തിരൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് വിപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം മന്ദഗതിയില്‍. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അവകാശപ്പെടുമ്പോഴും അറസ്റ്റ് നീളുന്നത് ആശങ്കയുയര്‍ത്തുന്നു. അന്വേഷണം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി. പട്ടാപകല്‍ നിരവധി ആളുകളുടെ കണ്മുന്നില് വെച്ചാണ് വിപിനെ കൊലപ്പെടുത്തിയത്.
ധാരാളം ദൃക്സാക്ഷികള്‍ ഉണ്ടായിട്ടും ഇതുവരെ പ്രതികളെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സംഘടനയാണെന്ന് പകല്‍പോലെ വ്യക്തമാണ്. എന്നാല്‍ ഇത് സമ്മതിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല.
കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പോലീസ് പ്രതി ചേര്‍ത്തിരുന്നയാളാണ് വിപിന്‍. മുമ്പ് പലതവണ വിപിന്‍ നേരെ ആക്രമണമുണ്ടായിരുന്നു. ഈ പരാതികള്‍ പോലീസ് ഗൗരവമായി എടുത്തിരുന്നെങ്കില്‍ കൊലപാതകം സംഭവിക്കുമായിരുന്നില്ല.
തിരൂര്‍ ഡിവൈഎസ്പി വി.എ.ഉല്ലാസ്, പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. മുമ്പ് നിരവധി കേസുകളില്‍ കുറ്റകരമായ അനാസ്ഥ കാണിച്ച ഡിവൈഎസ്പി എം.പി.മോഹനചന്ദ്രനെ മാറ്റണമെന്നും പകരം ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണം ഏറ്റെടുക്കണമെന്നുമാണ് കഴിഞ്ഞ ദിവസം വിപിന്റെ വീട് സന്ദര്‍ശിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടത്.
24ന് രാവിലെ ഏഴരയോടെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന വിപിനെ തിരൂരിനടുത്ത് ബി.പി അങ്ങാടി പുളിഞ്ചോട് വെച്ച് ഒരുസംഘം ആക്രമിക്കുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം റോഡിലൂടെ ഓടിയ വിപിനെ 50 മീറ്ററോളം പിന്തുടര്ന്ന് അക്രമികള്‍ വെട്ടി കൊലപ്പെടുത്തി.
സംഭവ സമയത്ത് റോഡില്‍ തിരക്കുണ്ടായിരുന്നു. ബസിലും മറ്റ് വാഹനങ്ങളിലും അതുവഴി സഞ്ചരിച്ച നിരവധി പേര് സംഭവത്തിന് സാക്ഷിയാകുകയും ചെയ്തു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: