തിരുവനന്തപുരം : കേരളത്തിലെ ചില കേന്ദ്രങ്ങളില്‍ സ്ത്രീകളെ ചേലാ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നതായി വന്ന വാര്‍ത്ത വൈദ്യസമൂഹത്തെയും പൊതുമനസ്സാക്ഷിയെയും ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്.
ശാസ്ത്രീയമായും നൈതികപരമായും തികച്ചും തെറ്റായ ശസ്ത്രക്രിയയാണ് ചേലാ ശസ്ത്രക്രിയ. ഇത്തരം ശസ്ത്രക്രിയകള്‍ സ്ത്രീകളില്‍ മൂത്രസംബന്ധമായ രോഗങ്ങള്‍, അണുബാധ, ഗര്‍ഭാശയ രോഗങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുന്നു. ആഫ്രിക്കയിലെ ചില ഗോത്ര വര്‍ഗ്ഗങ്ങളിലും മറ്റും കാണുന്ന ഈ പ്രാകൃതി രീതിയെ ലോകാരോഗ്യ സംഘടനയും വിവിധ ഭിഷഗ്വര സംഘടനകളും ശക്തമായി എതിര്ത്തിട്ടുള്ളതാണെന്ന്. ഐഎംഎ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പരിഷ്കൃത സമൂഹമെന്നവകാശപ്പെടുന്ന കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അമിത രക്തസ്രാവംമൂലം മരണം സംഭവിക്കുന്നതാണ് ഈ ശസ്ത്രക്രിയ. മാത്രമല്ല പെണ്‍കുട്ടികളുടെ വിവാഹ ജീവിതത്തെ ദോഷകരമായി ബാധിക്കുവാനും കാരണമാകും.
ഗുരുതരമായ പരിക്കേല്‍പ്പിക്കുന്നതിനുള്ള ശിക്ഷ, പോക്സോ ആക്ട് പ്രകാരമുള്ള ശിക്ഷ എന്നിവ ലഭിക്കുന്ന കുറ്റമാണ് ചേലാ ശസ്ത്രക്രിയ. കേരളത്തിലെ ഇത്തരം അനാശാസ്യ, അശാസ്ത്രീയ ചികിത്സകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഐഎംഎ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: