കോട്ടയം: മൃതദേഹം വെട്ടിനുറുക്കി ചാക്കിലാക്കി തള്ളിയ സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടയും ഭാര്യയും അറസ്റ്റിലായി. നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയായ മീനടം പീടികേപ്പടി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വിനോദ്കുമാര്‍ എന്ന കമ്മല്‍ വിനോദ്(38), ഭാര്യ കുഞ്ഞുമോള്‍ (34) എന്നിവരാണ് അറസ്റ്റിലായത്. വിനോദിന്റെ സുഹൃത്തും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ പയ്യപ്പാടി മലക്കുന്നം പുന്നാപറമ്പില്‍ സന്തോഷ് എന്ന സന്തോഷ് ഫിലീപ്പോസ് (34) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ മാങ്ങാനം മക്രോണി പാലത്തിന് സമീപം തോട്ടില്‍നിന്നാണ് ഇയാളുടെ തല കണ്ടെടുത്തത്. ഞായറാഴ്ച രാവിലെയാണ് പുതുപ്പള്ളി മന്ദിരത്തിന് സമീപമുള്ള മുണ്ടകപ്പാടം കലുങ്കിന് സമീപത്തെ പറമ്പില്‍നിന്ന് തലയില്ലാത്ത മൃതദേഹം ചാക്കില്‍ കണ്ടെത്തിയിരുന്നു.
സ്വന്തം പിതാവിനെ തൊഴിച്ച് കൊന്ന കേസില്‍ ജയിലിലായിരുന്ന വിനോദ് ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് കൊലപാതകം നടത്തിയത്. ജയിലായിരുന്നപ്പോള്‍ സന്തോഷ്, വിനോദിന്റെ ഭാര്യ കുഞ്ഞുമോളുമായി അടുപ്പം പുലര്‍ത്താന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ജയിലില്‍നിന്ന് പുറത്ത് വന്നപ്പോള്‍ കുഞ്ഞുമോളേകൊണ്ട് സന്തോഷിനെ വീട്ടിലേക്ക് വിളിപ്പിച്ചു. 23ന് രാത്രി വിളിച്ച ഈ കോളാണ് അന്വേഷണ സംഘത്തിന് നിര്‍ണ്ണായകമായത്. എന്നാല്‍ സന്തോഷ് ഉറങ്ങുകയായിരുന്നതിനാല്‍ കോളെടുത്തത് ഇയാളുടെ അച്ഛനായായിരുന്നു. കുഞ്ഞുമോളുടെ കോള്‍ വന്നവിവരം പിതാവ് സന്തോഷിനെ അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ പുറത്തേക്ക് പോയി. ഇതിന് ശേഷം സന്തോഷിനെ കാണാതായി.
കൊലപാതകവിവരം പുറത്ത് വന്നതോടെ സമീപ ദിവസങ്ങളില്‍ കാണാതായവരുടെ വിവരങ്ങള്‍ അന്വേഷിക്കുന്ന കൂട്ടത്തില്‍ പോലീസ് സന്തോഷിനെ കാണാനില്ലെന്ന വിവരവും അറിഞ്ഞു. തുടര്‍ന്ന് സന്തോഷിന്റെ ഫോണിലേക്ക് വന്ന കോളുകള്‍ പരിശോധിച്ചപ്പോള്‍ അവസാനമായി വന്ന കോള്‍ കുഞ്ഞുമോളുടേതാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് അന്വേഷണം ദമ്പതികളിലേക്ക് കേന്ദ്രീകരിച്ചത്. വിനോദിന് സന്തോഷിനോട് വൈരാഗ്യം ഉണ്ടായിരുന്നതായി പോലീസിന് സൂചനയുണ്ടായിരുന്നു. ഇരുവരും പ്രതികളായ കേസിന്റെ വിചാരണയ്ക്ക് കോടതിയില്‍ എത്തിച്ചപ്പോള്‍ വരാന്തയില്‍വച്ച് വിനോദ് സന്തോഷിനെ ഭീഷിണിപ്പെടുത്തിയിരുന്നു.
കുഞ്ഞുമോള്‍ വിളിച്ചതനുസരിച്ച് സന്തോഷ് രാത്രിയില്‍ വീട്ടിലെത്തി. ഇതിനുശേഷം കുഞ്ഞുമോള്‍ ഉറങ്ങാന്‍ പോയി. രാത്രി വൈകും വരെ സന്തോഷും വിനോദും നന്നായി മദ്യപിച്ചു. മദ്യപിക്കുന്നതിനിടെയില്‍ വിനോദ് സന്തോഷിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം യന്ത്രവാള്‍ ഉപയോഗിച്ച് മുറിക്കുകയായിരുന്നു. പിന്നീട് ചാക്കുകളിലാക്കി മൃതദേഹം സ്വന്തം ഓട്ടോറിക്ഷയില്‍ കയറ്റി ഉപേക്ഷിക്കാനായി കൊണ്ടുപോയി. ഇടയ്ക്ക് പോലീസ് വാഹനം റോഡില്‍ കണ്ടപ്പോള്‍ ഓട്ടോ റോഡില്‍ ഒതുക്കി. പോലീസ് പോയതിന് ശേഷം തലയുടെ ഭാഗം തോട്ടിലിട്ടു. ബാക്കി ഭാഗങ്ങളടങ്ങിയ ചാക്കുകള്‍ കലുങ്കിന് സമീപം പറമ്പിലും തള്ളുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ വിനോദ് പോലീസിനോട് സഹകരിക്കാന്‍ ആദ്യം തയ്യാറായില്ല. എന്നാല്‍ കുഞ്ഞുമോള്‍ സംഭവിച്ച കാര്യങ്ങള്‍ സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വെട്ടിനുറുക്കാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കോട്ടയം ഡിവൈഎസ്പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട സന്തോഷ് ആനപ്പാപ്പനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: