കൂത്തുപറമ്പ്: നിര്‍മ്മലഗിരിയില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. സിമന്റ് ഗോഡൗണിലെ തൊഴിലാളിയായ പശ്ചിമബംഗാള്‍ ജലപാഗൂരു സ്വദേശി തുളസി (28) യാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് സഹതൊഴിലാളിയായ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ് ഇയാളെ ചുമരില്‍ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൃത്യം നടത്തിയെന്ന് സംശയിക്കുന്ന ദാരുകാറെ(43) പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടോടെയാണ് സംഭവം. ചുമരില്‍ ഏറ്റ ഇടിയുടെ ആഘാതത്തില്‍ തുളസിയുടെ വാരിയെല്ല്, താടിയെല്ല് എന്നിവയ്ക്കും ഗുരുതരമായ ക്ഷതം പറ്റിയിരുന്നു. പരുക്കേറ്റ തുളസിയെ ഉടന്‍ കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ ആശുപത്രിയിലും തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ഏതാനും നിമിഷങ്ങള്‍ക്കകം മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് സിഐ പ്രതീഷ്, എസ്.ഐ കെയര്‍. വി.നിഷിത്ത എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. പോസ്റ്റമോര്‍ട്ടത്തിനുശേഷം ഇയാളുടെ മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: