ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജിലെ വാസഗൃഹങ്ങള്‍ ജീര്‍ണ്ണാവസ്ഥയില്‍. ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കുടുംബസമേതം താമസിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ചവയാണ് ഈ കെട്ടിടങ്ങള്‍.ഇതില്‍ പലതും കാടുകയറിയും വാതിലുകളും ജനലുകളും തകര്‍ന്നും ഓടുകള്‍ പൊട്ടി മഴയത്ത് ചൊര്ന്നൊലിച്ചും കിടന്ന് നശിക്കുകയാണ്.
ഏ മുതല്‍ എഫ് വരെയും ടൈപ്പ് 1മുതല്‍ 4വരെയുമായി 232ഓളം കെട്ടിടങ്ങളാണ് ഉള്ളത്.എല്ലാവിഭാഗത്തിലെയും കെട്ടിടങ്ങളില്‍ ചിലത് ഇടിഞ്ഞുവീഴാറായ നിലയിലെത്തിക്കഴിഞ്ഞു. ടൈപ്പ് എ വിഭാഗത്തില്‍പ്പെടുന്ന ഗൃഹങ്ങള്‍ ഉന്നതതലത്തിലുള്ള ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍ എന്നിവര്‍ക്കുള്ളതാണ്.ഏറ്റവും നല്ല രീതിയിലുള്ള സംവിധാനങ്ങളോടെയാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നതും. എന്നാല്‍ വാര്‍ഷിക അറ്റകുറ്റപ്പണികളും മറ്റും നടത്താത്തതിനാല്‍ ഇവയില്‍ പലതും താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
ടൈപ്പ് 1,2 വിഭാഗങ്ങളിലെ കെട്ടിടങ്ങള്‍ രണ്ടുനിലയിലുള്ളതും താരതമ്യേന നല്ല നിലവാരത്തിലുള്ളതുമാണെങ്കിലും ഈ കെട്ടിടങ്ങളുടെയും പെയിന്റിംഗ് മുതലായ കാര്യങ്ങള്‍ ചെയ്യുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.
ടൈപ്പ് ബി,സി,ഡി,ഇ,എഫ്ല്പ്പെട്ട വാസഗൃഹങ്ങളില്‍ ചിലതെല്ലാം കാടുകയറിയും ഇഴജന്തുക്കളും മരപ്പട്ടി തുടങ്ങിയ ജീവികളുടെയും വിഹാരകേന്ദ്രമായി. ഇവിടേക്കുള്ള റോഡുകളുടെ സ്ഥിതിയും ഭിന്നമല്ല. പകല്‍സമയത്തുപോലും ഭയാനകമായ അന്തരീക്ഷമാണിവിടെ. തെരുവ് വിളക്കുകള്‍ കത്താറില്ല. മെഡിക്കല്‍ കോളേജില്‍ വിവിധ ജില്ലകളില്‍ നിന്നെത്തുന്ന അക്രമസ്വഭാവമുള്ളവരും മോഷ്ടാക്കളുമെല്ലാം സൈ്വരവിഹാരം നടത്തുവാന്‍ ഈ പ്രദേശങ്ങളാണ് ഉപയോഗിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിനാണ് കെട്ടിടങ്ങളെ സംബന്ധിച്ചുള്ള ചുമതലയെങ്കിലും എത്രകെട്ടിടത്തില് താമസക്കരുണ്ടെന്നോ എത്രയെണ്ണം പഴകിദ്രവിച്ച് നശിച്ചുവെന്നോ എന്നുള്ള കണക്കുപോലും ഇവരുടെ കൈവശമില്ല.
ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നിന്നും പലപ്രാവശ്യം പൊതുമരാമത്ത് വകുപ്പിന് കത്തെഴുതിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: