കൊച്ചി കോര്‍പ്പറേഷനില്‍ ഖരമാലിന്യങ്ങള്‍ രൂക്ഷമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇത് മുതലെടുത്ത് വലിയ ത്യാഗമെന്നോണം മാലിന്യം വൈദ്യുതിയാക്കി മാറ്റാന്‍ ഒരു കമ്പനി മുന്നോട്ടുവരുന്നു. കോര്‍പ്പറേഷനോ സര്‍ക്കാരോ പണം മുടക്കേണ്ടതില്ല! ജിജെ കണ്‍സോര്‍ഷ്യത്തിന് കീഴില്‍ രൂപീകരിച്ച ജിജെ ഇക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് (ജിജെ നേച്ചര്‍ കെയര്‍ ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്) എന്ന പ്രൈവറ്റ് സ്ഥാപനം പദ്ധതിക്കായി 295 കോടി രൂപ മുതല്‍ മുടക്കാന്‍ തയ്യാറായി വന്നിരിക്കുന്നു. ഇവരുമായി കൊച്ചി കോര്പ്പറേഷന് ധാരണാപത്രം ഒപ്പുവെക്കുകയും ബ്രഹ്മപുരത്ത് 20 ഏക്കര്‍ ഭൂമി ലീസ് വ്യവസ്ഥയില്‍ വിട്ടുകൊടുക്കുവാന്‍ ഏതാണ്ട് ധാരണയായിരിക്കുന്നു.
പേരില്‍ പരിസ്ഥിതി സൗഹൃദമെന്നു തോന്നുന്ന ഈ കമ്പനി എങ്ങനെയാണ് മുടക്കിയ പണം തിരിച്ചെടുക്കുകയെന്ന് ആഴത്തില്‍ പഠിച്ചാല്‍ മനസ്സിലാകും. സ്വയം പണം മുടക്കുന്നതിനാല്‍ മറ്റു കമ്പനികളില്‍ നിന്ന് ഭീഷണിയില്ലാതെ ഈ കമ്പനിക്കുതന്നെ മാലിന്യ സംസ്കരണം ലഭ്യമാകുമെന്ന് കമ്പനി ഉറപ്പിച്ചു. മറ്റു നടപടിക്രമങ്ങള്‍ ഒഴിവാക്കാനുമായി. കമ്പനിയുടെ മുതല്‍മുടക്ക് 295 കോടിയെന്നത് ഒരു സര്‍ക്കാര്‍ ഏജന്‍സിയും പരിശോധിച്ചിട്ടില്ല. ഈ തുകയെ ആധാരമാക്കിയാണ് നാല് രൂപ മുതല്‍ മാര്‍ക്കറ്റില്‍ വൈദ്യുതി ലഭ്യമാണെന്നിരിക്കേ ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് 15 രൂപയില്‍ കൂടുതല്‍ വിലവേണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്. ഈ ഉയര്‍ന്ന നിരക്കിലെ വൈദ്യുതി സംസ്ഥാന വൈദ്യുതി ബോര്‍ഡ് വാങ്ങണം. എങ്കില്‍ മാത്രമേ മുടക്കിയ സംഖ്യ ഇവര്‍ക്ക് ലഭിക്കുകയുള്ളൂ.
ധാരണയനുസരിച്ച് പ്രതിദിനം 300 മെട്രിക് ടണ്‍ മാലിന്യം കോര്പ്പറേഷന് ശേഖരിച്ച് ബ്രഹ്മപുരത്തെ അവരുടെ പ്ലാന്റില്‍ എത്തിച്ചുകൊടുക്കണം. അതിന് കോര്പ്പറേഷന് കഴിഞ്ഞില്ലെങ്കില്‍ 11 ലക്ഷം രൂപ വീതം പിഴ നല്‍കണം. കോര്പ്പറേഷന് പ്രദേശത്ത് 150-200 മെട്രിക് ടണ്ണില്‍ കൂടുതല്‍ മാലിന്യം പ്രതിദിനം ലഭിക്കില്ലെന്നിരിക്കെ കോര്പ്പറേഷന് സമീപപ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ഇത് ശേഖരിച്ച് എത്തിക്കണം. മാലിന്യ ശേഖരണവും അത് എത്തിക്കലും കോര്പ്പറേഷന് വക. കരാറില്‍ ഏര്‍പ്പെടുന്ന മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും സ്വച്ഛഭാരത് പദ്ധതിവഴിയോ മറ്റു വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതിവഴിയോ വഴി സ്വയമായി മാലിന്യം സംസ്കരിക്കരുതെന്ന പ്രത്യേക വ്യവസ്ഥയുണ്ട്.
ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ കോര്‍പ്പറേഷന്റേയും സമീപത്തെ സ്വയംഭരണ പ്രദേശങ്ങളിലെയും സ്വയംഭരണ വ്യവസ്ഥയിലും കേന്ദ്രീകൃതമാലിന്യ സംസ്കരണം എന്ന നയത്തിലും കൈകടത്തുന്ന തരത്തിലുള്ളവയാണ്. സീറോവേസ്റ്റ് എന്ന സംസ്ഥാന ശുചിത്വമിഷന്റെ നയത്തില്‍നിന്നും വ്യതിചലിച്ച് കൂടുതല്‍ മാലിന്യം ഉല്‍പ്പാദിപ്പിക്കുകയെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. അല്ലെങ്കില്‍ പ്രതിദിനം 300 മെട്രിക് ടണ്‍ ലഭ്യമാക്കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടാല്‍ 11 ലക്ഷം വീതം കോര്പ്പറേഷന് നല്‍കേണ്ടതായിവരും. ബയോ മാസ്സില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ”ഗ്യാസിഫിക്കേഷന്‍ ഫ്രെം ബയോമാസ് പവര്‍ ലിമിറ്റഡ് യുകെ” എന്ന വിദേശ സ്ഥാപനത്തിന്റെ സാങ്കേതിക വിദ്യയായിരിക്കും ഗ്യാസിഫിക്ഷേനായി ഉപയോഗിക്കുക.
ജിജെ കണ്‍സോര്‍ഷ്യത്തിന് ഇന്ത്യയിലോ കേരളത്തിലോ വിജയിച്ച ഒരു പദ്ധതിപോലും കാണിക്കാനില്ല. വെറും 10 ലക്ഷം മൂലധനത്തില്‍ 2016 ഫെബ്രുവരിയില്‍ രൂപംകൊണ്ടതാണ് ഈ കമ്പനി. മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഒരു മുന്‍ പരിചയവും ഈ കമ്പനിക്കില്ല. കേരളത്തിലെ കാലാവസ്ഥയില്‍ പദ്ധതി വിജയിക്കുമോ എന്ന് പരീക്ഷണം നടത്തി നോക്കണമെന്നതാണ് അവസ്ഥ. വിദേശരാജ്യങ്ങളില്‍ നടപ്പാക്കിയെന്ന് പറയുന്ന പദ്ധതിയുടെ ഗുണദോഷങ്ങളെക്കുറിച്ച് കോര്‍പ്പറേഷനിലെ ഉത്തരവാദപ്പെട്ട ആരുംതന്നെ നേരില്‍കണ്ട് ബോധ്യപ്പെട്ടിട്ടില്ല. ധാരണപ്രകാരമുള്ള മാലിന്യം ബ്രഹ്മപുരം പ്ലാന്റില്‍ എത്തിച്ചില്ലെങ്കില്‍ കൊച്ചി കോര്‍പ്പറേഷനും 15 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങിയാല്‍ കേരള വൈദ്യുതി ബോര്‍ഡും കടക്കെണിയിലാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മാലിന്യം ഗ്യാസിഫിക്കേഷന്‍ ചെയ്യുമ്പോള്‍ മാരകമായ മലിനവായു ഉല്‍പ്പാദിപ്പിക്കപ്പെടുവാന്‍ സാധ്യത ഏറെയാണ്. ചീഞ്ഞുനാറുന്ന മാലിന്യത്തിനുപുറമെ വിഷവാതകം ശ്വസിക്കേണ്ട ഗതികേട് ജനങ്ങള്‍ക്ക് വന്നുചേരും.
കേരളത്തിന് അനുഗുണമായ മാലിന്യസംസ്കരണ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാന്‍ സര്‍ക്കാര്‍ നിയോഗിച്ച ആര്. വി.ജി. മേനോന് കമ്മിറ്റി ഉയര്‍ന്ന ഊഷ്മാവില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസിഫിക്കേഷന്‍, പ്ലാസ്മ ടെക്നോളജികള്‍ കേരളത്തിന് അനുയോജ്യമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാലിന്യത്തില്‍നിന്നും വൈദ്യുതി ഉണ്ടാക്കുന്ന മഹാരാഷ്ട്രയിലെ സോളാപൂരില്‍ പ്രവര്‍ത്തിക്കുന്ന മാതൃകാ ബയോമീഥേനേഷന്‍ ടെക്നോളജിയാണ് സംസ്ഥാനത്തിന് അനുയോജ്യമെന്ന് പരക്കെ അംഗീകരിച്ചിട്ടുമുണ്ട്. വൈദ്യുതി ഉല്പ്പാദിപ്പിക്കുവാന് ഭാരതത്തിലെ മാലിന്യങ്ങളുടെ കലോറി മൂല്യം 2000 കിലോ കലോറി വേണ്ടിടത്ത് വെറും 800 മാത്രമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. മാലിന്യത്തില്‍നിന്ന് വൈദ്യുതി പദ്ധതിക്ക് ഈ താഴ്ന്ന കലോറി മൂല്യമുള്ള മാലിന്യങ്ങള്‍ ഒട്ടും അനുയോജ്യമല്ലെന്നിരിക്കെ കൊച്ചിയിലെ ജനങ്ങളെ വെറും പരീക്ഷണ വസ്തുവാക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇതൊരു ചതിയാണ്. ഇന്ത്യയില്‍ വിജയിച്ച ടെക്നോളജിയാണ് കേരളത്തിന് വേണ്ടത്, വിദേശിയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: