ന്യൂദല്‍ഹി: എംബിബിഎസിന്റെ വാര്‍ഷിക ഫീസ് 11 ലക്ഷം രൂപയാക്കാന്‍ കേരളത്തിലെ എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും സുപ്രീംകോടതിയുടെ അനുമതി. ഫീസ് നിര്‍ണ്ണയ സമിതി അന്തിമ ഫീസ് നിരക്ക് നിശ്ചയിക്കുന്നതു വരെയാണ് അനുമതിയെന്ന് ഇടക്കാല ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കി.
അഞ്ചു ലക്ഷം രൂപ വാര്‍ഷിക ഫീസായി അടച്ച ശേഷം ബാക്കിയുള്ള ആറു ലക്ഷത്തിന് ബോണ്ട് വാങ്ങണമെന്നായിരുന്നു കേരളാ ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ആറുലക്ഷം രൂപ പണമായോ ബാങ്ക് ഗ്യാരണ്ടിയായോ നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്. ബാങ്ക് ഗ്യാരണ്ടി നല്കാന് ഇന്നലെ മുതല്‍ പതിനഞ്ചു ദിവസത്തെ സാവകാശം വിദ്യാര്‍ത്ഥികള്‍ക്ക് നല്കി.
ആറുലക്ഷം രൂപയ്ക്ക് പകരം ബോണ്ടാണ് വാങ്ങുന്നതെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചുപോയാല്‍ പണം ഈടാക്കാന്‍ സാധിക്കില്ലെന്ന് മാനേജ്മെന്റുകള്‍ സുപ്രീംകോടതിയില്‍ വാദിച്ചു. പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ പകുതിയിലേറെപ്പേര്‍ പട്ടികജാതി,വര്‍ഗ്ഗത്തില്‍ നിന്നുള്ളവരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമാണെന്നും അവര്‍ക്ക് ഇത്രവലിയ തുക ബാങ്ക് ഗ്യാരണ്ടി നല്കാന് സാധിക്കില്ലെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു.
പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്കാന് സര്‍ക്കാരിന് സാധിക്കുമോ എന്ന കോടതിയുടെ ചോദ്യത്തിന് സ്വാശ്രയ കോളേജുകളില്‍ പഠന ധനസഹായം നല്കാന് പരിമിതിയുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എങ്കില്‍ ബാധ്യത വിദ്യാര്‍ത്ഥികള്‍ തന്നെ വഹിക്കട്ടെ എന്നായിരുന്നു ജസ്റ്റിസ് എസ്. എ ബോബ്ടെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിലപാട്.
95 ശതമാനം വിദ്യാര്‍ഥികള്‍ക്കും ബാങ്ക് ഗ്യാരണ്ടി നല്കാന് കഴിവുണ്ടെന്നും അഞ്ചു ശതമാനത്തിന് മാത്രമേ ബുദ്ധിമുട്ടുണ്ടാകൂ എന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു നിരീക്ഷിച്ചു. ഫീസ് നിര്‍ണ്ണയ സമിതി തീരുമാനിക്കുന്ന അന്തിമ ഫീസ് നിരക്ക് 11 ലക്ഷത്തില്‍ താഴെയാണെങ്കില്‍ അധിക തുക വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: