ബെംഗളൂരു: ബെംഗളൂരുവില്‍ ഏഴുവയസ്സുകാരിയെ അമ്മ താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴെക്ക് വലിച്ചെറിഞ്ഞു കൊന്നു. ജെപി നഗറിലെ ജെഹനാര്ഹള്ളിയില് ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവമുണ്ടായത്. ആഷിക സര്‍ക്കാര്‍ എന്ന ശ്രേയയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ സ്വാതി സര്‍ക്കാരിനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെത്തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ നാട്ടുകാര്‍ ഒരു വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് പോലീസില്‍ ഏല്‍പ്പിച്ചു. മുന്‍ അധ്യാപികകൂടിയാണിവര്.
മാനസിക വിഭ്രാന്തിയുള്ള യുവതിയാണിവരെന്ന് പോലീസ് സംശയിക്കുന്നു. ഇന്ദിരാനഗറില്‍ താമസിക്കുന്ന ഭര്‍ത്താവ് കാഞ്ചന് സര്‍ക്കാര്‍ ഇവരുമായി അകന്നാണ് കഴിയുന്നത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയിലെ സീനിയര്‍ ബിസിനസ്സ് അനലിസ്റ്റാണ് കാഞ്ചന് സര്‍ക്കാര്‍. തന്റെ ഭാര്യ പലപ്പോഴും മാനസികനില തെറ്റി ഓടി നടക്കുകയും കുട്ടിയെ ആക്രമിക്കാറുണ്ടെന്നും പോലീസിനോട് ഇയാള്‍ പറഞ്ഞു. പശ്ചിമബംഗാളിലാണ് ഇവരുടെ കുടുംബം.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഏതാണ്ട് മൂന്നരയോടെ അമ്മയും മകളും കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് സ്വാതി മകളെയെടുത്ത് താഴെക്ക് വലിച്ചെറിയുകയായിരുന്നു. ഓടി താഴെയെത്തിയ സ്വാതി കുട്ടിയെ എടുത്ത് തിരികെ മുകളിലേയ്ക്ക് തിരിച്ചുപോന്നു.
കുട്ടിയുടെ ശരീരത്തില്‍ നിന്നും രക്തം ഒഴുകുന്നത് കണ്ട അയല്‍വാസികള്‍ കാര്യം അന്വേഷിച്ചെങ്കിലും ഇവരോട് ദേഷ്യപ്പെടുകയും നിങ്ങള്‍ നിങ്ങളുടെ ജോലി നോക്കുവാന്‍ പറഞ്ഞശേഷം വീണ്ടും ഇവര്‍ കുട്ടിയെ താഴെയ്ക്ക് വലിച്ചെറിഞ്ഞുവെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് രക്ഷപ്പെടുവാന്‍ ശ്രമിച്ച ഇവരെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. തന്നെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നും ഇത് തന്റെ കുട്ടിയാണെന്നും പറഞ്ഞ് ഇവര്‍ പോലീസിനോട് കയര്‍ത്തു.
വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് സ്നേഹിച്ച് വിവാഹിതരായ സ്വാതിയും കാഞ്ചനും പശ്ചിമബംഗാളില്‍ നിന്നും ഒന്‍പത് വര്‍ഷം മുമ്പ് ബെംഗളൂരുവിലെത്തിയതാണ്. കുറച്ചുവര്‍ഷങ്ങളായി ഇവര്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. ഒരു സ്വകാര്യ സ്ക്കൂളില്‍ അധ്യാപികയായിരുന്ന സ്വാതിയെ രണ്ടുവര്‍ഷം മുമ്പ് പുറത്താക്കിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: