കൊച്ചി: ജിഎസ്ടി നടപ്പില്‍ വന്നശേഷം നടത്തേണ്ട പരിശോധനകള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നില്ല. ഇതെത്തുടര്‍ന്ന് ഓണക്കാലത്ത് കച്ചവടക്കാര്‍ തോന്നിയ വിലവാങ്ങി ഉപഭോക്താക്കളെ കബളിപ്പിക്കുന്നു. കൂടുതല്‍ വില നല്കേണ്ടിവരുന്നതിലുള്ള ജനങ്ങളുടെ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെതിരേ തിരിച്ചുവിടുകയും ചെയ്യുന്നു.
ജിഎസ്ടി നിലവില്‍ വന്ന ശേഷം പരിശോധനക്കു പകരം സര്‍വ്വേ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. പക്ഷേ സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു നടപടിയുമില്ല. ഓണമെത്തിയിട്ടും സംസ്ഥാനത്ത് ജിഎസ്ടിയുമായി ബന്ധപ്പെട്ട ഒരു വിഭാഗത്തിലെയും പരിശോധനകള്‍ പൂര്‍ത്തിയായിട്ടില്ല.
ഹോട്ടലുകള്‍ ജിഎസ്ടി പേരില്‍ അധിക വില വാങ്ങുന്നതായി പരാതി വന്നു. തുടര്‍ന്ന് ഹോട്ടലുകളില്‍ മാത്രമാണ് സര്‍വ്വേ ആരംഭിച്ചിട്ടുള്ളത്. അവയില്‍ പകുതിയില്‍ താഴെ ഹോട്ടലുകള്‍ മാത്രമാണ് ഇതുവരെ നടപടികള്‍ പൂര്‍ത്തിയായത്. ചില സ്ഥാപനങ്ങള്‍ ഇപ്പോഴും കെ-വാറ്റ് ബില്ലുകള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ നടപടികള്‍ വൈകുന്നതോടെ ഉപഭോക്താക്കള്‍ക്ക് വന്‍ നഷ്ടമുണ്ട്. ജിഎസ്ടി രജിസ്ട്രേഷന് ഇല്ലാത്ത ഹോട്ടലുകളും ജിഎസ്ടിയുടെ പേരില്‍ അധിക വില ഈടാക്കുന്നുണ്ട്. സര്‍വ്വേ നടപടികള്‍ പൂര്ത്തിയാകാതതിനാല് നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ച് കയറുകയാണ്.
നിങ്ങള്‍ക്കും പരിശോധിക്കാം, വ്യാജ ബില്‍ പിടികൂടാം
* ബില്ലില്‍ വ്യാപാരിയുടെ ജിഎസ്ടി രജിസ്ട്രേഷന് നമ്പര്‍ (ജിഎസ്ടി ഇന്‍) ഉണ്ടോയെന്നു പരിശോധിക്കുക. ഇല്ലെങ്കില്‍ ബില്‍ വ്യാജനോ, അല്ലെങ്കില്‍ രജിസ്ട്രേഷനില്‍ നിന്ന് ഒഴിവാക്കപ്പെട്ട ചെറുകിട വ്യാപാരിയോ ആകാം. www.gst.gov.in എന്ന വെബ്സൈറ്റുവഴി ബില്‍ വ്യാജനോ, ഒറിജിനലോ എന്ന് തിരിച്ചറിയാം.
* ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ആണ് ജിഎസ്ടി ഇന്‍. എല്ലാ നികുതിദായകര്‍ക്കും 15 അക്ക പാന്‍ അധിഷ്ഠിത ജിസ്ടി ടാക്സ് പേയര്‍ ഐഡെന്റിഫിക്കേഷന് നമ്പര്‍ ഉണ്ടാകും. ആദ്യ രണ്ട് ഡിജിറ്റ് 2011ലെ സെന്‍സസ് അനുസരിച്ചുള്ള സംസ്ഥാനത്തെ കോഡാണ്. കേരളത്തിന്റേത് 32. അടുത്ത 10 ഡിജിറ്റ് പാന്‍ നമ്പരാണ്. പതിമൂന്നാം അക്കം അതേ പാന്‍ നമ്പറില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണമാണ് സൂചിപ്പിക്കുന്നത്. പതിനാലാം അക്കം ഏപ്പോഴും ഇംഗ്ലീഷിലെ ഇസഡ് എന്ന അക്ഷരം ആയിരിക്കും. പതിനഞ്ചാം അക്കം പിഴവുകള്‍ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നു.
* സ്ഥാപനത്തിന്റെ പേരും വിലാസവും ജിഎസ്ടി ബില്ലില്‍ രേഖപ്പെടുത്തേണ്ടതാണ്. വാങ്ങിയ ഉല്പന്നങ്ങളുടെ പേരും, അളവും, തൂക്കവും ബില്ലില്‍ ഉണ്ടോയെന്നും പരിശോധിച്ചാല്‍ തട്ടിപ്പ് ഏറെക്കുറെ ഒഴിവാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: