തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ പ്രവേശന ഫീസ് പതിനൊന്ന് ലക്ഷമായി സുപ്രീംകോടതി ഉയര്‍ത്തിയതോടെ പണമടയ്ക്കാന്‍ നെട്ടോട്ടമോടുകയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ഇന്നലെ ആരംഭിച്ച അവസാനഘട്ട പ്രവേശന നടപടികളില്‍ നിരവധി പേരാണ് ഫീസ് അടയ്ക്കാനാകാതെ പ്രവേശനം വേണ്ടെന്നുവച്ച് മടങ്ങിയത്.
രാവിലെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ മൂന്നാം ഘട്ട അലോട്ട്മെന്റിന്റെ പ്രവേശന നടപടികള്‍ ആരംഭിച്ചിരുന്നു. ഉച്ചയോടെയാണ് പതിനൊന്ന് ലക്ഷമായി ഫീസ് ഉയര്‍ത്തി സുപ്രീം കോടതി വിധിവന്നത്. ഇതോടെ അഞ്ച്ലക്ഷത്തില്‍ പ്രവേശനം നേടിയവര്‍ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന നിലയാണ് .
ആറ് ലക്ഷം ബാങ്ക് ഗ്യാരണ്ടി നല്കണമെങ്കില് കുറഞ്ഞത് ഇരുപത്തിയഞ്ച് ലക്ഷത്തിനെങ്കിലും ആസ്തി കാണിക്കണം. ലോണ്‍ എടുത്ത് പഠിക്കാമെന്ന ആഗ്രഹത്തിലാണ് പലരും എത്തിയത്. ലോണും ബാങ്ക് ഗ്യാരണ്ടിയും ഒരുമിച്ച് ബാങ്കുകള്‍ നല്‍കില്ല. ഇതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍പഠനം എന്ന സ്വപ്നം ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു.
ഫീസ് ഉയര്‍ത്തിയ വാര്‍ത്ത വന്നതോടെ ഒരുകൂട്ടം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി കൗണ്‍സിലിങ് ഹാളിന് മുന്നിലെത്തി. ഏറെ നേരത്തെ പ്രതിഷേധത്തിന് ശേഷം സുപ്രീം കോടതിയിലെ റിവിഷന്‍ ഹര്‍ജിയില്‍ കക്ഷിചേരാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: