തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപകമായി നടപ്പിലാക്കിയ ഓണത്തിനൊരു മുറം പച്ചക്കറിയ്ക്കായി ചിലവഴിച്ച ലക്ഷങ്ങള്‍ പാഴായി. ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരു മുറം പോയിട്ട് ഒരു കൈക്കുമ്പിളില്‍ പോലും ലഭിക്കുന്ന പച്ചക്കറികള്‍ വിളവെടുക്കാനായില്ല. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുമ്പില്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനായി നട്ട പച്ചക്കറിത്തൈകള്‍ തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ കാടുകയറി നശിക്കുന്നു.
അഞ്ചിനം പച്ചക്കറികളെങ്കിലും ഓണത്തിന് സ്വന്തമായി ഉത്പാദിപ്പിച്ച് ഓണസദ്യക്കുളള വിഭവങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ ജൂലൈ 12ന് സെക്രട്ടേറിയറ്റ് വളപ്പിലെ ദര്‍ബാര്‍ ഹാള്‍ പരിസരത്ത് പദ്ധതിയുടെ ഉദ്ഘാടനവും കെങ്കേമമായി നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും പച്ചക്കറി വിത്തുകള്‍ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം. ചകിരിയില്‍ തീര്‍ത്ത ചട്ടിയില്‍ തൈകള്‍ നട്ട് പുതിയ പരീക്ഷണവും ഉദ്ഘാടന മാമാങ്കത്തിലൂടെ നടത്തി.
ഈ പച്ചക്കറിത്തൈകളുടെ അവസ്ഥ ഇപ്പോള്‍ ദയനീയം. ദര്‍ബാര്‍ ഹാളിനു മുന്നിലെ പുല്‍ത്തകിടിയില്‍ നിന്ന് തൈകള്‍ സെക്രട്ടേറിയറ്റ് വളപ്പിലെ ചെടികള്‍ നടുന്ന ഭാഗത്തേക്ക് മാറ്റി. പുല്ല് പിടിച്ച് കാടുകയറി തൈകള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍. ഏതാണ്ട് നൂറോളം പച്ചക്കറിത്തൈകളാണ് ഉദ്ഘാടനത്തിനായി നട്ടത്. എഴുപത് രുപ വിലവരും ചകിരിച്ചട്ടിക്ക്. ഇവയെല്ലാം നശിച്ചു. പദ്ധതി നടപ്പിലാക്കിയതില്‍ താളപ്പിഴ സംഭവിച്ചു എന്ന് ഉദ്ഘാടന ദിവസം തന്നെ വിലയിരുത്തിയിരുന്നു. കാര്‍ഷികവിളവെടുപ്പില്‍ ഒരു കര്‍ഷകന്റെ പരിജ്ഞാനം പോലുമില്ലാതെയാണ് കൃഷിയില്‍ ഉന്നത ബിരുദം കരസ്ഥമാക്കിയവര്‍ പദ്ധതി നടപ്പിലാക്കാന്‍ ഇറങ്ങിപുറപ്പെട്ടത്.
വിത്ത് വിതച്ച് വിളവെടുക്കാന്‍ കുറഞ്ഞത് അറുപത് ദിവസമെങ്കിലും വേണം. ഓണത്തിന് അമ്പത് ദിവസത്തിന് മുമ്പാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. വീണ്ടും കൃഷി ഓഫീസുകള്‍ വഴി സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കിയപ്പോള്‍ രണ്ടാഴ്ച പിന്നിട്ടു. ചില കൃഷി ഓഫീസുകള്‍ പദ്ധതി നടപ്പിലാക്കിയിട്ടുമില്ല.
അറുപത്തിമൂന്നു ലക്ഷം വിത്ത് പായ്ക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍, ഒരു ലക്ഷത്തിലേറെ ഗ്രോ ബാഗുകള്‍ എന്നിവയാണ് ഒരു മുറം പദ്ധതിക്കായി വിതരണം ചെയ്തത്. ഇതലേയ്ക്കായി ചിലവഴിച്ചത് ലക്ഷങ്ങള്‍. പദ്ധതി പാളിയതോടെ ഓണമുണ്ണാന്‍ മുന്തിയ വിലയക്ക് ഒരുമുറം പച്ചക്കറികള്‍ വാങ്ങേണ്ട അവസ്ഥയിലാണ് കേരളീയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: