ചെറുപുഴ: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ നിത്യേന നൂറുകണക്കിന് ഉദ്ഘാടനങ്ങള്‍ നാടെങ്ങും നടക്കുകയാണ്. പയ്യന്നൂര്‍ മണ്ഡലത്തില്‍ മാത്രം മന്ത്രിമാര്‍ മത്സരിച്ച് നിരവധി ഉദ്ഘാടനങ്ങള്‍ നടത്തി. ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം നടപ്പാക്കുമെന്ന് പറഞ്ഞ് നടത്തിയ പല പദ്ധതികളും പ്രവൃത്തിപഥത്തില്‍ ഒരടി പോലും മൂന്നോട്ട് പോയിട്ടില്ല. പയ്യന്നൂര്‍, പെരിങ്ങോം, പുളിങ്ങോം ആശുപത്രികള്‍, മലയോര ഹൈവേ, ചെറുപുഴപെരിങ്ങോം റോഡ് മെക്കാഡം ടാറിങ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണാതെ നില്ക്കുമ്പോള് വെള്ളൂര്‍-പെരിങ്ങോം മെക്കാഡം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് രാവിലെ മന്ത്രി ജി.സുധാകരന് നിര്‍വഹിക്കുകയാണ്. പെരിങ്ങോം-ചെറുപുഴ റോഡ് പാതി വഴിയില്‍ പണിനിര്ത്തിവച്ചത് പൂര്‍ത്തീകരിക്കാനുള്ള ശ്രമം നടക്കുന്നുമില്ല. മലയോര ഹൈവേയും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിര്‍ത്തിവച്ചിരിക്കയാണ്. എന്നാല്‍ റോഡ്, പണിയുടെ ഭാഗമായി പലയിടത്തും ജെസിപി ഉപയോഗിച്ച് ഉഴുതുമറിച്ച പാടങ്ങള്‍ പോലെയാക്കിയിരിക്കയാണ്. അതുകൊണ്ടുതന്നെ യാത്രാദുരിതം പയ്യന്നൂര്‍ മണ്ഡലത്തിന്റെ പല ഭാഗത്തും ഏറിവരികയാണ്. ചെറുപുഴ-പയ്യന്നൂര്‍, പൊന്നമ്പാറ-മാതമംഗലം, അരവഞ്ചാല്‍-വെളിച്ചംതോട്, പാടിയോട്ടുചാല്‍-കുണ്ടുവാടിഓടമുട്ട്, മഞ്ഞക്കാട്-തിരുമേനി-മുതുവം, തുടങ്ങി ഒട്ടുമിക്ക റോഡുകളും തകര്‍ന്നു കിടക്കുന്ന മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരന്തര പ്രക്ഷോഭത്തിലാണ് ബിജെപിയും സഖ്യകക്ഷിയായ ബിഡിജെഎസും. എല്‍ ഡിഎഫ് ഭരണത്തില്‍ വികസനം പിന്നോട്ട് പോകുന്നതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് പിന്നോട്ട് നടന്നു കൊണ്ട് വേറിട്ട പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുകയാണ്. ചെറുപുഴയില്‍ വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന പ്രകടനം 5 മണിക്ക് സമാപിച്ച ശേഷം ടൗണില്‍ നടക്കുന്ന പൊതുയോഗത്തില്‍ അഡ്വ:എ.വി.കേശവന്, വി.ആര്.സുനില്‍, രൂപേഷ് തൈവളപ്പില്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: