കോഴിക്കോട്: സാമ്പത്തിക വര്‍ഷം അഞ്ച് മാസം പിന്നിടുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ ജില്ല ഏറെ പിന്നില്‍. തുക ചെലവഴിച്ചതില്‍ സംസ്ഥാനത്ത് 11-ാം സ്ഥാനത്താണ് ജില്ല. പത്ത് ശതമാനത്തില്‍ താഴെ മാത്രം ചെലവഴിച്ച ഗ്രാമപഞ്ചായത്തുകള്‍ 11 എണ്ണമാണ് ജില്ലയിലുള്ളത്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും പദ്ധതി തുക ചെലവഴിക്കുന്നതില്‍ 10 ശതമാനത്തില്‍ താഴെയാണ്. കേരളത്തിലെ മികച്ച ജില്ലാപ്രസിഡന്റിനുള്ള പുരസ്കാരം നേടിയ ബാബു പറശ്ശേരി നയിക്കുന്ന ജില്ലാ പഞ്ചായത്താകട്ടെ 5.84 ശതമാനമാണ് ആകെ ചെലവഴിച്ചത്. കോഴിക്കോട് കോര്പ്പറേഷന് 11.7 ശതമാനം ചെലവഴിച്ച് കഷ്ടിച്ച് മുന്നിലെത്തി.
10 മുതല്‍ 20 ശതമാനം വരെ ചെലവഴിച്ച ഗ്രാമപഞ്ചായത്തുകള്‍ 44 എണ്ണമാണ്. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകള്‍, അഞ്ചു മുനിസിപ്പാലിറ്റികള്‍ എന്നിവയും 10നും 20 ശതമാനത്തിനും ഇടയിലാണ് ചെലവഴിച്ചിട്ടുള്ളത്. 20 മുതല്‍ 30 വരെ ശതമാനം ചെലവഴിച്ച ഗ്രാമപഞ്ചായത്തുകള്‍ ഒമ്പതും ബ്ലോക്ക്, മുനിസിപ്പാലിറ്റികള്‍ ഓരോന്നുവീതവുമാണ്. 30 മുതല്‍ 40 ശതമാനം വരെ ചെലവഴിച്ച് ശരാശരിക്കപ്പുറം കടന്ന ആറ് ഗ്രാമപഞ്ചായത്തുകളാണ് ആകെ ജില്ലയിലുള്ളത്. കായണ്ണ പഞ്ചായത്താണ് 38.99 ശതമാനവുമായി മുന്നില്‍.
ആഗസ്റ്റ് 25ന് സമാഹരിച്ച റിപ്പോര്‍ട്ടിലാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണക്ഷമത തെളിയിക്കുന്ന ഞെട്ടിക്കുന്ന കണക്കുകളുള്ളത്. ജില്ലയി ലാകെ 48181.79 ലക്ഷം രൂപയില്‍ ചെലവഴിച്ചത് 6208.74 ലക്ഷം മാത്രം. ഒഞ്ചിയം പഞ്ചായത്താണ് ഏറ്റവും പിന്നില്‍. ആകെ ചെലവഴിച്ചത് 4.5 ശതമാനം മാത്രം. തൊട്ടടുത്ത് 4.87 ശതമാനവുമായി മണിയൂര്‍ ഗ്രാമപഞ്ചായത്തുണ്ട്. മികച്ച പഞ്ചായത്തായി പല തവണ തെരഞ്ഞെടുക്കപ്പെട്ട നാദാപുരം പഞ്ചായത്തില്‍ ആകെ ചെലവഴിച്ചത് 5.93 ശതമാനം മാത്രമാണ്. വേളം, കൂടരഞ്ഞി, കായക്കൊടി, വളയം പഞ്ചായത്തുകളില്‍ ചെലവഴിച്ചത് ആകെ 7 ശതമാനം മാത്രം.
നളന്ദ ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്ന അവലോകന യോഗത്തില്‍ മന്ത്രി കെ.ടി. ജലീല്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബുപറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി. ജോസ്, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഹരിത വി.കുമാര്‍, പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നാരായണന് നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: