ന്യൂദല്‍ഹി: രാജ്യത്ത് താമസിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ ആക്രമിക്കുന്ന ഭീഷണിസന്ദേശങ്ങള്‍ വെബ്സൈറ്റുകളില്‍നിന്നും നീക്കം ചെയ്യുന്നതിന് ഇന്ത്യ സൗദിഅറേബ്യയുടെയും അമേരിക്കയുടെയും സഹായം തേടും. പ്രകോപനപരവും ഭീതിജനകവുമായ ചില ചിത്രങ്ങള്‍ വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്തതിന്റെ സെര്‍വറുകള്‍ അമേരിക്കയിലും സൗദിഅറേബ്യയിലുമായതിനാലാണ് ഇന്ത്യ ഇവരുടെ സഹായം തേടിയിരിക്കുന്നത്. സൈറ്റുകളിലെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ സഹകരിക്കണമെന്നും ഇരു രാജ്യങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഭീഷണിസന്ദേശങ്ങള്‍ പ്രസിദ്ധീകരിച്ച 250ഓളം വെബ്സൈറ്റുകള്‍ കഴിഞ്ഞദിവസം നിരോധിച്ചിരുന്നു. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള ഒരു നടപടിയും സ്വീകരിക്കില്ലെന്ന് കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദ് അറിയിച്ചു. എന്നാല്‍ സൈറ്റുകളുടെ നിരോധനം ഇപ്പോള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ ആഭ്യന്തരമന്ത്രാലയം ഉള്‍പ്പെടെ എല്ലാവരും ഒന്നടങ്കം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഭീഷണിസന്ദേശങ്ങളടങ്ങിയ ചിത്രങ്ങള്‍ വെബ്സൈറ്റുകളില്‍ ഇപ്പോഴുമുണ്ട്. സന്ദേശങ്ങള്‍ നീക്കം ചെയ്യണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കാത്തപക്ഷം വെബ്സൈറ്റ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ടെലികോം ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ചിത്രങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തതിന്റെ രജിസ്ട്രേഷന് വിവരങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും സന്ദേശങ്ങളും നല്കാന് വെബ്സൈറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന 40 ശതമാനം സന്ദേശങ്ങളും പാക്കിസ്ഥാനില്‍നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സന്ദേശങ്ങളുടെ ചില തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാന് ആദ്യം കൈമാറും. പിന്നീട് പാക്കിസ്ഥാന്റെ പ്രതികരണമറിഞ്ഞതിനുശേഷം മാത്രമേ ബാക്കിയുള്ള തെളിവുകള്‍ കൈമാറുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ആസാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരെ റംസാനുശേഷം ആക്രമിക്കുമെന്ന് കാട്ടി മൊബെയില്‍ ഫോണുകള്‍ വഴിയും സോഷ്യല്‍ മീഡിയകള്‍ വഴിയും വ്യാജ പ്രചാരണം നടത്തുകയായിരുന്നു. മ്യാന്മറിലെയും ചൈനയിലെയും ദുരന്തങ്ങളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് വ്യാജ പ്രചാരണം നടത്തിയത്. പ്രചാരണമാരംഭിച്ചതോടെ ബംഗളൂരു, പൂനെ, മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളില്‍നിന്നും 30,000ലധികം പേരാണ് സ്വദേശത്തേക്ക് പലായനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: