ന്യൂദല്‍ഹി: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക്. സപ്തംബര്‍ 3 മുതല്‍ അഞ്ചുവരെ ഫുജിയാന്‍ പ്രവിശ്യയിലെ സിയാമെനില്‍ നടക്കുന്ന ഉച്ചകോടിയില്‍ മോദി പങ്കെടുക്കുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
ദോക്ലാമില്‍ 73 ദിവസങ്ങള്‍ നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കണ്ടതിന് പിന്നാലെയാണ് മോദിയുടെ ചൈനീസ് സന്ദര്‍ശനം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ദോക്ലാമില്‍ നിന്ന് പിന്മാറാനും ചൈനയുടെ റോഡ് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാനും തിങ്കളാഴ്ച തീരുമാനമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ നയതന്ത്ര വിജയമാണ് ഇന്ത്യയ്ക്ക് ദോക്ലാ വിഷയത്തില്‍ ലഭിച്ചത്.
ദോക്ലാമില്‍ ഭൂട്ടാന്റെ കൈവശമുള്ള സ്ഥലത്തേക്ക് ചൈനീസ് സൈന്യം റോഡ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇന്ത്യന്‍ സൈന്യം റോഡ് നിര്‍മ്മാണം തടഞ്ഞ് നിലയുറപ്പിച്ചതോടെ ദോക് ലാം സംഘര്‍ഷകേന്ദ്രമായി. ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ യുദ്ധസമാന സാഹചര്യങ്ങളുണ്ടായി.
എന്നാല്‍ മികച്ച നയതന്ത്ര തല ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ സാധിച്ചതില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കക്ഷിരാഷ്ട്രീയ ഭേദമന്യേ അഭിനന്ദന പ്രവാഹമാണ്.
പ്രധാനമന്ത്രി മോദിയുടെ നയതന്ത്രവിജയമാണ് ദോക് ലാ വിഷയത്തില്‍ ഉണ്ടായതെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മോദിയെ അഭിനന്ദിച്ചു. ഇന്ത്യന്‍ നിലപാടിന്റെ വിജയമാണിതെന്നും നയതന്ത്ര വിഷയങ്ങളില്‍ തുടര്‍ന്നും ഇത്തരം നിലപാടു തന്നെയാകും ഇന്ത്യ സ്വീകരിക്കുകയെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് വ്യക്തമാക്കി. ഏറെ പ്രകോപനങ്ങളുണ്ടായിട്ടും ദോക് ലാമില്‍ ഉറച്ച നിലപാടെടുത്ത സര്‍ക്കാര്‍ സംവിധാനങ്ങളെയും സുരക്ഷാ ഏജന്‍സികളെയും രാംമാധവ് അഭിനന്ദിച്ചു.
ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി മോദി 9-ാം ബ്രിക്സ് ഉച്ചകോടിക്കായി ചൈനയിലേക്ക് തിരിക്കാന്‍ തീരുമാനിച്ചതായി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ബ്രിക്സ് ഉച്ചകോടിക്ക് ശേഷം 5 മുതല്‍ 7വരെ മ്യാന്മാറിലും സന്ദര്‍ശനം നടത്തുന്നുണ്ട്. മ്യാന്മാര് പ്രസിഡന്റ് ഹിതിന് ക്യാവിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശം. പ്രധാനമന്ത്രിയുടെ മ്യാന്മാറിലേക്കുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണ്. 2014 നവംബറില്‍ മ്യാന്മാറിലെത്തിയെങ്കിലും ആസിയാന്‍ ഉച്ചകോടിക്ക് വേണ്ടിയായിരുന്നു സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: