കൊച്ചി: നീണ്ടകര തീരത്ത് മത്സ്യ ബന്ധന ബോട്ടിനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ ഹോങ്കോങ് കപ്പലിനെതിരെ തീരദേശ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അശ്രദ്ധമായി കപ്പലോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസ്. കപ്പല്‍ ഇന്ത്യന്‍ തീരം വിട്ട് കൊളംബോയിലെത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് നീണ്ടകരയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വച്ചാണ് ആരോഗ്യഅന്നൈ എന്ന ബോട്ടില്‍ കപ്പലിടിച്ചത്. ബോട്ടില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ ഇടിയുടെ ആഘാതത്തില്‍ കടലില്‍ തെറിച്ച് വീണു. അപകടത്തില്‍ നിസാര പരിക്കേറ്റ ആറു തൊഴിലാളികളെയും രക്ഷപ്പെടുത്തി മറ്റൊരുബോട്ടില്‍ നീണ്ടകരയിലെത്തിച്ചു. മുന്‍വശം തകര്‍ന്ന ബോട്ടും ഫിഷിങ് ഹാര്ബറിലെത്തിച്ചിട്ടുണ്ട്.
ഹോങ്കോങ് രജിസ്ട്രേഷനുള്ള കെഎസ്എല്‍ ആങ്യാങ് എന്ന കപ്പലാണ് അപകടമുണ്ടാക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ നാവിക സേനയുടെ സാറ്റലൈറ്റ് റിപ്പോര്‍ട്ടും കപ്പലിന്റെ അന്നത്തെ പാതയും പരിശോധിക്കും.
കപ്പലിനെതിരെ കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നടത്തേണ്ടതെന്ന് തീരദേശ പോലീസ് സിഐ ടി.എം. വര്‍ഗീസ് പറഞ്ഞു.
രാജ്യാന്തര കപ്പലോട്ട നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമെ കപ്പല്‍ പിടിച്ചെടുക്കാനാകുവെന്നും നാവിക സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ പരിശോധനയും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ നിന്ന് ചരക്കുമായി സിംഗപൂരിലേക്ക് പോകുന്ന കപ്പലാണ് അപകടമുണ്ടാക്കിയത്.
കേസെടുത്ത സാഹചര്യത്തില്‍ അപകടമുണ്ടാക്കിയ ഹോങ്കോങ് കപ്പല്‍ ഇന്ത്യന്‍ തുറമുഖങ്ങളിലെവിടെയെത്തിയാലും പിടിച്ചെടുക്കാന്‍ കേന്ദ്ര ഷിപ്പിങ് ഡയറക്ടര്‍ ജനറലിന് അധികാരമുണ്ട്. തുറമുഖങ്ങളിലെ സര്‍വേയര്‍മാര്‍ക്ക് കപ്പല്‍ പരിശോധിക്കാനും കഴിയും. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ കപ്പല്‍ ഇന്ത്യന്‍ തീരം വിട്ട സാഹചര്യത്തില്‍ നാവിക സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ റിപ്പോര്‍ട്ട് ലഭിച്ചാലേ തുടര്‍നടപടി പൂര്‍ത്തിയാക്കാനാകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: