കണ്ണൂര്‍: മടക്കര തെക്കെ മുനമ്പത്ത് മണല്‍ ഖനനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. മാട്ടൂല്‍ പഞ്ചായത്തില്‍ ദ്വീപ് പോലെ കിടക്കുന്ന പ്രദേശത്ത് മണല്‍ഖനനവും ഫില്ട്ടറിങും നടന്നാല്‍ ജനജീവിതം ദുസ്സഹമാകുന്നതോടൊപ്പം ആവാസവ്യവസ്ഥ താളം തെറ്റുമെന്നും പ്രദേശവാസികള്‍ പറയുന്നു. നേരത്തെ സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ നടന്ന മണല്‍ ഖനനം ഇപ്പോള്‍ പഞ്ചായത്ത് നേരിട്ടാണ് ചെയ്യുന്നത്. എന്നാല്‍ പഞ്ചായത്തിന് സ്വന്തമായി മണല്‍ ഖനനം നടത്തുന്നതിന് സംവിധാനമില്ലാത്തതിനാല്‍ ഇപ്പോള്‍ സ്വകാര്യ വ്യക്തികളാണ് മണല്‍ ഖനനം ചെയ്ത് സംസ്കരിച്ച് വിപണനം നടത്തുന്നത്. ജനങ്ങളുടെ പ്രതിഷേധം വകവെക്കാതെ പ്രദേശത്തു നിന്നും ടണ്‍കണക്കിന് മണല്‍ ഖനനം ചെയ്ത് കഴിഞ്ഞു. ഫില്ട്ടറിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അധികൃതര്‍ റോഡ് നിര്‍മ്മാണത്തിന് മുതിര്‍ന്നപ്പോള്‍ ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. നേരത്തെ സുനാമി ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച റോഡിനോട് ചേര്‍ന്ന് ഫില്‍ട്ടറിങ് നടക്കുന്ന സ്ഥലത്തേക്ക് റോഡ് നിര്‍മ്മിക്കാനുള്ള നീക്കമാണ് നടന്നത്. ഫില്ട്ടറിങ്ങിന് ശേഷം ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കിവിടുന്ന ജലം കുടിവെള്ളത്തെ ഉപ്പുരസമുള്ളതാക്കും. മണല്‍ ഫില്‍ട്ടറിങ് വന്നാല്‍ ഇപ്പോള്‍ ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന പ്രദേശത്ത് സ്ഥിതി രൂക്ഷമാക്കാന്‍ ഇത് വഴിവെക്കും. നിലവില്‍ കണ്ടല്‍ക്കാടുകളും മണ്‍തിട്ടകളുമാണ് മടക്കര ദ്വീപിനെ നിലനിര്‍ത്തുന്നത്. മണല്‍ ഖനനം വ്യാപകമാകുന്നതോടെ കണ്ടല്‍ക്കാടുകള്‍ നശിക്കുകയും ഇവിടം വാസയോഗ്യമല്ലാതാവുകയും ചെയ്യും. മത്സ്യ സമ്പത്ത് നശിക്കുന്നതോടെ ഇതിനെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവരുടെ ജീവിതത്തെയും ബാധിക്കും. പ്രദേശം തരിശ് ഭൂമിയാണെന്ന് കാണിച്ച് പഞ്ചായത്ത് അധികൃതര്‍ കലക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടാണ് സ്ഥിതി വഷളാക്കിയതെന്ന് പ്രദേശ വാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: