നരേന്ദ്ര മോദിക്കെതിരായ കോണ്‍ഗ്രസ്-ഇടതുപക്ഷത്തിന്റെ സ്വപ്ന പദ്ധതിയായ വിശാല പ്രതിപക്ഷ ഐക്യം എന്ന ആശയത്തിന്റെ നേതൃത്വം ലാലു പ്രസാദ് യാദവിലെത്തി നില്ക്കുമ്പോള് ചോദ്യം ചെയ്യപ്പെടുന്നത് കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും രാഷ്ട്രീയ നിലപാടുകളാണ്.
പാട്നയില്‍ നടന്ന മഹാറാലിയില്‍ ലാലുവിന്റെ സ്ഥാനാരോഹണമാണ് നടന്നതെന്നാണ് രാഷ്ട്രീയ ജനതാദള്‍ നേതൃത്വം അവകാശപ്പെടുന്നത്. അഴിമതി രാഷ്ട്രീയത്തിന്റെയും ധൂര്‍ത്തിന്റെയും ഭരണപരാജയത്തിന്റെയും ഇന്ത്യന്‍ മാതൃകയാണ് ലാലുവെന്ന് പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കു പോലും ഇന്നറിയാം. അതേ ലാലുവിനെ തന്നെ വിശാല പ്രതിപക്ഷത്തിന്റെ തേരു തെളിക്കാന്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ക്ഷണിക്കുന്നത് വിചിത്രമെന്നേ പറയേണ്ടൂ. മുങ്ങിച്ചാവാന്‍ പോകുന്നവന് മുതലപ്പുറത്തും കയറും എന്നാണല്ലോ പറയാറ്.
കാലിത്തീറ്റ അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ച നേതാവാണ് ലാലുപ്രസാദ് യാദവ്. ബീഹാര്‍ മുഖ്യമന്ത്രി പദത്തിലിരിക്കെ ലാലു കാഴ്ചവച്ച ജംഗിള്‍ രാജ് ഏറെ കുപ്രസിദ്ധി നേടിയതാണ്. ഒടുവില്‍ കോടതി ശിക്ഷിച്ചപ്പോള്‍ ഭാര്യയെ കാവല്‍ മുഖ്യമന്ത്രിയാക്കി നാടുഭരിച്ച ലാലുവിന്റെ കാലത്താണ് ബീഹാറിലെ ക്രമസമാധാന നില സമ്പൂര്‍ണ്ണ തകര്‍ച്ച നേരിട്ടത്.
2013ല്‍ കാലിത്തീറ്റ അഴിമതിക്കേസില്‍ അഞ്ചുവര്‍ഷത്തെ ശിക്ഷയാണ് ലാലുവിന് സിബിഐ കോടതി വിധിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ബീഹാര്‍ രാഷ്ട്രീയത്തില്‍ നിന്നും നിഷ്കാസിതനായിത്തുടങ്ങിയ ലാലുപ്രസാദ് യാദവിന് 17വര്‍ഷം നീണ്ട എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചെത്തിയ ജെഡിയുവും നിതീഷ് കുമാറുമാണ് പുതുജീവന്‍ നല്‍കിയത്.
2015ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിനെക്കാള്‍ വലിയ കക്ഷിയായി ആര്‍ജെഡി ഉയര്‍ന്നതും ജെഡിയുവിന്റെ വോട്ടുബാങ്കിലാണ്. എന്നാല്‍ ജെഡിയു വീണ്ടും എന്‍ഡിഎയിലേക്ക് മടങ്ങിയതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ആര്‍ജെഡി ഒരിക്കല്‍കൂടി ഒറ്റപ്പെടുന്ന അവസ്ഥ വരാം. ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് ‘വിശാല പ്രതിപക്ഷ ഐക്യ’ത്തിന്റെ നേതൃസ്ഥാനം സ്വയം ഏറ്റെടുക്കാനുള്ള ലാലു പ്രസാദ് യാദവിന്റെ പരിശ്രമം. ജെഡിയുവില്‍നിന്ന് പുറത്താക്കാന്‍ കാത്തുനില്ക്കുന്ന ശരദ് യാദവും ലാലുവിന് ഒപ്പമുണ്ട്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മറ്റൊരു ദേശീയ മഹാസഖ്യം നിലവില്‍ വരുമെന്നാണ് ശരദ് യാദവ് പാട്ന റാലിയില്‍ പ്രഖ്യാപിച്ചത്. ബീഹാറിലെ മഹാസഖ്യത്തെ പിളര്‍ത്തിയവര്‍ അറിയാനാണ് ഇക്കാര്യം പറയുന്നതെന്നും ശരദ് യാദവ് റാലിയില്‍ പറഞ്ഞിട്ടുണ്ട്. രാജ്യസഭാ എംപിസ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന അവസ്ഥയില്‍ ആര്‍ജെഡിക്കൊപ്പം നിന്നാല്‍ മാത്രമേ വീണ്ടും രാജ്യസഭയിലെത്താനാവൂ എന്നതിനാലാണ് ശരദ് യാദവിന്റെ ഈ ലാലു സ്തുതിയെന്ന് ആര്‍ക്കാണറിയാത്തത്.
സിപിഎം ഒഴികെയുള്ള പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം ബീഹാറിലെ ലാലു റാലിയില്‍ ഭാഗഭാക്കായി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പങ്കെടുക്കുന്നതിനാലാണ് സിപിഎം വിട്ടു നിന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ റാലിക്കെത്തിയപ്പോള്‍ രാഹുല്‍ഗാന്ധിയുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയായി. രാഹുലിന് പകരം സോണിയാഗാന്ധി റാലിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഗുലാംനബി ആസാദ് മാത്രമാണ് എത്തിച്ചേര്‍ന്നത്.
പ്രതിപക്ഷ ഐക്യത്തിനു വേണ്ടി മെനക്കെടാനുള്ള ക്ഷമ രാഹുല്‍ഗാന്ധി കാണിക്കാത്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ മാത്രമല്ല, മറ്റു പ്രതിപക്ഷ കക്ഷികളിലും അതൃപ്തിയുണ്ട്. ബീഹാര്‍ റാലിക്ക് എത്താതെ നോര്‍വേ യാത്ര നടത്തിയ രാഹുലിനെക്കാള്‍ ലാലുപ്രസാദ് യാദവിനെയോ മമത ബാനര്‍ജിയെയോ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്നതും ഇതിനാലാണ്. എന്നാല്‍ മമതയെ അംഗീകരിക്കില്ലെന്ന സിപിഎം നിലപാട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും ഐക്യമെന്ന ആശയത്തെ ഭിന്നിപ്പിക്കുന്നു.
മോദിവിരുദ്ധതയെന്ന ഏക ഘടകത്തിലാണ് ഇവരെല്ലാം ഒന്നിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ അതിവേഗം വേരോട്ടം കുറയുന്ന ഒന്നായി മോദി വിരുദ്ധത മാറുന്നതില്‍ ഇവര്‍ നിസ്സഹായരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വ്വസ്വീകാര്യനായി ഉയരുന്നതിനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഇത്തരം കാട്ടിക്കൂട്ടലുകള്‍ സഹായിക്കുന്നത്. ബിജെപിയും മോദിയും ജനസേവനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും അന്ധമായ മോദിവിരോധമാണ്.
മോദി പ്രധാനമന്ത്രിയായി തുടരുന്ന കാലത്തോളം അധികാരത്തില്‍ തിരിച്ചെത്താന്‍ ആവില്ലെന്ന് അവര്‍ ഭയക്കുന്നു. ഇക്കുട്ടര്‍ അധികാരത്തില്‍ എത്തുന്നത് ദുര്‍ഭരണത്തിനും അഴിമതിക്കുമാണെന്ന് ഇന്ത്യന്‍ ജനതയ്ക്ക് ഇപ്പോള്‍ നല്ലതുപോലെ അറിയാം. സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെ വിശാല പ്രതിപക്ഷ സഖ്യത്തിന്റെപേരില്‍ വെറുതെ വെയിലുകൊള്ളാമെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: