ന്യൂദല്‍ഹി: 2014ല്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയില്‍ വിജയക്കുതിപ്പ് തുടരുന്നു. വനിതകളുടെ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായതടക്കം പദ്ധതി എല്ലാ തരത്തിലും വന്‍വിജയമായതായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
മൂന്നുവര്‍ഷത്തെ സാമ്പത്തിക മേഖലയിലെ വളര്‍ച്ച പ്രതിപാദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിലാണ് ജന്‍ധന്‍ യോജനയുടെയും മറ്റ് സാമ്പത്തിക പരിഷ്ക്കരണങ്ങളുടേയും നേട്ടങ്ങള്‍ ധനമന്ത്രി വിശദീകരിച്ചത്.
2014 മാര്‍ച്ചില്‍ സേവിംഗ് ബാങ്ക് അക്കൗണ്ടുകളില്‍ 28 ശതമാനമായിരുന്നു സ്ത്രീകളുടെ അക്കൗണ്ടുകള്‍. എന്നാല്‍ പ്രധാനമന്ത്രി ജന്‍ധന്‍ യോജന അടക്കമുള്ള പദ്ധതികളിലൂടെ മൂന്നുവര്‍ഷം കൊണ്ട് സ്ത്രീകളുടെ സേവിംഗ് ബാങ്ക് അക്കൗണ്ടുകള്‍ ആകെ അക്കൗണ്ടുകളുടെ 40 ശതമാനമായി ഉയര്‍ന്നു. രാജ്യത്താകെ 43.65 കോടി സേവിംഗ് അക്കൗണ്ടുകളാണ് സ്ത്രീകള്‍ക്കുള്ളത്. ഇതില്‍ 14.49 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണ്.
2017 ആഗസ്ത് 17 വരെ രാജ്യത്താകമാനം 29.52 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണ് പുതുതായി ആരംഭിച്ചത്. ഇതില്‍ 17.64 കോടി അക്കൗണ്ടുകളും ഗ്രാമീണ മേഖലയിലാണെന്നതാണ് ശ്രദ്ധേയം. 2015 ജനുവരിയില്‍ 11.08 കോടി മാത്രമായിരുന്ന റുപേ കാര്‍ഡുകള്‍ 2017 ആഗസ്ത് 16 ലെ കണക്കു പ്രകാരം 22.71 കോടിയായി ഉയര്‍ന്നിട്ടുണ്ട്.
ജന്‍ധന്‍ അക്കൗണ്ടുകളില്‍ 65,844 കോടി രൂപയാണ് നിലവിലുള്ളത്.
2015 ജനുവരിയില്‍ ഒരു അക്കൗണ്ടില്‍ ശരാശരി 837 രൂപ ആയിരുന്നെങ്കില്‍ 2017 ആഗസ്ത് 16 ആയപ്പോഴേക്കും അക്കൗണ്ടില്‍ 2231 രൂപ വീതമുണ്ട്. 2014 സപ്തംബറില്‍ സീറോ ബാലന്‍സ് അക്കൗണ്ടുകളുടെ എണ്ണം 76.81 ശതമാനമായിരുന്നു. എന്നാല്‍ 2017 ആഗസ്തില്‍ ഇത് 21.41 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്.
സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി ജീവന് ജ്യോതി ഭീമാ യോജനയില്‍ 3.46 കോടി ആളുകളും പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജനയില്‍ 10.96 കോടി ആളുകളും ചേര്‍ന്നിട്ടുണ്ട്. ഇതില്‍ 40 ശതമാനം സ്ത്രീകളാണ്.
മുദ്ര യോജന പ്രകാരം ഇതുവരെ 8.77 കോടി സംരംഭകര്‍ക്കായി 3.66 ലക്ഷം കോടി രൂപയാണ് വായ്പയായി വിതരണം ചെയ്തത്. 52.4 കോടി ആധാര്‍ കാര്‍ഡുകള്‍ 73.62 കോടി ബാങ്ക് അക്കൗണ്ടുകളുമായി ഇതിനകം ബന്ധിപ്പിച്ചിട്ടുണ്ട്. ആധാര്‍ നമ്പര്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ എല്ലാമാസവും 7 കോടിക്ക് മുകളിലാണ്.
സബ്സിഡി കൈമാറ്റം വഴി 35 കോടി ആളുകള്‍ക്ക് 74,000 കോടി രൂപയാണ് ഇതിനകം അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നല്‍കിയിട്ടുള്ളത്. ഗ്യാസ് സബ്സിഡി, തൊഴിലുറപ്പ് പദ്ധതി, വയോജന പെന്ഷന്, പഠന സ്കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികള്‍ക്കായി പ്രതിമാസം 6000 കോടി രൂപയാണ് ഇതിനായി മാറ്റിവെയ്ക്കുന്നത്.
നൂറുകോടി ആധാര്‍ കാര്‍ഡുകള്‍, നൂറു കോടി ബാങ്ക് അക്കൗണ്ടുകള്‍, നൂറു കോടി മൊബൈല്‍ ഫോണുകള്‍ എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്ന ചരിത്ര നേട്ടത്തിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും കേന്ദ്രധനമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.
ചരക്കു സേവന നികുതി വഴി ഒറ്റവിപണി, ഒറ്റ നികുതി, ഏക ഭാരതം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാനായി. സാമൂഹ്യ മുഖ്യധാരയ്ക്ക് പുറത്ത് നില്‍ക്കേണ്ട സാഹചര്യം ഒരിന്ത്യക്കാരനും വരരുത് എന്നതാണ് ലക്ഷ്യം. സാമൂഹ്യ വിപ്ലവത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നും ജയ്റ്റ്ലി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: