ലോകമെമ്പാടുമുള്ള ഇടതുപക്ഷത്തിനും പുരോഗമനവാദികളെന്ന് നടിക്കുന്നവര്‍ക്കും പൊതുവെ കാണുന്ന ചില ലക്ഷണങ്ങളുണ്ട്. സത്യസന്ധതയില്ലായ്മയോ സ്വാതന്ത്ര്യ ഹാനിയോ അവകാശ ലംഘനങ്ങളോ ഒന്നുമല്ല അവരെ അലോസരപ്പെടുത്തുന്നത്, ഭൂരിപക്ഷാഭിപ്രായമാണ്. അശാസ്ത്രീയതയോ അക്രമങ്ങളോ അധാര്‍മ്മികതയോ ഇവര്‍ എതിര്‍ക്കണമെങ്കില്‍, അത് അതത് ദേശങ്ങളിലെ ഭൂരിപക്ഷം ചെയ്യണം, പ്രത്യേകിച്ച് മതാടിസ്ഥാനത്തില്‍. മതന്യൂനപക്ഷങ്ങളുടെ ആഭാസത്തരങ്ങളോടും ആക്രമണങ്ങളോടും കണ്ണടയ്ക്കുന്ന ഈ ബുദ്ധിജീവികള്‍ അവയെ എതിര്‍ക്കാന്‍ നിര്‍ബ്ബന്ധിതരാവുന്നത്, ‘സ്റ്റാറ്റസ് കോ’ ചോദ്യംചെയ്യപ്പെടുമ്പോള്‍ മാത്രമാണ്.
ഒരുദാഹരണം പറയാം. മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ സഖാക്കള്‍ കാണിക്കുന്ന ഔത്സുക്യം അറിയാമല്ലോ. എന്നാല്‍, മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളാക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ നമ്മുടെ നാട്ടില്‍നിന്ന് ‘കമ്മി’കള്‍ മന്ത്രിയായ തോമസ് ഐസക്കിനെയും മറ്റും സര്‍ക്കാര്‍ ചെലവില്‍ അയയ്ക്കുകയാണുണ്ടായത്. ഇതേ ചടങ്ങിനോടനുബന്ധിച്ച് യൂറോപ്പിലുടനീളമുള്ള ഇടതുപക്ഷം കത്തോലിക്ക സഭയെ പരിഹസിച്ചതിന്റെ തോത് അക്കാലത്തെ അവിടങ്ങളിലെ പത്രങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവും.
ഇസ്രായേലിന്റേയും ബഹുരാഷ്ട്രകുത്തകകളുടേയും മറ്റും കാര്യത്തില്‍ ഒറ്റക്കെട്ടാവുന്ന ‘സര്‍വ്വരാജ്യ’ ചിന്തകര്‍, മതന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ മാത്രം വിരുദ്ധാഭിപ്രായങ്ങള്‍ പറയാന്‍ വാശിപിടിക്കുന്നു. ഇസ്ലാമിക രാജ്യങ്ങളിലെ, മുസ്ലിങ്ങളായിത്തന്നെ ജനിച്ച ശേഷിക്കുന്ന ഇടതുപക്ഷനിലപാടുകാര് അവരുടെ ജീവന് പണയംവച്ചാണ് ഇസ്ലാം മതത്തിന്റെ കൊള്ളരുതായ്മകള്‍ തുറന്നുകാട്ടുന്നത്.
ഇതിനെ പാശ്ചാത്യരാജ്യങ്ങളിലെ ‘പുരോഗമനവാദികള്‍’ എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളിലിരുന്ന്, ‘ഇസ്ലാമോഫോബിയ’ എന്ന് മുദ്രകുത്തി അധിക്ഷേപിക്കുന്നതും പ്രീണനമനസ്സുകൊണ്ടാണ്.
ഇനി, ഇടതുപക്ഷം മതന്യൂനപക്ഷങ്ങളെ എതിര്‍ക്കാന്‍ നിര്‍ബ്ബന്ധിതരാവുന്നത്, ആദ്യം പറഞ്ഞതുപോലെ, സ്റ്റാറ്റസ് കോ ചോദ്യം ചെയ്യപ്പെടുമ്പോള്‍ മാത്രമാണ്. പെണ്‍കുട്ടികളില്‍ ‘ചേലാകര്‍മ്മം’ ചെയ്യുന്നത് ചര്‍ച്ചയാവുന്നത് അതുകൊണ്ടാണ്. അനുദിനം ലോകമെമ്പാടും ആയിരക്കണക്കിന് ആണ്‍കുട്ടികളെ ഇസ്ലാമിന്റെ പേരില്‍ ഇങ്ങനെ അംഗഭംഗം വരുത്തുന്നതില്‍ ഇക്കൂട്ടര്‍ പ്രകോപിതരാകാത്തത്, അത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരമായതിനാലാണ്.
പെണ്കുട്ടികളുടെമേലുള്ള ഈ പ്രശ്നം നമ്മുടെ നാട്ടില്‍ പുതിയതാണ്. നമ്മുടെ ബുദ്ധിജീവികള്‍ ഉരുട്ടിവിഴുങ്ങിയ ശരിയുടെ ചിരപരിചിതത്വത്തെ അത് ചോദ്യം ചെയ്യുന്നു.
എല്ലാ മതഭക്തരേയും പോലെ, ഇടതുപക്ഷത്തിന്റെ ചട്ടക്കൂട്ടിലകപ്പെട്ട ഇക്കൂട്ടര്‍ക്ക്, സ്വതന്ത്ര ചിന്തയും സത്യസന്ധതയും അപ്രാപ്യമാണ്.
അതുകൊണ്ട്, ന്യൂനപക്ഷമാണെങ്കില്ക്കൂടി പെണ്‍കുഞ്ഞുങ്ങളുടെ നേരെയുള്ള ഈ ക്രൂരതയെ എതിര്ക്കാതിരിക്കാനാവാതെ വരുന്നു. കാതുകുത്തുന്നതുപോലുള്ള, ഭൂരിപക്ഷത്തിന്റേതെന്ന് കരുതപ്പെടുന്ന ചടങ്ങുകളെ, ഗൗരവം വച്ചുനോക്കുമ്പോള്‍ ഇതുമായി താരതമ്യം പോലും ചെയ്യാനാവില്ല. എങ്കിലും, ഈ വിഷയത്തോട് അവയെ ചേര്‍ത്തുപിടിച്ച്, ഇല്ലാത്ത നിഷ്പക്ഷത തെളിയിക്കാന്‍ ഇവര്‍ വെമ്പല്‍കൊള്ളുകയും ചെയ്യുന്നുണ്ട്. ന്യൂനപക്ഷത്തിനെ പാടേ നിരാകരിച്ചാല്‍ തങ്ങളുടെ വിശാലമനസ്കത എങ്ങാനും ചോദ്യം ചെയ്യപ്പെട്ടാലോ എന്ന ആശങ്കയിലാണിത്.
റാം റഹീമിന്റെ അനുയായികളെ ഇടതുപക്ഷവും ബുദ്ധിജീവികളും പുച്ഛിക്കുന്നത് സ്വാഭാവികം മാത്രം. പക്ഷെ, സംഘടിത സെമിറ്റിക് മതങ്ങളും റാം റഹീമും തമ്മിലുള്ള സാദൃശ്യം ഇക്കൂട്ടര്‍ക്ക് കാണാന്‍ സാധിക്കുന്നില്ല, അല്ലെങ്കില്‍ കണ്ടെന്ന് സമ്മതിക്കാനാകുന്നില്ല. ”ദൈവം ഏഴ് ദിവസം കൊണ്ട് ഭൂമി സൃഷ്ടിച്ചു” എന്ന് പറഞ്ഞ് നിങ്ങള്‍ പുതിയൊരു മതമുണ്ടാക്കി, കുറച്ച് അനുയായികളെ സംഘടിപ്പിച്ചു എന്നിരിക്കട്ടെ.
നമ്മുടെ ഇടതുപക്ഷം ഉറഞ്ഞുതുള്ളും. പക്ഷേ, ക്രിസ്തീയ മതവിശ്വാസപ്രകാരമുള്ളതുപോലെ, ദിവസക്കണക്ക് ആറാണെങ്കിലോ? ഒരു പ്രശ്നവുമില്ല! യുക്തിയല്ല ഇവര്‍ക്ക് പ്രധാനം, ‘സ്റ്റാറ്റസ് കോ’ ആണ്. അത് തിരിച്ചറിയണമെങ്കില്‍ സത്യസന്ധത സമ്മാനിക്കുന്ന സ്വതന്ത്ര ചിന്തവേണം. ഇപ്പോഴത്തെ ഇടതുപക്ഷത്തില്‍നിന്ന് അത് പ്രതീക്ഷിക്കാനാവില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: