എല്ലാം ശരിയാക്കിത്തരാം എന്നുദ്ഘോഷിച്ച് ഭരണത്തില്‍ എത്തിയ ഇടതുമുന്നണി സര്‍ക്കാര്‍ ഒരുകൊല്ലംകൊണ്ടുതന്നെ ജനങ്ങളെ കുടിപ്പിച്ച് കുളമാക്കിയും വാട്ടര്‍ തീം പാര്‍ക്കില്‍ മുക്കിയും കൈയേറ്റ കഴുകന്മാരെ കൊഴുപ്പിച്ചും മുന്നേറുന്നു. ഇനിയുള്ള കാലം എന്തെല്ലാം കാണാന്‍ കിടക്കുന്നു. ഘടകകക്ഷികള്‍ക്കും മന്ത്രിമാര്‍ക്കും ഒരു കാര്യത്തിലും കൂട്ടായ തീരുമാനമില്ല. ഓരോരുത്തരും ഓരോന്നു വിളിച്ചുകൂവുന്നു. ലക്കുംലഗാനുമില്ലാത്ത പോക്കിനെ കോടതി നിരന്തരം ശാസിച്ചുകൊണ്ടിരിക്കുന്നു.
മുഖ്യമന്ത്രിയാണെങ്കില്‍ കൂടെയുള്ള 18 മന്ത്രിമാരേയും വിശ്വാസത്തിലെടുക്കുന്നില്ല. എട്ടൊന്‍പതു ഉപദേശികള്‍. കൂടാതെ ഭരണപരിഷ്കാര ചെയര്മാന് എന്ന പേരില്‍ മുന്‍ മുഖ്യമന്ത്രി വിഎസിനെയും എടുത്തിട്ടുണ്ട്. അദ്ദേഹത്തെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തിക്കൊണ്ടുതന്നെ മൂന്നാര്‍, മദനി വിഷയങ്ങളില്‍ വിരുദ്ധനിലപാട് എടുത്തിട്ടുള്ളവരാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. അതുകൊണ്ട് അന്നത്തെ കയ്യേറ്റമൊഴിപ്പിക്കല്‍ അലസിപ്പോയി. കുരിശിനെ മുത്തി കയ്യേറ്റമൊഴിപ്പിക്കലിനെ അട്ടിമറിച്ചു.
മുഖ്യന് സമയക്കുറവ് വരുന്നതിനാല്‍ പരാതിക്കാര്‍ അതത് ഉപദേശികളെ സമീപിച്ച് കാര്യം സാധിക്കാന്‍ നോക്കും. സൂചികൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ടെടുക്കുന്നു.
ഇടതു-വലതു കമ്യൂണിസ്റ്റുകള്‍ പാമ്പും കീരിയും കളിക്കുമ്പോല് ഭരണപരിഷ്കാര ചെയര്മാന് ചെങ്കീരി ചമയുന്നു. ദരിദ്രനാരായണന്മാര്ക്ക് അന്നവും മരുന്നും എത്തിച്ചുകൊടുക്കാന്‍ കഴിവില്ലാത്തവര്‍ നാട്ടിലുണ്ടാകുന്ന ചെറുതും വലതുമായ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ കേന്ദ്രഭരണമാണെന്ന് പഴിചാരി ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നു. ഹിന്ദുപെണ്‍കുട്ടികളുടെ മതംമാറ്റത്തെ പ്രോത്സാഹിപ്പിച്ച് സ്വവര്‍ഗ്ഗാനുരാഗികള്‍ക്കുവേണ്ടി മുറവിളികൂട്ടുന്നു.
നമുക്ക് ഒരു വൈദ്യുതി മന്ത്രിയുണ്ട്, എം.എം. മണി. വലിയ പഠിപ്പും പത്രാസ്സും ഇല്ല. എങ്കിലും കുടിയേറ്റക്കാരുടെയും കയ്യേറ്റക്കാരുടെയും നാഡിമിടിപ്പറിയാം. എന്നാല്‍ വിടുവായത്തം വിളിച്ചു പറഞ്ഞും, ആംഗ്യഭാഷാ പ്രയോഗിച്ചും നാടുചുറ്റുന്നു. ജനങ്ങള്‍ തെറ്റു ചൂണ്ടിക്കാണിച്ചാല്‍ നാട്ടുഭാഷയും ഗ്രാമ്യഭാഷയുമാണ് ശീലമെന്നു പറഞ്ഞു തടിതപ്പുന്നു. ജനങ്ങളെ ഭ്രാന്തന്മാരെന്നും ഉദ്യോഗസ്ഥരുടെ കയ്യും കാലുമില്ലാതെ തിരിച്ചുവിടുമെന്നും വീമ്പിളക്കുന്നു. എപ്പോള്‍ വാതുറന്നാലും ജനങ്ങള്‍ക്ക് വൈദ്യുതി പ്രസരണം ഏല്‍പ്പിക്കുന്നു ഈ കുടിയേറ്റ കര്ഷകന്.
ഇപ്പോള്‍ തന്നിരിക്കുന്ന ഷോക്കാണ് അതിരപ്പിള്ളി പദ്ധതി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നത്.
ആര് എതിര്‍ത്താലും പദ്ധതിയുമായി മുന്നോട്ടുപോകും. മുഖ്യന് സമവായത്തില്‍ നടപ്പിലാക്കാം എന്നുപറയുമ്പോള്‍ മുന്‍ മുഖ്യന് വിഎസ് പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും, ഇടതുമുന്നണിയിലെ വലതുതലവന്‍ കാനം രാജേന്ദ്രന് പറയുന്നത് പ്രകടനപത്രികയില്‍ ഇല്ലാത്ത പദ്ധതികള്‍ എടുക്കുന്നത് ഇടതുപക്ഷനയമല്ലെന്നാണ്.
യുഡിഎഫിലെ ഭൂരിപക്ഷം പേരും പദ്ധതിയെ എതിര്‍ക്കുമ്പോള്‍ രണ്ടുതവണയായി ഏകദേശം ഏഴുകൊല്ലം നമ്മേ ഭരിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതിയെ അനുകൂലിച്ചും സംസാരിക്കുന്നു. കയ്യേറ്റത്തിന് പ്രോത്സാഹനം കൊടുക്കുന്നു. അതിനുവേണ്ടി ഗാഡ്ഗില്‍-കസ്തൂരിരംഗന്‍. ഉമ്മന്‍ കെ. ഉമ്മന്‍ ഇവരുടെയെല്ലാം റിപ്പോര്‍ട്ടുകള്‍ മുക്കി വോട്ടുബാങ്ക് ലക്ഷ്യംവച്ച് കയ്യേറ്റക്കാരുടെ റിപ്പോര്‍ട്ടുമായി അനന്തപുരി-ഇന്ദ്രപ്രസ്ഥം വിമാനയാത്ര നടത്തി സമയം പാഴാക്കി. ഈ സമയംകൊണ്ട് വനമേഖലയില്‍ കുരിശു കൃഷി തകൃതിയായി നടന്നു.
പദ്ധതിക്കുവേണ്ടി മണിമുഴക്കുന്നത് ആ മേഖലയിലെ കയ്യേറ്റ-കുടിയേറ്റക്കാര്‍ക്കും എസ്റ്റേറ്റുകാര്‍ക്കും വേണ്ടിയാകാം.
1985-86 ല്‍ അതിരപ്പിള്ളി പദ്ധതിയുടെ നിര്‍മാണ ചെലവ് കണക്കുകൂട്ടിയത് 606 കോടി രൂപ എന്നായിരുന്നു. പദ്ധതി 90 ന് മുന്‍പ് പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ ഏറെ പ്രയോജനകരമാകുമായിരുന്നു. ഇന്ന് അതിന് എന്ത് ചെലവാകും എന്ന് കണക്കുകൂട്ടേണ്ട ആവശ്യം വരുന്നില്ല. കാരണം കാനം രാജേന്ദ്രന് പറയുന്നു ജനിക്കാത്ത കുഞ്ഞിന് നൂല് വാങ്ങേണ്ട കാര്യമില്ലെന്ന്.
കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞിരിക്കുന്നതിനാല്‍ നിലവിലെ അണക്കെട്ടുകളില്‍ നാല്‍പ്പതുശതമാനത്തില്‍ താഴെയുള്ള ജലമേയുള്ളൂ. കോഴപ്പണത്തിനും കയ്യേറ്റത്തിനും വേണ്ടി പദ്ധതികള്‍ നടപ്പിലാക്കാന്‍ നോക്കാതെ നിലവിലുള്ള താപനിലയങ്ങളില്‍ ഉല്‍പ്പാദനം നടത്തിയും സൗരോര്‍ജ്ജം, കാറ്റ്, തിരമാല ഇവയില്‍ക്കൂടി വൈദ്യുതി ഉല്‍പ്പാദിപ്പിച്ചും വൈദ്യുതിയുടെ കുറവ് പരിഹരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. വൈദ്യുതി നിരക്ക് കൂട്ടാം. മറ്റെല്ലാത്തിനും വിലകൂടിയിട്ടും ജനങ്ങള്‍ സഹിക്കുന്നില്ലേ? അതുപോലെ ഇതും ജനങ്ങള്‍ സഹിക്കും, മറ്റ് മാര്‍ഗമില്ലാത്തതിനാല്‍.
മുപ്പത് ശതമാനം മഴ കുറവ് വന്ന പ്രദേശത്ത് മുപ്പതിരട്ടി തുകയില്‍ പദ്ധതി നടപ്പിലാക്കി പണി പൂര്‍ത്തീകരിക്കുമ്പോള്‍ 50 ഇരട്ടി തുക അപ്പോള്‍ (ഏകദേശം 300കോടി) കോഴപ്പണമായി മറിയാം. കയ്യേറ്റ-കുടിയേറ്റവീരന്മാര്‍ക്ക് പൊതു ചെലവില്‍ നല്ലറോഡ് തരമാക്കാം. നോക്കുകൂലി വേറെ. കുരിശുകൃഷിക്കും മതംമാറ്റത്തിനും സുവര്‍ണകാലം. ഇതല്ലേ ഇപ്പോഴത്തെ വികസന നയം. കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും മോശമായ ഭരണത്തിന് കള്ളുലോബികള്‍ എ+ കൊടുക്കുമ്പോള്‍ ഫ്യൂഡല്‍ ഭരണത്തിന് ജനസമൂഹം കൊടുക്കുന്നത് സി- ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: