കണ്ണൂര്‍: ചട്ടങ്ങള്‍ മറികടന്ന് സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ സ്ഥലംമാറ്റനീക്കം. പിന്നില്‍ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനകള്‍. പാര്‍ട്ടി അനുകൂലികളായ ജീവനക്കാരെ താല്‍പ്പര്യമുളള ഇടങ്ങളിലെത്തിക്കുകയെന്ന ഗൂഢനീക്കമാണ് സ്ഥലംമാറ്റങ്ങള്‍ക്ക് പിന്നിലുളളത്. പാര്‍ട്ടി അനുകൂല സംഘടനയുടെ അനുഭാവികളായ ജീവനക്കാരെ കൂടെനിര്‍ത്താനും പുതുതായി സര്‍വ്വീസില്‍ പ്രവേശിപ്പിച്ച ജീവനക്കാരെ കൂടെനിര്‍ത്താനുമാണ് സര്‍വ്വകലാശാല നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഇടത് അനുകൂല സംഘടന സ്ഥലംമാറ്റങ്ങള്‍ക്ക് അരങ്ങൊരുക്കുന്നത്.
ഉന്നത വിദ്യാഭ്യാസവകുപ്പിന്റേതായി മെയ് 9ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം പ്രോബേഷന്‍ മാനദണ്ഡമാക്കാതെ സര്‍വ്വീസ് സീനിയോറിറ്റിയുടേയും ഓപ്ഷന്റെയും അടിസ്ഥാനത്തില്‍ സര്‍വ്വകലാശാല സ്ഥലംമാറ്റം അനുവദിക്കണമെന്നാണ് വ്യവസ്ഥ. എല്ലാ സര്‍വ്വകലാശാലകളുടെ സ്റ്റാറ്റിയൂട്ടുകളിലും ഇതിലേക്ക് ബാധകമായ ഒരു പൊതുവ്യവസ്ഥ ഉള്‍ക്കൊളളിച്ച് ഭേദഗതികള്‍ വരുത്താന്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍മാര്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് വന്നിട്ട് ഇതുവരെയായും സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടുകളില്‍ ഭേദഗതി വരുത്തിയിട്ടില്ല. അതിനാല്‍ ധൃതിപിടിച്ച് നടക്കുന്ന സ്ഥാനമാറ്റങ്ങള്‍ നിയമപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സ്റ്റാറ്റിയൂട്ടുകളില്‍ പ്രബേഷന്‍ കാലം, പ്രമോഷന്, സീനിയോറിറ്റി എന്നീ കാര്യങ്ങളില്‍ വ്യത്യസ്ത ചട്ടമാണ് നിലവിലുളളത്. ഈ ഓര്‍ഡിനന്‍സുകളില്‍ മാറ്റം വരുത്തി ചാന്‍സിലറുടെ അംഗീകാരം ഇതുവരെ വാങ്ങിയിട്ടുമില്ല. ഇതുപോലെ നിലവില്‍ ജോലി ലഭിച്ച പുതുക്കക്കാര് ഒരുവര്‍ഷത്തോളമായി സേവനം ചെയ്തു വരികയാണ്. ഈ കാലയളവ് ഇതര സര്‍വ്വകലാശാലകള്‍ പ്രോബേഷന്‍ കാലവധിയായി പരിഗണിക്കാത്തപക്ഷം ജീവനക്കാര്‍ക്ക് നഷ്ടമാണ് സംഭവിക്കുക.
കൂടാതെ നിലവിലുളള നിയമപ്രകാരം സര്‍വ്വകലാശാല മാറ്റത്തോടെ ജീവനക്കാര്‍ക്ക് സീനിയോറിറ്റിയും നഷ്ടമാകും. ഇത്തരം നിയമകുരുക്കളൊന്നും പരിഗണിക്കാതെ പോഷകസംഘടനയായ യൂനിയന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുകയെന്ന സിപിഎമ്മിന്റെ അജണ്ട ലക്ഷ്യമാക്കിയാണ് ചട്ടങ്ങള്‍ ലംഘിച്ച് അന്തര്‍ സര്‍വ്വകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ സ്ഥലം മാററത്തിന് നീക്കം നടക്കുന്നത്. സ്ഥലം മാറ്റത്തിനുളള ഉത്തരവുകള്‍ ഇന്നും നാളെയുമായി ഇറക്കാന്‍ തകൃതിയായി നീക്കം നടക്കുന്നുണ്ട്. സംസ്ഥാനത്തെ 13 സര്‍വ്വകലാശാലകളിലാണ് ജീവനക്കാരുടെ സ്ഥലംമാറ്റം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: