ന്യൂദല്‍ഹി: ഗോവയിലെ രണ്ടു സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍, കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന വിശ്വജിത് റാണെ എന്നിവര്‍ വിജയിച്ചു. നാലായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പനാജിയില്‍ നിന്ന് പരീഖറുടെ വിജയം. വാല്‍പോയില്‍ പതിനായിരത്തിന്റെ ഭൂരിപക്ഷം റാണെ സ്വന്തമാക്കി.
മികച്ച വിജയം നേടിയ മനോഹര്‍ പരീഖറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ അഭിനന്ദിച്ചു. രാജ്യസഭാംഗവും കേന്ദ്രപ്രതിരോധമന്ത്രിയുമായിരുന്ന പരീഖര്‍ ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരികെ എത്തിയത്. കോണ്‍ഗ്രസ് എംഎല്‍എമാരായി വിജയിച്ചുകയറിയവര് രാജിവെച്ചതോടെയാണ് ഗോവയില്‍ രണ്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ സീറ്റില്‍ ടിഡിപി സ്ഥാനാര്‍ത്ഥി ബ്രഹ്മാനന്ദ റെഡ്ഡി വിജയിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസിലെ ശില്‍പ്പ മോഹന്‍ റെഡ്ഡിയെയാണ് 28,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.
ദല്‍ഹിയിലെ ബവാന മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിച്ചു. 45 ശതമാനം പേര് മാത്രം വോട്ടുരേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയിലെ രാംചന്ദര്‍ വിജയിക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാമതെത്തി. രാംചന്ദര്‍ 59,886 വോട്ടുകളും വേദ് പ്രകാശ് 35,834 വോട്ടുകളും കരസ്ഥമാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുരേന്ദര്‍ കുമാര്‍ 31,919 വോട്ടുകളുമായി മൂന്നാമതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: