ഗ്ലാസ്ക്കോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവിന്റെ സുവര്‍ണ സ്വപ്നം തകര്‍ന്നു. ഇഞ്ചോടിഞ്ചുപോരാട്ടം കണ്ട വനിതകളുടെ കലാശക്കളിയില്‍ സിന്ധു ജപ്പാന്റെ നൊസോമി ഒകുഹാരയോട പൊരുതിത്തോറ്റു. സിന്ധുവിന് വെളളിമെഡല്‍ ലഭിക്കും.
അടിമുടി ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സിന്ധു തോറ്റത്.സ്കോര്‍ 19-21,22-20,20-22. ആത്മവിശ്വാസത്തോടെ കളി തുടങ്ങിയ സിന്ധു ആദ്യ സെറ്റില്‍ തുടര്‍ച്ചയായ എട്ട് പോയിന്റുകള്‍ നേടി 11-5 ന് മുന്നിലെത്തി.
തുടര്‍ച്ചയായ റാലികളിലുടെ സിന്ധുവിനെ വിഷമിപ്പിച്ച നൊസോമി ഒകുഹാര പോയിന്റുകള്‍ ഒന്നൊന്നായി നേടി 18-14 ന് മുന്നിലെത്തി. അവസാന നിമിഷങ്ങളില്‍ സിന്ധു പിഴവു വരുത്തിയതോടെ സെറ്റ് 19-21 ന് നഷ്ടമായി. രണ്ടാം സെറ്റിന്റെ തുടക്കത്തിലും സിന്ധുവിന്റെ മുന്നേറ്റമാണ് കണ്ടത്.നൊസോമിയും തകര്‍ത്തുകളിച്ചു.
ഒരുഘട്ടത്തില്‍ 11-8 ന് സിന്ധു മുന്നിലായിരുന്നു. പൊരുതിക്കയറിയ നൊസോമി 13-12 ന് ലീഡ് പിടിച്ചു.എന്നാല്‍ അവസാന നിമിഷങ്ങളില്‍ അവസരത്തിനൊത്തുയര്‍ന്ന സിന്ധു സെറ്റ് സ്വന്തമാക്കി.
നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി. അവസാന നിമിഷങ്ങളില്‍ സിന്ധുവിന് അടിതെറ്റി.20-22ന് സെറ്റും സ്വര്‍ണവും നഷ്ടമായി. ചൈനയുടെ ഒമ്പതാം സീഡായ ചെന്‍ യുഫിയെ നേരിട്ടുളള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധു ഫൈനലില്‍ കടന്നത്.
സ്കോര്‍ 21-13,21-10. ഇതാദ്യമായാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. ഇന്ത്യയുടെ സൈന നെവാളിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജപ്പാന്‍കാരിയായ നൊസോമി ഒകുഹാര ഫൈലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: