പനാജി : പനാജി നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിജയത്തില്‍ ജനങ്ങളോട് നന്ദി പറഞ്ഞു. ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിനും, പിന്തുണയ്ക്കും നന്ദി. ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചതും, സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവച്ചതുമാണ് വിജയത്തിന് കാരണമെന്നും മനോഹര്‍ പരീക്കര്‍ പ്രതികരിച്ചു.
രാജ്യസഭാംഗത്വം അടുത്ത ആഴ്ച രാജിവെക്കുമെന്നും പരീക്കര്‍ അറിയിച്ചു. നിലവില്‍ ലഖ്നൗവില്‍ നിന്നുള്ള രാജ്യസഭാംഗത്വമാണ് പരീക്കര്‍. കേന്ദ്ര പ്രതിരോധ മന്ത്രിപദം രാജിവെച്ചാണ് മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചുവന്നത്. പനാജി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗിരീഷ് രായ ചോഡാന്കറെ 4803 വോട്ടുകള്‍ക്കാണ് പരീക്കര്‍ തോല്‍പ്പിച്ചത്. പരീക്കര്‍ 9862 വോട്ടുകള്‍ നേടിയപ്പോള്‍, ചോഡാന്കര്ക്ക് 5059 വോട്ടുകള്‍ നേടാനേ സാധിച്ചുള്ളൂ.
ഗോവ സുരക്ഷാ മഞ്ച് പ്രസിഡന്റ് ആനന്ദ് ശിരോദ്കരറിന് 220 വോട്ടുകള്‍ മാത്രേ നേടാനായുള്ളൂ. 301 പേര് നോട്ടയ്ക്കാണ് വോട്ടുചെയ്തത്. പരീക്കറെ കൂടാതെ, വാല്‍പോയിയില്‍ നിന്നും മന്ത്രി വിശ്വജിത്ത് റാണെയും വിജയിച്ചു. ഇതോടെ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റുകളും ബിജെപി കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: