കരുനാഗപ്പള്ളി: ദക്ഷിണകാശിയായ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പരബ്രഹ്മത്തിന്റെ വാഹനമായി സങ്കല്‍പ്പിച്ച് തിടമ്പേറ്റുന്ന കാളകളില്‍ ഒന്നിനെ കശാപ്പുകാര്‍ക്ക് ലേലം ചെയ്തു നല്കി. സംഭവത്തില്‍ ഭക്തര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു.
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നായ എട്ടുകണ്ടം ഉരുള്ച്ചയിലും മറ്റു ക്ഷേത്രചടങ്ങുകളിലും ഭഗവാന്റെ തിടമ്പേറ്റിയിരുന്ന കാളകളില്‍ ഒന്നിനെയാണ് 40000 രൂപക്ക് ലേലം ചെയ്തത്. എന്നാല്‍ ഭരണസമിതി പ്രസിഡന്റോ സെക്രട്ടറിയോ അറിയാതെ ചില ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇത് നടന്നതെന്നാണ് പറയപ്പെടുന്നത്.
പരബ്രഹ്മസങ്കല്പ്പമായ ഇവിടെ ഉരുക്കളെ നേര്‍ച്ചയായി നടയ്ക്കിരുത്തുന്നത് കാലങ്ങളായുള്ള ആചാരമാണ്. ഇവിടെ ലഭിക്കുന്ന ഉരുക്കളുടെ എണ്ണം ക്രമാതീതമായതിനാല്‍ ലേലം ചെയ്യുക പതിവായിരുന്നു. പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്തശേഷം ക്ഷേത്രത്തിലേക്ക് പ്രതീകാത്മകമായി ഉരുക്കളെ നടയ്ക്ക് വയ്ക്കുവാനും ഉരുക്കളുടെ വില ക്ഷേത്രത്തില്‍ അടച്ച് രസീത് വാങ്ങുന്നവിധത്തില് നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു.
നടയ്ക്ക് വെയ്ക്കുന്ന ഉരുക്കളെ അറവുകാര്‍ക്ക് ലേലം ചെയ്ത് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്ക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. എന്നാല്‍ ക്ഷേത്രത്തിലെ തിടമ്പേറ്റുന്നതും ആളുകള്‍ ഭക്തിയോടെ തൊട്ടുവണങ്ങി പോരുന്നതുമായ കാളകളെ ഒരിക്കലും ലേലം ചെയ്യുകയോ വില്ക്കുകയോ ചെയ്യാറില്ല.
കാളയ്ക്ക് അസുഖം വന്ന് ഡോക്ടര്‍ പരിശോധിച്ച് മരുന്നു നല്‍കിയതിനു ശേഷമാണ് കാളയെ കാണാതായത് എന്ന് ഭക്തര്‍ പറയുന്നു. കാളയെ ലേലം ചെയ്തിട്ട് ആഴ്ചകളായെങ്കിലും ഇതുമൂടിവെയ്ക്കാനള്ള ശ്രമമാണ് ഭരണസമിതിയുടേയും ജീവനക്കാരുടേയും ഭാഗത്തു നിന്നുണ്ടായത്.
ഓണാട്ടുകരയില്പ്പെട്ട മാവേലിക്കര, കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കുകളിലെ 52 കരകള്‍ ഉള്‍പ്പെടുന്നതും പത്ത് കോടിയോളം രൂപ വാര്ഷികവരുമാനവുമുള്ളതുമാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം. ഇവിടെ നടയ്ക്കിരുത്തുന്ന ശിവവാഹനങ്ങള്ക്ക് പ്രത്യേകപരിപാലനത്തിന് ആധുനികസൗകര്യങ്ങളടക്കമുള്ള ഗോശാലകള്‍ ഉണ്ടാകണമെന്ന് ഭക്തര്‍ ആവശ്യമുന്നയിച്ചിട്ട് നടപടികള്‍ ഉണ്ടായിട്ടില്ല. അതിനിടെയാണ് ഭഗവാന്റെ തിടമ്പേറ്റിയ ഋഷഭത്തെ കശാപ്പുശാലകള്‍ക്ക് ലേലം ചെയ്തു കൊടുത്ത സംഭവമുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: