കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസിൽ ആത്മവിശ്വാസത്തോടെയാണ് പോലീസ് മുന്നോട്ട് പോകുന്നതെന്നും കേസിൽകുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ഡിജിപി വ്യക്തമാക്കി. ദിലീപിന്റെ രണ്ടാം ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഡിജിപി പോലീസിന്റെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും. ദിലീപിനെ കേരള പൊലീസ് മനപൂർവം കുടുക്കാൻ ശ്രമിച്ചതാണെന്നാണ് പ്രതിഭാഗം ഹൈക്കോടതിയിൽ പറഞ്ഞത്. എന്നാൽ ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് കോടതിക്ക് മുൻപാകെ പ്രോസിക്യൂഷൻ സമർപ്പിച്ചിരിക്കുന്നത്.
കേസിലെ പ്രധാനതെളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിച്ചതായി പ്രതികൾ പറഞ്ഞിട്ടുണ്ടെങ്കിലും അത് വിശ്വസിച്ചിട്ടില്ലെന്നും പ്രതികൾ രക്ഷപെടാൻ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതെന്നും പ്രോസിക്യൂഷൻ വാദിച്ചു. മുദ്രവെച്ച കവറിൽ പ്രോസിക്യൂഷൻ കേസ് ഡയറി കോടതിയിൽ ഹാജരാക്കി. പൾസർ സുനിയുമായി ദിലീപ്, കാവ്യ എന്നിവർക്കുമുള്ള ബന്ധം പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈക്കോടതിയിൽ നിന്ന് നാളെയും പ്രതികൂല വിധിയാണ് ഉണ്ടാകുന്നതെങ്കിൽ ജയിലിൽ നിന്നിറങ്ങുക ദിലീപിന് ദുഷ്കരമാകും. പിന്നീട് സുപ്രിം കോടതിയെ സമീപിക്കുക മാത്രമാണ് ദിലീപിന് മുന്നിലുള്ള പോംവഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: