട്ടില്ല. വിധി പ്രഖ്യാപനത്തിന് മുന്‍പ് ഇവിടെ രണ്ട് വാഹനങ്ങള്‍ തീവെച്ചുനശിപ്പിച്ചു. 15 വര്‍ഷം മുന്‍പ് പ്രധാനമന്ത്രി എ.ബി. വാജ്പേയിക്ക് പീഡനത്തിനിരയായ പെണ്‍കുട്ടി അയച്ച ഊമക്കത്താണ് കേസിനിടയാക്കിയത്. രണ്ട് കൊലക്കേസുകളിലും ഗുര്‍മീത് വിചാരണ നേരിടുന്നുണ്ട്.
മുട്ടുകുത്തിയിരുന്ന് കരഞ്ഞു; പോലീസ് തൂക്കിയെടുത്തു
ഇരുപതു വര്‍ഷം തടവെന്ന വിധി കേട്ട് ഗുര്‍മീത് രാം റഹീം സിങ്ങ് കോടതി മുറിയില്‍ നിലത്തു മുട്ടുകുത്തിയിരുന്ന് കുത്തിയിരുന്ന് നിലവിളിച്ചു. മുച്ഛെ മാഫ് കീജിയേ.. എനിക്ക് മാപ്പു തരൂ. വൈദ്യ പരിശോധനയ്ക്ക് കൂടെ ചെല്ലാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോഴും കരഞ്ഞുകൊണ്ടിരുന്ന ഇയാളെ പോലീസ് ബലമായി തൂക്കിയെടുക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി.
അതിനിടെ ജയിലില്‍ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ തനിക്കൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളി. ജയിലില്‍ ഒരു തരത്തിലുള്ള വിഐപി പരിഗണനയും ഇയാള്‍ക്ക് നല്‍കരുതെന്ന് കോടതി ഉത്തരവില്‍ പ്രത്യേകം പറഞ്ഞിട്ടുമുണ്ട്.
മൂന്നു മണിയോടെയാണ് ജഡ്ജി ജഗദീപ് സിങ്ങ് വിധി പറഞ്ഞുതുടങ്ങിയത്. റോഹ്ത്തക്ക് ജയിലിലെ ലെബ്രറി മുറിയിലാണ് പ്രത്യേക കോടതി സജ്ജമാക്കിയിരുന്നത്. രണ്ടേകാലോടെ ജഡ്ജിയെ പ്രത്യേക ഹെലിക്കോപ്ടറില്‍ ജയില്‍ പരിസരത്ത് എത്തിക്കുകയായിരുന്നു. വിധിക്കു ശേഷം സിങ്ങിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. അതിനു ശേഷം ജയില്‍ പുള്ളികള്‍ക്കുള്ള വേഷം നല്കി.
സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിങ്ങിന്റെ അഭിഭാഷകന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: