ന്യൂദല്‍ഹി: വൈക്കം സ്വദേശിനി അഖിലയുടെ മതംമാറ്റം ആസൂത്രിതമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടും മഞ്ചേരിയിലെ സത്യസരണിയുമാണ് മതംമാറ്റത്തിന് പിന്നില്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം നേതാവായ സൈനബയാണ് അഖിലയെ മതംമാറ്റാന്‍ മുന്‍കയ്യെടുത്തത്.
അഖിലയെ മതംമാറ്റിയ സൈനബ, പോപ്പുലര്‍ ഫ്രണ്ട്, സത്യസരണി എന്നീ കേന്ദ്രങ്ങളാണ് ആതിരയെയും മതംമാറ്റിയതെന്ന് എന്‍ഐഎ കണ്ടെത്തിയതായി ഇംഗ്ലീഷ് ദിനപത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ അസൂത്രിതമായ പ്രണയ മതംമാറ്റ ഭീകരത വ്യക്തമാക്കുന്നതാണ് എന്‍ഐഎ റിപ്പോര്‍ട്ട്.
ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെ പ്രണയത്തിലൂടെ മതംമാറ്റി ഭീകരസംഘടനകളില്‍ ചേര്‍ക്കുന്നതായി പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള ആരോപണം ശരിവെക്കുന്നതാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ആതിരയെയും അഖിലയെയും സൈനബ സത്യസരണിയിലെത്തിച്ച് മതംമാറ്റിയതെന്ന് എന്‍ഐഎ വിശദീകരിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ മതംമാറിയതെന്ന് ചൂണ്ടിക്കാട്ടി 2016 ജനവരിയില്‍ അഖില പിതാവ് അശോകന് നാല് കത്തുകള്‍ അയച്ചിരുന്നു. കത്തുകളില്‍ അഖിലയുടെ പേരുകള്‍ വ്യത്യസ്തമായാണ് എഴുതിയിരുന്നത്. മറ്റാരോ എഴുതിക്കൊടുത്ത കത്തുകളില്‍ അഖില ഒപ്പിടുകയായിരുന്നുവെന്ന് എന്‍ഐഎ പറയുന്നു. ആതിര കേസിലും സമാന സംഭവമുണ്ട്.
വുമണ്‍സ് ഫ്രണ്ടിന്റെ പ്രസിഡണ്ടായ സൈനബയ്ക്കൊപ്പമാണ് മതംമാറ്റത്തിന് ശേഷം അഖില താമസിച്ചിരുന്നത്. ഭര്‍ത്താവ് അലിയാറിന്റെയും സത്യസരണിയിലെ നടത്തിപ്പുകാരുടെയും സഹായത്തോടെ സൈനബയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫീന്‍ ജഹാനുമായി അഖിലയുടെ വിവാഹം നടത്തിയത്. അഖിലയുടെ മാതാപിതാക്കളെയോ ഹൈക്കോടതിയെയോ അറിയിക്കാതെയായിരുന്നു ഇത്. ഹൈക്കോടതിയില്‍ അശോകന് നല്കിയ കേസ് നിലവിലുണ്ടായിരുന്നു.
മുഹമ്മദ് കുട്ടിയാണ് മതംമാറ്റത്തിന് ഇടനില നിന്ന മറ്റൊരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന്. ഇയാളുള്‍പ്പെടെയാണ് അഖിലയെ മാതാപിതാക്കളില്‍ നിന്നകറ്റി മതപഠനത്തിന് എത്തിച്ചത്. അഹമ്മദ് കുട്ടിയും സൈനബയും ആതിരയെ മതംമാറ്റാനും ഗൂഢാലോചന നടത്തി. ആതിരയെ തടവില്വച്ചതിന് അഹമ്മദ് കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഖിലയെ വിവാഹം ചെയ്ത ഷെഫീന്‍ ജഹാനെതിരെ നാല് ക്രിമിനല്‍ കേസുകളുണ്ട്. എന്‍ഐഎ അന്വേഷിക്കുന്ന ഐഎസ് കേസിലെ പ്രതിയായ മന്‍സീത് മുഹമ്മദുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.
വെബ്സൈറ്റ് വഴിയാണ് വിവാഹം ഉറപ്പിച്ചതെന്ന് പറയുന്നത് കളവാണ്. ഇരുവരും വെബ്സൈറ്റില്‍ പ്രൊഫൈലുകള്‍ പരസ്പരം സന്ദര്‍ശിച്ചിട്ടില്ല. എസ്ഡിപിഐ പ്രവര്‍ത്തകനായ മുനീര്‍ വഴിയാണ് വിവാഹം നടന്നത്. മതംമാറ്റങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, സത്യസരണി എന്നിവയുടെ ആസൂത്രിത പ്രവര്‍ത്തനത്തിന്റെ ഫലമാണ് മതംമാറ്റങ്ങള്‍. അഖിലയ്ക്ക് മതംമാറ്റ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കോഴിക്കോട്ടെ തര്‍ബിയത്തുള്‍ ഇസ്ലാം സഭയാണ്. എന്നാല്‍ ഇവിടെ അഖില പഠിച്ചിട്ടില്ല.
പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള സത്യസരണിയിലാണ് മതപഠനം നടത്തിയത്. ആതിരയുടെ മതംമാറ്റത്തില്‍ സൈനബയുള്പ്പെടെ 11 പേരാണ് ഗൂഢാലോചന നടത്തിയതെന്നും എന്‍ഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അഖിലയുടെ മതംമാറ്റം അന്വേഷിക്കാന്‍ സുപ്രീം കോടതിയാണ് എന്‍ഐഎയോട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: