കണ്ണൂര്‍: തിരുവോണം- ബക്രീദ് ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ തിരക്കിലമര്‍ന്ന് ജില്ലയിലെ ടൗണുകള്‍. കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ കടുത്ത ഗതാഗത കുരുക്കും അനുഭവപ്പെട്ടു തുടങ്ങി. ഇന്നലെ തമിര്ത്തുപെയ്ത മഴ തിരക്കിന് അല്‍പ്പം ശമനമുണ്ടാക്കിയിരുന്നുവെങ്കിലും അവധി ദിവസമായിരുന്നതിനാല്‍ വൈകുന്നേരത്തോടെ കുടുംബസമേതം ജനങ്ങള്‍ നഗരത്തിലെത്തി ചേര്‍ന്നു. ഞായറാഴ്ച വന്‍ തിരക്കായിരുന്നു കണ്ണൂര്‍ നഗരത്തില്‍ അനുഭവപ്പെട്ടത്. പുതുവസ്ത്രങ്ങള്‍ വാങ്ങാനും മേളകളും കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന ഓണം ഫെസ്റ്റ്, സര്‍ക്കസ് എന്നിവ കാണാനും വന്‍ ജനാവലിയാണ് കണ്ണൂര്‍ നഗരത്തില്‍ അവധി ദിവസങ്ങള്‍ കൂടിയായിരുന്ന കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എത്തിച്ചേര്‍ന്നത്.
നഗരത്തില്‍ വിവിധയിടങ്ങളിലായി നിരവധി മേളകളാണ് നടക്കുന്നത്. കളക്ടറേറ്റ് മൈതാനിയില്‍ കാര്‍ഷിക ഉല്‍പ്പന്ന പ്രദര്‍ശനവും വില്‍പ്പനയും ഓണസദ്യയുടെ വിഭവങ്ങളും നാടന്‍ പച്ചക്കറികളും കാര്‍ഷിക പരമ്പരാഗത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയുമാണ് നടക്കുന്നത്. ജില്ലയിലെ കുടുംബശ്രീ യുണിറ്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണസംഘങ്ങള്‍, വനിതാ ചെറുകിട സംഘങ്ങള്‍ തയ്യാറാക്കിയ വിവിധതരം ഉത്പന്നങ്ങള്‍ മേളയിലുണ്ട്. കുടാതെ വിവിധയിനം കാര്‍ഷിക വിളകള്‍, പരമ്പരാഗത മണ്‍ചട്ടികള്‍, കലങ്ങള്‍, പാത്രങ്ങള്‍ എന്നിവയും വില്‍പ്പനയ്ക്കൊരുക്കിയിട്ടുണ്ട്. കുടുംബശ്രീയുടെ പായസവും അച്ചാറും ബേയ്ക്കറി ഉത്പന്നങ്ങളും മേളകളില്‍ സജീവമാണ്.
ഖാദി സൗഭാഗ്യ ഷോറൂമില്‍ ഖാദി ഓണംവില്‍പ്പന മേളയും ടൗണ്‍ സ്ക്വയറില്‍ കൈത്തറിമേളയും കരകൗശല മേളയും നടക്കുന്നുണ്ട്. കൈത്തറി വസ്ത്രങ്ങളുടെ വന്‍ ശേഖരവുമായി ജില്ലയിലെ 20 കൈത്തറി സൊസൈറ്റികളുടെ സ്റ്റാളുകളാണ് ഒരുക്കിയിട്ടുളളത്. ഷര്‍ട്ടുകള്‍, സാരി, ലുങ്കി, മുണ്ടുകള്‍, ബെഡ്ഷീറ്റുകള്‍ തുടങ്ങി വിവിധതരം കൈത്തറി വസ്ത്രങ്ങള്‍ 20 ശതമാനം കിഴിവോടെ സ്റ്റാളുകളില്‍ ലഭ്യമാണ്. കേരളാ കരകൗശല വികസന കോര്‍പറേഷനും കൈരളിയും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ കരകൗശല മേളയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിന്റെ തനതു കരകൗശല ഉത്പന്നങ്ങള്‍ വീട്ടിയിലും തേക്കിലും തീര്‍ത്ത ശില്പങ്ങള്, ആറന്മുള്ള കണ്ണാടി എന്നിവയും പ്രദര്‍ശനത്തിലുണ്ട്.
ജൂബിലി ഹാളില്‍ സപ്ലെകോയുടെ ഓണച്ചന്ത ആരംഭിച്ചിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ നീണ്ടനിര രാവിലെ മുതല്‍ തന്നെ ജൂബിലി ഹാളില്‍ ദൃശ്യമാണ്.
വഴിനീളെ ഇതര സംസ്ഥാനക്കാരുടെ വഴിയോര കച്ചവടവും സജീവമാണ്. റെഡിമെയിഡ് വസ്ത്രങ്ങള്‍, പൂക്കച്ചവടം, സ്റ്റീല്‍ പാത്രങ്ങള്‍, മണ് പാത്രങ്ങള്‍, ഭരണികള്‍, കളിപ്പാട്ടങ്ങള്‍, ബാഗുകള്‍, കമ്മലുകള്‍, മാലകള്‍ തുടങ്ങിവയെല്ലാം വഴിയോരക്കച്ചവട കേന്ദ്രങ്ങളില ലഭ്യമാണ്. എന്നാല്‍ ഇന്നലെ തുടര്‍ച്ചയായി പെയ്ത മഴ വഴിയോരക്കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി.
ആഘോഷ ദിവസങ്ങള്‍ അടുത്തു വരുന്നതോടെ കണ്ണൂര്‍ നഗരം ഗതാഗതക്കരുക്കില്‍ വീര്‍പ്പുമുട്ടും. കണ്ണൂര്‍ ടൗണ്‍ മുതല്‍ പള്ളിക്കുന്നുവരേയും താഴെചൊവ്വവരേയും വന്‍ ഗതാഗതക്കരുക്കാണ് ഇപ്പോള്‍ത്തന്നെ അനുഭവപ്പെടുന്നത്. 31 ന് ഓണ അവധിക്കായി സ്കൂളുകളും കോളേജുകളും അടയ്ക്കുക കൂടി ചെയ്യുന്നതോടെ നഗരങ്ങളിലെ തിരക്ക് ഇരട്ടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: