തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ ബോണക്കാട് മലയില്‍ കുരിശ് സ്ഥാപിക്കാന്‍ വനം മന്ത്രി കെ.രാജുവിന്റെ അനുമതി. ഇന്നലെ രാവിലെ നെയ്യാറ്റിന്‍കര അതിരൂപത ഭാരവാഹികളുമായി മന്ത്രിയുടെ ചേംബറില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.
ആരാധനയ്ക്കായി മരക്കുരിശ് സ്ഥാപിക്കാം. മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. നിലവിലെ നിര്‍മ്മാണങ്ങള്‍ സഭയുടെ നേതൃത്വത്തില്‍ പൊളിച്ച് നീക്കണം. ആരാധന വനംവകുപ്പ് തടസപ്പെടുത്തില്ലെന്നും യോഗത്തില്‍ തീരുമാനമായി.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ബോണക്കാട് സംരക്ഷിത മേഖലയില്‍ സ്ഥാപിച്ചിരുന്ന അനധികൃത കോണ്‍ക്രീറ്റ് കുരിശുകള്‍ വനം വകുപ്പ് നീക്കം ചെയ്തത്. ഇതിനെതിരെ നെയ്യാറ്റിന്‍കര അതിരൂപത പ്രതിഷേധവുമായി രംഗത്തെത്തി.
അതോടെ കയ്യേറ്റം തത്കാലം ഒഴിപ്പിക്കേണ്ടതില്ലെന്ന് മന്ത്രി വനം വകുപ്പിന് നിര്‍ദ്ദേശം നല്കി. എന്നാല്‍ പിറ്റേന്ന് രാത്രിയില്‍ അജ്ഞാതര്‍ കുരിശുകള്‍ നീക്കം ചെയ്തു. ഇതിനെ തുടര്‍ന്ന് അതിരൂപത സമരം ആരംഭിക്കുകയും ഇടയലേഖനം വായിക്കുകയും ചെയ്തു.
ഞായറാഴ്ച വൈകുന്നേരത്തോടെ കുരിശുമായി സഭാ നേതൃത്വം ബോണക്കാടേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് തടഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച് സഭാപ്രതിനിധികള്‍ ബോണക്കാട് വീണ്ടും കുരിശ് സ്ഥാപിച്ചു.
തിങ്കളാഴ്ച പകല്‍ കുരിശ് വീണ്ടും വനം വകുപ്പ് എടുത്ത് മാറ്റി. എന്നാല്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ സംരക്ഷിത മേഖലയാണെന്ന് രേഖകള്‍ സഹിതം ബോദ്ധ്യപ്പെടുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തള്ളിക്കളഞ്ഞാണ് സഭയ്ക്ക് അനുകൂലമായി നടപടിയെടുത്തത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: