കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് തേടാന്‍ സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചുവരുത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ വനിതാ കമ്മീഷന് അംഗം സുഷമാസാഹു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റിപ്പോര്‍ട്ട് നല്കാന് നേരത്തെ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എഡിജിപി ബി. സന്ധ്യ, ഐജി അജിത്കുമാര്‍ എന്നിവരാണ് ഹാജരായത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പയ്യന്നൂരില്‍ നിന്നു മാത്രമായി 27 പരാതികളാണ് ലഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കേരളത്തില്‍ മാത്രമാണ് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത്. നാഷണല്‍ ക്രൈം ബ്യൂറോ റെക്കോഡ് പ്രകാരം 63 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കാന് പോലും സര്‍ക്കാരിന് കഴിയുന്നില്ല.
പുരുഷന്മാര് മറ്റു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ വീടുകളിലെ സ്ത്രീകളെ ആക്രമിക്കുന്നത് കേരളത്തില്‍ മാത്രമാണ്. നിരപരാധികളായ സ്ത്രീകള്‍ എന്തു കുറ്റമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പോലീസ് കേസെടുക്കാന്‍ തയ്യാറാവുന്നില്ല. തങ്ങളുടെ മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നാണ് അവര്‍ നല്കുന്ന സൂചന. രേഖാമൂലം പരാതി നല്കിയാല് കേസെടുക്കുന്നില്ല. എഫ്ഐആര്‍ ചാര്‍ജ് ചെയ്ത കേസുകളില്‍ അന്വേഷണവും അറസ്റ്റും നടക്കുന്നില്ല. നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് കൊടുംകുറ്റവാളികളെ സംരക്ഷിക്കുന്നത്.
കേരളത്തില്‍ ലൗജിഹാദ് നടക്കുന്നുണ്ടെന്നാണ് ദേശീയ വനിതാ കമ്മീഷന് ലഭിച്ച വിവരമെന്നും സുഷമാസാഹു പറഞ്ഞു. സുപ്രീംകോടതിയില്‍ ഇതു സംബന്ധിച്ച കേസ് തുടരുകയാണ്. സ്വന്തം ഇഷ്ടപ്രകാരം മറ്റു മതങ്ങളിലുള്ളവരെ വിവാഹം കഴിക്കുന്നത് എല്ലാവരുടെയും അവകാശമാണ്. എന്നാല്‍ മറ്റു ഉദ്ദേശ്യങ്ങള്‍ വെച്ചാണ് വിവാഹങ്ങള്‍ നടക്കുന്നതെങ്കില്‍ ദേശീയ വനിതാ കമ്മീഷന് നടപടികള്‍ സ്വീകരിക്കും, സുഷമാസാഹു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: