ചെന്നൈ: ഇരുപത്തൊന്ന് എംഎല്‍മാര്‍ വിമത പക്ഷത്തു നിലയുറപ്പിക്കുമ്പോഴും എഐഎഡിഎംകെയില്‍ പളനിസ്വാമി-പനീര്‍ശെല്‍വം കൂട്ടുകെട്ട് ശക്തമായ നീക്കങ്ങളുമായി മുന്നോട്ട്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലിലില്‍ കഴിയുന്ന മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെ പുറത്താക്കാനുള്ള തീരുമാനം ജനറല്‍ കൗണ്‍സില്‍ വിളിച്ച് പ്രഖ്യാപിക്കും.
ഡെപ്യൂട്ടി മുഖ്യമന്ത്രിയും പാര്‍ട്ടി ഭരണ സമിതി കണ്‍വീനറുമായ ഒ. പനീര്‍ശെല്‍വത്തിന്റെ അധ്യക്ഷതയില്‍ ഇന്നലെ എംഎല്‍എമാരും എംപിമാരും യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തു. എന്നാല്‍ ഈ യോഗത്തില്‍ നിന്ന് ചില എംഎല്‍എമാരും എംപിമാരും വിട്ടു നിന്നത് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ശശികലയുടെ അനന്തിരവനും പാര്‍ട്ടി മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരന്റെ പക്ഷത്ത് ഇപ്പോള്‍ 25 എംഎല്‍എമാര്‍ നിലയുറപ്പിക്കുന്നു എന്നാണ് സൂചന.
എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കിടയിലും ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രി പളനിസ്വാമിയുടേയും പനീര്‍ശെല്‍വത്തിന്റെയും നീക്കങ്ങള്‍. ദിനകരനെ മുമ്പ് പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ച നടപടി ഇന്നലെ ചേര്‍ന്ന യോഗം റദ്ദാക്കി.
ശശികലയേയും അനുയായികളേയും പുറത്താക്കുന്നത് സംബന്ധിച്ചു നാലു പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ശശികലയെ ജനറല്‍ സെക്രട്ടറിയാക്കിയത് താത്ക്കാലിക സംവിധാനം മാത്രമായിരുന്നെന്നാണ് ഒരു പ്രമേയത്തില്‍ പറയുന്നത്. അതു കൊണ്ടു തന്നെ ശശികലയുടെ എല്ലാ നിയമനങ്ങളും അസാധുവാണ്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിയമനങ്ങളെല്ലാം നിലനില്‍ക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.
പാര്‍ട്ടിയുടെ മാധ്യമങ്ങളായ നമതു എംജിആര്‍, ജയാ ടിവി എന്നിവയുടെ മാനേജ്മെന്റില്‍ മാറ്റം വരുത്താനും യോഗം തീരുമാനിച്ചു. രണ്ടിന്റേയും നിയന്ത്രണം ഇപ്പോള്‍ ശശികലയ്ക്കാണ്. പളനിസ്വാമിയും പനീര്‍ശെല്‍വവും ഇന്ന് ന്യൂദല്‍ഹിയിലെത്തും. തെരഞ്ഞെടുപ്പു കമ്മീഷന് ഉദ്യോഗസ്ഥരെ ഇരുവരും കാണും. ഇരുവിഭാഗങ്ങളും ലയിച്ചത് ഔദ്യോഗികമായി അറിയിക്കും. ശശികലയെ ജനറല്‍ സെക്രട്ടറിയാക്കിയ നടപടി പിന്‍വലിക്കുന്നതായും കമ്മീഷനെ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: