കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെതിരെയുള്ള കുറ്റപത്രം അന്വേഷണസംഘം മൂന്നാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും. കേസില്‍ അന്വേഷണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞതായാണ് ഹൈക്കോടതിയെ പ്രോസിക്യൂഷന് അറിയിച്ചിട്ടുള്ളത്.
നിശ്ചിതസമയപരിധിയായ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്കുന്നതിനാല് ചട്ടമനുസരിച്ചുള്ള ജാമ്യത്തിന് ദിലീപ് അര്‍ഹനല്ല. മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുക്കാനുള്ള സാധ്യത വിരളമാണ്. അവ കിട്ടിയില്ലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസ്സമില്ലെന്നുള്ള നിയമോപദേശമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
നടിയെ ആക്രമിക്കാന്‍ വാടകഗുണ്ടകളുടെ സഹായം തേടിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ അതീവഗൗരവത്തോടെ കാണണമെന്നാണ് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം. ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തത്.
ആദ്യം ദിലീപിനുവേണ്ടി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും പ്രമുഖ അഭിഭാഷകന് കെ.രാംകുമാറാണ് ഹാജരായത്. എന്നാല്‍ ജാമ്യം അനുവദിക്കപ്പെട്ടില്ല. തുടര്‍ന്ന് രാംകുമാര്‍ വക്കാലത്ത് ഒഴിഞ്ഞിരുന്നു. ഹൈക്കോടതിയിലെ മറ്റൊരു പ്രമുഖ അഭിഭാഷകനായ ബി രാമന് പിള്ള ആണ് രണ്ടാമത് ദിലീപിനുവേണ്ടി ജാമ്യാപേക്ഷ നല്‍കിയത്. രാമന് പിള്ളയുടെ വാദങ്ങളും ദിലീപിന് രക്ഷയായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: