”തസ്മാത്സൈവ ഗ്രാഹ്യാഃ മുമുക്ഷുതിഃ”
അതുകൊണ്ട് മോക്ഷമാഗ്രഹിക്കുന്നവര്‍ ആ പരമ പ്രേമ രൂപത്തിലുള്ള ഭക്തിയെത്തന്നെ അനുവര്‍ത്തിക്കേണ്ടതാണ്.
ഹൃദയഗ്രന്ഥിയെപ്പോലും ഛേദിച്ച് ഭഗവാനില്‍ ലയിക്കാനുള്ള മാര്‍ഗം ഭക്തിതന്നെയെന്ന് നിശ്ചയിക്കുന്നു. ഹൃദയം ഭഗവാനിലേക്ക് ലയിച്ചുചേരുന്ന വിധത്തില്‍ മനസ്സ് ഭക്തിയില്‍ ഉറയ്ക്കണം. മനസ്സും ബുദ്ധിയും ഒന്നായി ഒരു പ്രവാഹമായി ഭാഗവതത്തില്‍ ലയിച്ചുചേരാന്‍ തയ്യാറാകുമ്പോള്‍ ഭഗവാന് നമ്മിലേക്കിറങ്ങിവരും.
മറ്റു മഹര്‍ഷിമാര്‍ പറഞ്ഞതിനെയൊന്നും ശ്രീനാരദര്‍ തുറന്നെതിര്‍ക്കുകയല്ലാ; മറിച്ച് അവയെയെല്ലാം അംഗീകരിച്ചുകൊണ്ടുതന്നെ തന്റെ ദൃഷ്ടിയില് കുറേക്കൂടി പൂര്‍ണമായ മാര്‍ഗം ഭക്തിയോഗം തന്നെയെന്ന് നാരദമഹര്‍ഷി സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയാണ്.
നാരദമഹര്‍ഷിയുടെ സങ്കല്‍പ്പത്തിനനുസരിച്ച് വാര്‍ത്തെടുക്കപ്പെട്ട ഒരു ഭക്തനാണ് പ്രഹ്ലാദന്. ധ്രുവനെ ബാല്യത്തില്‍ തന്നെ ശിഷ്യനായി നേടി ഭക്തിമാഹാത്മ്യം ബോധ്യപ്പെടുത്തിയെങ്കിലും ധ്രുവന്റെ ഉള്ളിലെ ആഗ്രഹങ്ങള്‍ മുഴുവന്‍ നശിപ്പിച്ച് ഭഗവത് സായുജ്യത്തിലേക്കെത്തിക്കണമെന്ന അര്‍ത്ഥത്തില്‍ പൂര്‍ത്തീകരിക്കാനായില്ല.
എന്നാല്‍ ആ പോരായ്മ നികത്താനാണ് പ്രഹ്ലാദന്റെ കാര്യത്തില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോള്‍ തന്നെ ഭക്തി മാഹാത്മ്യം ഉറപ്പിക്കാനുള്ള ശ്രമം ശ്രീനാരദര്‍ നടത്തിയത്. കുട്ടിയുടെ മനസ്സ് രൂപപ്പെടുന്നതിന് ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ശ്രമം നടത്തണമെന്ന് നാരദര് വിലയിരുത്തി നാരദരുടെ സങ്കല്‍പ്പംപോലെയായിത്തീരുന്നതിന് ഭഗവാന് അവസരമൊരുക്കുകയും ചെയ്തു. ഹിരണ്യകശിപു തപസ്സിനുപോയ ഘട്ടത്തില്‍ ഹിരണ്യപത്നിയായ കയാധുവിനെ ദേവേന്ദ്രന് പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ നാരദര് വന്നു രക്ഷിച്ചു.
കയാധുവിനെ നാരദരുടെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി അഭയംകൊടുത്തു. അപ്പോള്‍ തുടങ്ങി നാരായണ നാമ മാഹാത്മ്യം പറഞ്ഞുകൊടുത്തുകൊണ്ടേയിരുന്നു. ഗര്‍ഭിണിയായിരുന്ന കയാധുവിന്റെ ഗര്‍ഭപാത്രത്തില്‍ കിടന്നുതന്നെ പ്രഹ്ലാദന് ആഹ്ലാദചിത്തത്തോടെ ഭക്തിമാഹാത്മ്യം ശ്രവിച്ചു മനസ്സിലുറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: