തിരൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന വിപിന്റെ കൊലപാതകത്തില്‍ തീവ്രവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിപിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം പോലീസിനാണ്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്ന് രഹസ്യവിവരം ലഭിച്ചിട്ടും പോലീസ് കുറ്റകരമായ അനാസ്ഥ തുടരുകയായിരുന്നു. കൊലപാതകം നടന്ന് ഇത്രയും ദിവസമായിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ അന്വേഷണ സംഘത്തെ മാറ്റി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണത്തിന് നേതൃത്വം നല്‍കണം. മന്ത്രി കെ.ടി.ജലീലിന്റെ മണ്ഡലത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്. സ്വന്തം മണ്ഡലം കൊലക്കളമാകുന്നതിനെതിരെ ആദ്യം പ്രതികരിക്കേണ്ടത് അദ്ദേഹമാണ്.
വിപിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരു അംഗത്തിന് ജോലിയും നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. ഒരു കേസില്‍ പ്രതിയായതുകൊണ്ട് കൊല ചെയ്യപ്പെടണമെന്ന് പറയുന്നതില്‍ ന്യായമില്ല. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. മുമ്പ് നിരവധി കേസുകളില്‍ കുറ്റകരമായ അനാസ്ഥ കാണിച്ച ഡിവൈഎസ്പി എം.പി.മോഹനചന്ദ്രനാണ് വിപിന്‍ കൊലക്കേസും അന്വേഷിക്കുന്നത്. അദ്ദേഹത്തെ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ്സ് ചെയര്മാന് പി.സി.തോമസ്, വൈസ് പ്രസിഡന്റ് അഹമ്മദ് തോട്ടത്തില്‍, ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി, വിഭാഗ് കാര്യവാഹ് കെ.നന്ദകുമാര്‍, ജില്ലാ കാര്യവാഹ് വിശ്വനാഥന്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: