തിരുവനന്തപുരം: സ്വാശ്രയ പ്രവേശന വിഷയത്തില്‍ ആദ്യഘട്ടം മുതല്‍ ഫീസ് റഗുലേറ്ററി കമ്മീഷന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷനും സര്‍ക്കാരും കാട്ടിയ അലംഭാവത്താലാണ് ഫീസ് പതിനൊന്ന് ലക്ഷമായത്.
ഏകീകരണ പ്രവേശനം നടത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശം വന്നപ്പോള്‍ സര്‍ക്കാര്‍ കോളേജുകളുമായി കരാറിലേര്‍പ്പെടാന്‍ തീരുമാനിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഫീസ് റഗുലേറ്ററി കമ്മീഷന്റെ പ്രവര്‍ത്തനം ശക്തമല്ലാതായതാണ് കോടതിയില്‍ തോല്‍വിക്ക് കാരണം. കോളേജുകളുടെ വാര്‍ഷിക വരവും ചെലവും കണക്കാക്കി ഫീസ് നിശ്ചയിക്കുകയാണ് പതിവ്.
എന്നാല്‍ ഇക്കൊല്ലം വിരലില്‍ എണ്ണാവുന്ന കോളേജുകളുടെ മാത്രമാണ് വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചത്. അതനുസരിച്ചാണ് എല്ലാ കോളേജുകളിലും 5.5 ലക്ഷമായി നിശ്ചയിച്ചത്. ഹൈക്കോടതി ഇത് അഞ്ച് ലക്ഷമായി കുറച്ചെങ്കിലും പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
സുപ്രീം കോടതിയെ ഫീസ്നിര്ണ്ണയത്തിന്റെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ സര്‍ക്കാരും കമ്മീഷനും പരാജയപ്പെട്ടു. ഇതോടെ ആദ്യം കോടതിയെ സമീപിച്ച രണ്ട് കോളേജുകള്‍ക്കും തുടര്‍ന്ന് മുഴുവന്‍ കോളേജുകള്‍ക്കും പതിനൊന്ന് ലക്ഷമായി ഫീസ് ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: