അമ്പലപ്പുഴ/എടത്വ: തെങ്ങുവീണ് വീടു തകര്‍ന്നു. വീട്ടമ്മയ്ക്ക് പരിക്ക്. പുറക്കാട് ആറാം വാര്‍ഡ് കന്നിട്ട കടവിനു സമീപം ഹിമഭവനത്തില് സുതന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ നാലിനാണ് സംഭവം. തെങ്ങു ഒടിയുന്ന ശബ്ദം കേട്ട് സുതനും ഭാര്യയും മകനും പുറത്തേക്ക് ഓടി.
ഇതിനിടെ തടിക്കഷണം തലയില്‍ വീണ് സുതന്റെ ഭാര്യയ്ക്ക് പരിക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സ്കൂട്ടര്‍, മൂന്നു സൈക്കിള്‍, ടിവി, ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, പഠനോപകരണങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും തകര്‍ന്നു.
വണ്ടാനത്ത് മരംവീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ഒതളപറമ്പില് കുഞ്ഞുമോന്റെ വീടിന്റെ മേല്‍ക്കൂരയാണ് സമീപത്തെ അക്കേഷ്യാ മരം വീണ് തകര്‍ന്നത്. അപകടത്തില്‍ വാട്ടര്‍ ടാങ്കും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ 5.30നായിരുന്നു അപകടം.
വ്യദ്ധദമ്പതികള്‍ തനിച്ച് താമസിക്കുന്ന വീട് ഇടിഞ്ഞുവീണു. ഗൃഹനാഥന് നിസാര പരിക്കുകളോടെ രക്ഷപെട്ടു. തലവടി നീരേറ്റുപുറം ഐ.ഒ.ബിക്ക് സമീപം പാപ്പനവേലില്‍ കുട്ടന്റെ വീടാണ് ഇടിഞ്ഞുവീണത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ പേമാരിയില്‍ വീടിന്റെ മേല്‍ക്കൂരയും ഭിത്തിയും നലംപൊത്തുകയായിരുന്നു.
ഉറങ്ങിക്കിടന്ന കുട്ടപ്പന്റെ മേല്‍ ഇഷ്ടിക പതിച്ചെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. എണ്‍പത് വയസ് പിന്നിട്ട കുട്ടപ്പനും ഭാര്യ സരോജിനിയും വൈദ്യുതിയില്ലാത്ത ഇരുമുറികള് മാത്രമുള്ള വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. പണിപൂര്‍ത്തിയാകാത്ത വീട് കാലപ്പഴക്കത്താല്‍ പൊട്ടി നില്‍ക്കുകയായിരുന്നു.
സംസാരശേഷിക്ക് വൈകല്യമുള്ള സരോജിനിയും കുട്ടപ്പനും നാട്ടുകാരുടേയും സുമനസുകളുടെ സഹായത്തിലുമാണ് ജീവിക്കുന്നത്. വീട് തകര്‍ന്നതിന് ശേഷവും ഇരുവരും ഇവിടെയാണ് അന്തിയുറങ്ങുന്നത്. നിനച്ചിരിക്കാതെയുണ്ടായ അപകടത്തില്‍ ആകെ സമ്പാദ്യവും നഷ്ടപ്പെട്ട മനോവിഷമത്തിലാണ് വ്യദ്ധദമ്പതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: