ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ വിജയത്തിലേക്ക്. രണ്ടാം ഇന്നിങ്സില്‍ ജയിക്കാനാവശ്യമായ 256 റണ്‍സ് പിന്തുടരുന്ന ഓസീസ് മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സില്‍. എട്ട് വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ 156 റണ്‍സ് കൂടി മതി. 75 റണ്‍സുമായി ഡേവിഡ് വാര്‍ണറും 25 റണ്ണുമായി ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും ക്രീസില്‍.
നേരത്തെ ഒന്നിന് 45 എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ബംഗ്ലാദേശ് 221 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്സില്‍ 43 റണ്‍സിന്റെ ലീഡ് നേടിയ ബംഗ്ലാദേശിന്റെ ആകെ ലീഡ് 264 റണ്‍സ്. 78 റണ്‍സെടുത്ത ഓപ്പണര്‍ തമിം ഇഖ്ബാല്‍ ടോപ് സ്കോറര്‍.
ക്യാപ്റ്റന്‍ മുഷ്ഫിഖര്‍ റഹിം (45), മെഹ്ദി ഹസ്സന് റാസ (29), സാബിര്‍ റഹ്മാന് (22) എന്നിവരും സംഭാവന നല്കി. 34.3 ഓവറില്‍ 82 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ഓസീസിനായി തിളങ്ങി. ആഷ്ടണ്‍ അഗര്‍ രണ്ട് വിക്കറ്റ് നേടി.
രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഓസീസ് നിരയില്‍ റെന്‍ഷോയും (അഞ്ച്), ഉസ്മാന് ഖവാജയും (ഒന്ന്) പെട്ടെന്ന് മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റില്‍ ചേര്‍ന്ന വാര്‍ണറും സ്മിത്തും ചേര്‍ന്ന് കംഗാരുക്കളെ മികച്ച നിലയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: